ഫ്രഷ് കട്ട് പ്ലാന്റ് സംഘർഷം: പ്രദേശത്ത് ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു
കോഴിക്കോട്: അറവുമാലിന്യ സംസ്കരണ പ്ലാന്റായ ഫ്രഷ് കട്ടിനെതിരായ ജനകീയ പ്രക്ഷോഭം സംഘർഷത്തിലേക്ക് വഴിമാറിയതിനെത്തുടർന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
സമരസമിതിയുടെ പ്രതിഷേധങ്ങൾക്കിടയിൽ പ്ലാന്റ് തുറക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയിട്ടും, സുരക്ഷ ഉറപ്പാക്കുന്നത് വരെ തുറക്കേണ്ടതില്ലെന്ന നിലപാടിലാണ് നിലവിൽ കമ്പനി ഉടമകൾ. എന്നാൽ, പ്ലാന്റ് തുറന്നാൽ സമരം പുനരാരംഭിക്കുമെന്ന് സമരസമിതി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് പൊലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
പ്രദേശത്തെ ക്രമസമാധാന നില ഉറപ്പാക്കാനും അശാന്തി തടയാനുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് പൊലിസ് വൃത്തങ്ങൾ അറിയിച്ചു. ഇന്ന് (ഒക്ടോബർ 31) മുതൽ ഏഴ് ദിവസത്തേക്കാണ് നിരോധനാജ്ഞ നിലവിൽ വരിക.
ഫ്രഷ് കട്ട് പ്ലാന്റിന്റെ 300 മീറ്റർ ചുറ്റളവിൽ.
ഫ്രഷ് കട്ടിലേക്കുള്ള റോഡുകളുടെ 50 മീറ്ററിനുള്ളിൽ.
അമ്പായത്തോട് ജംഗ്ഷനിൽ 100 മീറ്ററിനുള്ളിൽ.
ഉപാധികളോടെ അനുമതി
പ്രതിഷേധങ്ങളെയും സംഘർഷങ്ങളെയും തുടർന്ന് അടച്ചിട്ടിരുന്ന പ്ലാന്റിന്, കർശന ഉപാധികളോടെ പ്രവർത്തനാനുമതി നൽകാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല ഫെസിലിറ്റേഷൻ കമ്മിറ്റി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ശുചിത്വ മിഷന്റെയും അനുകൂല റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
പ്രധാന നിബന്ധനകൾ:
വൈകിട്ട് 6 മണി മുതൽ രാത്രി 12 മണി വരെ പ്ലാന്റ് പ്രവർത്തിപ്പിക്കാൻ പാടില്ല.
പഴകിയ അറവ് മാലിന്യം പ്ലാന്റിൽ കൊണ്ടുവരുന്നത് നിരോധിച്ചു.
പ്രതിദിനം സംസ്കരിക്കുന്ന മാലിന്യത്തിന്റെ അളവ് 25 ടണ്ണിൽ നിന്ന് 20 ടണ്ണായി കുറയ്ക്കണം.
ഈ നിബന്ധനകളിൽ വീഴ്ച വരുത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.
എന്നാൽ, ജില്ലാ ഭരണകൂടം അനുമതി നൽകിയിട്ടും പ്ലാന്റ് ഇന്ന് തുറന്നു പ്രവർത്തിച്ചില്ല. പൊലിസ് സുരക്ഷ ഉറപ്പു വരുത്തിയാലെ തുറക്കൂ എന്നാണ് കമ്പനി നിലവിൽ സ്വീകരിച്ചിട്ടുള്ള നിലപാട്.
ഉറച്ചു നിന്ന് സമരക്കാർ
പ്ലാന്റിന് അനുമതി നൽകിയതിൽ പ്രദേശവാസികൾ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ഫാക്ടറി തുറക്കുകയാണെങ്കിൽ വീണ്ടും ശക്തമായ സമരം തുടങ്ങുമെന്ന് സമരസമിതി വ്യക്തമാക്കി. ഫാക്ടറി അടച്ചു പൂട്ടും വരേ സമരം തുടരുമെന്നും സമര സമിതി അറിയിച്ചു.
പ്ലാന്റ് വിരുദ്ധ സമരത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് നടപടികൾ ഇപ്പോഴും തുടരുകയാണ്. ഡി.വൈ.എഫ്.ഐ. കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി. മെഹറൂഫ് ഉൾപ്പെടെ 321 പേർക്കെതിരെയാണ് കലാപം, വഴി തടയൽ, അന്യായമായി സംഘം ചേരൽ, പോലീസിനെ ആക്രമിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുള്ളത്.
അറസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികളിലേക്ക് പോലീസ് കടന്നിട്ടുണ്ട്. അതേസമയം, സമരത്തെ തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് രാത്രിയിൽ വീട് കയറിയുള്ള പരിശോധന ഒഴിവാക്കുമെന്ന് സർവകക്ഷി യോഗത്തിൽ പൊലിസ് ഉറപ്പ് നൽകിയിട്ടുണ്ട്.
A seven-day curfew has been imposed in the area following a conflict related to the Fresh Cut Plant.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."