വീണ്ടും മരണം; വിടാതെ അമീബിക് മസ്തിഷ്‌ക ജ്വരം; മരിച്ചത് കൊല്ലം സ്വദേശി
തിരുവനന്തപുരം: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കൊല്ലം പാലത്തറ സ്വദേശിയായ 65കാരനാണ് മരിച്ചത്. ഈ മാസം ഇതുവരെ രോഗം ബാധിച്ച് 12 പേര്‍ മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് മാത്രം രണ്ട് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരത്ത് ഇന്നലെയും മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കല്ലറ സ്വദേശിനിയായ 85 കാരിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു മരണം. സംസ്ഥാനത്ത് ഇതുവരെ 65 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ തന്നെ ഏറ്റവും ഉയര്‍ന്ന രോഗബാധ നിരക്കാണ് ഈ മാസത്തേത്.
അതേസമയം സംസ്ഥാനത്ത് രോഗബാധയുടെ കാരണങ്ങളറിയാൻ സംസ്ഥാന ആരോഗ്യവകുപ്പും, ചെന്നൈ ഐ.സി.എം.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജിയിലെ വിദഗ്ദരും ചേർന്ന് ഫീൽഡ്തല പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, മലപ്പുറം, ജില്ലകളിലാണ് പഠനം നടത്തുന്നത്.
അതിനിടെ അമീബിക്ക് മസ്തിഷ്‌ക ജ്വരം ചികിത്സയ്ക്കും പ്രതിരോധത്തിനും കേരളം ശക്തമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞു.
‘’ആദ്യം തന്നെ രോഗം കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള ഇടപെടലുകൾ ഫലപ്രദമായി നടപ്പിലാക്കിയിട്ടുണ്ട്. ആഗോള തലത്തിൽ 99 ശതമാനം മരണ നിരക്കുള്ള രോഗമാണിത്. മികച്ച പ്രവർത്തനങ്ങളിലൂടെ കേരളത്തിലെ മരണ നിരക്ക് 24 ശതമാനമായി കുറയ്ക്കാൻ സാധിച്ചു. മസ്തിഷ്‌കജ്വരം ബാധിക്കുന്നവർക്ക് അമീബിക് മസ്തിഷ്‌ക ജ്വരം പരിശോധനകൾ കൂടി നടത്താൻ നേരത്തെതന്നെ ആരോഗ്യ വകുപ്പ് നിർദേശം നൽകി.’’
രാജ്യത്തെ തന്നെ വിദഗ്ധരെ പങ്കെടുപ്പിച്ച് ശിൽപശാല നടത്തി ആദ്യമായി അമീബിക് മസ്തിഷ്‌ക ജ്വരത്തിനായി പ്രത്യേകം പ്രോട്ടോകോൾ പുറപ്പെടുവിച്ചുവെന്നും ഈ പ്രവർത്തനങ്ങളിലൂടെ നേരത്തെ രോഗം കണ്ടെത്താനും അനേകം പേരെ ചികിത്സിച്ച് ഭേദമാക്കാനും സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
a 65-year-old man from palathara, kollam, has died after being infected with amoebic meningoencephalitis (amoebic brain fever).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."