ഒഴിവുകൾ കൂടിയിട്ടും ആളെ കുറയ്ക്കൽ; വെട്ടിലായി പി.എസ്.സി; കാലാവധിക്ക് മുമ്പേ അസി. സർജൻ റാങ്ക് ലിസ്റ്റ് തീർന്നു
തിരുനാവായ: ഒഴിവുകൾക്ക് ആനുപാതികമായി ആളെ ഉൾപ്പെടുത്താത്തതിനാൽ ഒന്നര വർഷത്തിലധികം ബാക്കിയിരിക്കെ പി.എസ്.സി ലിസ്റ്റ് റദ്ദാകുന്ന സ്ഥിതി. ഉദ്യോഗാർഥികളെ നിരാശരാക്കി കാലാവധി പൂർത്തിയാക്കിയ റാങ്ക് ലിസ്റ്റുകൾ റദ്ദാക്കപ്പെടുന്ന പതിവിനിടെയാണിത്.
ആരോഗ്യ വകുപ്പിൽ അസിസ്‌റ്റൻ്റ് സർജൻ, കാഷ്വലിറ്റി മെഡിക്കൽ ഓഫിസർ തസ്തികയുടെ റാങ്ക് ലിസ്‌റ്റാണ് ഇത്തരത്തിൽ അവസാനിക്കുന്നത്. മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ടവർക്കെല്ലാം നിയമന ശുപാർശ നൽകിയാണ് കാലാവധി എത്തുന്നതിന് വളരെ മുൻപ് തന്നെ റാങ്ക് ലിസ്‌റ്റ് റദ്ദാകുന്നത്. 2024 ജൂലൈ 10നാണ് അസിസ്‌റ്റന്റ് സർജൻ, കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. 2027 ജൂലൈ ഒമ്പത് വരെ ഇതിന് സ്വാഭാവിക കാലാവധി ലഭിക്കേണ്ടതാണ്. എന്നാൽ മെയിൻ ലിസ്‌റ്റിൽ നിന്നു എല്ലാവർക്കും നിയമന ശുപാർശ നൽകി പകുതി കാലാവധിപോലും പൂർത്തിയാക്കാതെ റാങ്ക് ലിസ്‌റ്റ് അവസാനിക്കുകയാണ്.
നിലവിൽ ഈ ലിസ്റ്റിൽ നിന്ന് നിയമന ശുപാർശ 1000 കടന്നിട്ടുണ്ട്. ഒക്ടോബർ 13ന് 18 പേർക്കുകൂടി നിയമന ശുപാർശ നൽകിയതോടെ ആകെ നിയമന ശുപാർശ 1012ൽ എത്തിയിട്ടുണ്ട്. ഈ തസ്‌തികയുടെ 81 ഒഴിവുകൾ ഇപ്പോൾ പി.എസ്.സിയിൽ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. 725 പേരാണ് മെയിൻ ലിസ്റ്റിൽ ഉണ്ടായിരുന്നത്. ഇതിലെ 721 പേർക്ക് നിയമനം ലഭിച്ചിട്ടുണ്ട്.
നാലുപേർ മാത്രം അവശേഷിക്കെയാണ് 81 ഒഴിവുകൾ ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സപ്ളിമെൻ്ററി ലിസ്റ്റിലെ 291 പേർക്കും നിയമനം ലഭിച്ചിട്ടുണ്ട്. സപ്ലിമെൻ്ററി ലിസ്റ്റിൽ ഇനിയും ആളുകളുണ്ടെങ്കിലും മെയിൻ ലിസ്റ്റ് തീരുന്നതോടെ സപ്ലിമെൻ്ററി ലിസ്റ്റും റദ്ദാകും.
നിലവിൽ റിപ്പോർട്ട് ചെയ്ത ഈ തസ്തികയിലെ ഒഴിവുകൾ നികത്താൻ പുതിയ റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിക്കണം. പുതിയ വിജ്‌ഞാപന പ്രകാരമുള്ള പരീക്ഷ ഡിസംബർ ഒന്നിനാണ് നടക്കുന്നത്. 14511 പേരാണ് പരീക്ഷ എഴുതാനിരിക്കുന്നത്.
ഇപ്പോഴത്തെ ഒഴിവും അടുത്ത വർഷം വരാനിരിക്കുന്നതും കണക്കാക്കി ഇറങ്ങാനിരിക്കുന്ന ലിസ്റ്റിൽ പരമാവധി ഉദ്യോഗാർഥികളെ ഉൾപ്പെടുത്തിയില്ലെങ്കിൽ നിലവിലെ അവസ്ഥയായിരിക്കും വീണ്ടും സംജാതമാകുകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."