ജയിലിലെ 'ഹൈടെക്' ക്രൈം: കാപ്പ തടവുകാരൻ ഫോണിലൂടെ ഭീഷണിപ്പെടുത്തി ലഹരിക്ക് പണം ആവശ്യപ്പെട്ടു; സംഭവം കണ്ണൂർ സെൻട്രൽ ജയിലിൽ
കണ്ണൂർ സെൻട്രൽ ജയിലിന്റെ മതിലുകൾക്കുള്ളിൽ നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കാപ്പ (Kerala Anti-Social Activities Prevention Act) കേസിൽ തടവിൽ കഴിയുന്ന പ്രതി, മൊബൈൽ ഫോൺ ഉപയോഗിച്ച് യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചതായി കണ്ടെത്തി. ജയിലിലെ ലഹരി ഇടപാടുകൾക്കുവേണ്ടിയാണ് ഇയാൾ പണം ആവശ്യപ്പെട്ടതെന്നാണ് പൊലിസിന്റെ കണ്ടെത്തൽ.
തൃശൂർ സ്വദേശിയായ ഗോപകുമാർ എന്ന പ്രതി ജയിലിൽ നിന്ന് മൊബൈൽ ഫോണിലൂടെ യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു.ഇത് ജയിലിനകത്തെ ലഹരി ഉപയോഗത്തിനായി പുറത്തുള്ളവർക്ക് ഓൺലൈനായി പണം നൽകുക. പുറത്ത് പണം നൽകിയാൽ അകത്ത് ലഹരിമരുന്ന് ലഭിക്കുന്ന 'നെറ്റ്‌വർക്ക്' ഇവിടെ പ്രവർത്തിക്കുന്നതായി മുമ്പെ റിപ്പോർട്ട് ഉണ്ടായിരുന്നു ഇത് സ്ഥിതികരിക്കുന്നതാണ് ഈ സംഭവം.
ഭീഷണിയെ തുടർന്ന് ആമ്പല്ലൂർ സ്വദേശിയായ യുവതി ഫോൺ വിളിയുടെ വിവരങ്ങൾ സഹിതം ജയിൽ സൂപ്രണ്ടിന് പരാതി നൽകി.വ്യാഴാഴ്ച രാത്രിയിലാണ് ഗോപകുമാർ യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. പരാതിയെത്തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം ജയിൽ അധികൃതർ നടത്തിയ അതീവ രഹസ്യ പരിശോധനയിൽ പ്രതിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ പിടിച്ചെടുത്തു.ഫോൺ ഒളിപ്പിച്ചത് ഗോപകുമാർ സാധനങ്ങൾ സൂക്ഷിച്ചിരുന്ന കവറിനുള്ളിലായിരുന്നു. ഇയാൾ ഉണ്ടായിരുന്ന ഒന്നാം ബ്ലോക്കിലെ 15-ാം നമ്പർ സെല്ലിൽ നിന്നാണ് ഫോൺ കണ്ടെടുത്തത്. ഇയാൾ മുൻപും നിരവധി പേരെ വിളിച്ച് പണം തട്ടിയിട്ടുണ്ടെന്ന് പൊലിസ് പറയുന്നു.
"ജയിൽ മതിലിനകത്ത് ലഹരി ലഭിക്കുന്നതിനായി, പുറത്തുള്ളവരുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടുന്ന ഒരു രീതിയാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. ഇത് ജയിലിനകത്തെ ലഹരി ശൃംഖലയിലേക്ക് വിരൽ ചൂണ്ടുന്നു."ഫോൺ പിടിച്ചെടുത്തതിന് പിന്നാലെ ഗോപകുമാറിനെ ഒന്നാം ബ്ലോക്കിൽ നിന്ന് പത്താം ബ്ലോക്കിലേക്ക് മാറ്റി. ജയിൽ സൂപ്രണ്ട് നൽകിയ പരാതിയിൽ കണ്ണൂർ ടൗൺ പൊലിസ് ഗോപകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ജയിലിൽ മൊബൈൽ ഫോൺ എങ്ങനെ എത്തി എന്നതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."