23-കാരൻ ഹാക്കറുടെ വിദ്യയിൽ ഞെട്ടി പൊലിസ്; പ്രധാന കസ്റ്റമേഴ്സ് കമിതാക്കൾ
പത്തനംതിട്ട: ഹൈദരാബാദ് ആസ്ഥാനമായുള്ള ഒരു സ്വകാര്യ ഡിറ്റക്ടീവ് ഏജൻസിയുടെ ഏജന്റായി പ്രവർത്തിച്ച 23 വയസ്സുകാരൻ ഹാക്കർ അറസ്റ്റിലായ സംഭവത്തിൽ കേരളാ പൊലിസ് ഞെട്ടി. അടൂർ കോട്ടമുകൾ സ്വദേശി ജോയൽ വി. ജോസ് എന്ന യുവാവാണ് ഫോൺവിളി രേഖകളും ലൊക്കേഷനുകളും പാസ്‌വേർഡുകളും ഉൾപ്പെടെ ശരവേഗത്തിൽ ചോർത്തി നൽകുന്നതിൽ അതിവിദഗ്ധനാണെന്ന് കണ്ടെത്തിയത്.
ഞെട്ടിച്ച ഹാക്കിങ് രീതി
ഒരു ഫോൺ നമ്പർ നൽകിയാൽ നിമിഷങ്ങൾക്കകം ഫോൺവിളി രേഖകളും ലൊക്കേഷൻ വിവരങ്ങളും രഹസ്യ പാസ്‌വേഡുകളും അടക്കം ചോർത്തി നൽകാനുള്ള ജോയലിന്റെ കഴിവ്, ഹാക്കിങ് മേഖലയിലെ വമ്പൻമാരെപ്പോലും അമ്പരപ്പിക്കുന്നതാണെന്ന് പൊലിസ് പറയുന്നു.സ്നേഹബന്ധത്തിൽ സംശയങ്ങൾ വെച്ചുപുലർത്തുന്ന കമിതാക്കളാണ് ജോയലിന്റെ പ്രധാന ഉപഭോക്താക്കൾ. ഇവർക്കുവേണ്ടിയുള്ള ഹാക്കിങ്ങിന് ജോയൽ വലിയ ഫീസാണ് ഈടാക്കിയിരുന്നത്.ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ഹാക്കിങ് സംബന്ധിച്ച പരസ്യങ്ങൾ നൽകിയാണ് ഇയാൾ ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്.പണമിടപാടുകൾ നടത്തിയിരുന്നത് ഹൈദരാബാദിലെ സ്വകാര്യ ഡിറ്റക്ടീവ് ഏജൻസി വഴിയായിരുന്നു.
ജോയലിന്റെ ഹാക്കിങ് പ്രവർത്തനങ്ങൾ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിൽ അകപ്പെട്ടതോടെയാണ് പത്തനംതിട്ട പൊലിസിന് വിവരം ലഭിച്ചത്. തുടർന്ന് പൊലിസ് ഉടൻതന്നെ ജോയലിനെ പിടികൂടുകയായിരുന്നു.പ്രതിയുടെ അടൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലാപ്ടോപ്പ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പൊലിസ് പിടിച്ചെടുത്തു.
കേന്ദ്ര ഏജൻസികളുടെ ഇടപെടൽ ഉള്ളതിനാൽ, സ്വകാര്യ ഡിറ്റക്ടീവ് ഏജൻസിയിലേക്ക് അടക്കം അന്വേഷണം നീളുമെന്നാണ് സൂചന. അന്വേഷണ വിവരങ്ങൾ പുറത്തുപോകരുതെന്ന് പത്തനംതിട്ട ജില്ലാ പൊലിസ് മേധാവി ആർ. ആനന്ദ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ജോയലിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."