വനിതാ ലോകകപ്പ് ഫൈനൽ: ഷെഫാലിക്കും ദീപ്തിക്കും അർദ്ധസെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് 299 റൺസ് വിജയലക്ഷ്യം
നവി മുംബൈ: വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 299 റൺസ് വിജയലക്ഷ്യം. ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് നേടി. യുവതാരങ്ങളായ ഷെഫാലി വർമയുടെ (87) വെടിക്കെട്ട് ഇന്നിംഗ്‌സും ദീപ്തി ശർമ്മയുടെ (58) നിർണ്ണായക അർദ്ധസെഞ്ചുറിയുമാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്.
സ്മൃതി മന്ദാനയും (45) ഷെഫാലി വർമയും ചേർന്ന് ഒന്നാം വിക്കറ്റിൽ 104 റൺസിന്റെ മികച്ച കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 58 പന്തുകൾ നേരിട്ട മന്ദാന 8 ബൗണ്ടറികളോടെയാണ് മടങ്ങിയത്.78 പന്തുകൾ നേരിട്ട ഷെഫാലി 2 സിക്സറുകളും 7 ഫോറുകളും സഹിതം 87 റൺസ് നേടി ഇന്ത്യൻ സ്കോറിംഗിന് വേഗം കൂട്ടി.ജമീമ റോഡ്രിഗസ് (24), ഹർമൻപ്രീത് കൗർ (20) എന്നിവർക്ക് വലിയ സ്കോർ കണ്ടെത്താനായില്ല. തുടർന്ന് വന്ന അമൻജോത് കൗർ (12) കൂടി മടങ്ങിയതോടെ ഇന്ത്യ അഞ്ചിന് 245 എന്ന നിലയിലേക്ക് വീണു. ആറാം വിക്കറ്റിൽ റിച്ചാ ഘോഷും (34) ദീപ്തി ശർമ്മയും ചേർന്ന് 47 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി സ്കോർ 300-ന് അടുത്ത് എത്തിച്ചു. 58 പന്തുകൾ നേരിട്ട ദീപ്തി 3 ഫോറുകൾ സഹിതം 58 റൺസ് നേടി.ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അയബോംഗ ഖാക മൂന്ന് വിക്കറ്റ് വീഴ്ത്തി. അവസാന ഓവറിൽ വെറും ആറ് റൺസ് മാത്രമാണ് ഇന്ത്യക്ക് നേടാനായത്.
ആദ്യ വനിതാ ഏകദിന ലോകകപ്പ് കിരീടം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഇറങ്ങിയിരിക്കുന്നത്.സെമി ഫൈനലിൽ ഓസ്ട്രേലിയയെ തകർത്താണ് ഇന്ത്യ ഫൈനലിൽ എത്തിയത്.ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിന്റെ വെല്ലുവിളി മറികടന്നും.മഴയെത്തുടർന്ന് ടോസ് വൈകിയിരുന്നു. സെമി ഫൈനൽ കളിച്ച ടീമുകളിൽ ഇരു ടീമുകളും മാറ്റമൊന്നും വരുത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."