എസ്.ഐ.ആർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക; വോട്ടർമാർ ചെയ്യേണ്ടത് ഇതെല്ലാം
വോട്ടർമാർ ചെയ്യേണ്ടത്
ബി.എൽ.ഒമാർ നൽകുന്ന എന്യുമറേഷൻ ഫോം പൂരിപ്പിച്ച് നൽകുക. വോട്ടറുടെ പേര്, തിരിച്ചറിയൽ കാർഡ് നമ്പർ, വിലാസം എന്നിവ ഉൾപ്പെടുത്തിയാണ് ഫോം ലഭിക്കുക. പട്ടികയിലെ പാർട്ട് നമ്പർ, ബൂത്തിന്റെ പേര്, നിയമസഭാ, ലോക്സഭാ മണ്ഡലങ്ങൾ, സംസ്ഥാനം എന്നിവ ഫോമിൽ മുൻകൂട്ടി രേഖപ്പെടുത്തിയിരിക്കും. അതിൽ വോട്ടറുടെ പഴയ ഫോട്ടോയും ഉണ്ടാകും. ഇതിനു സമീപം പുതിയ ഫോട്ടോ പതിക്കാൻ പ്രത്യേക സ്ഥലമുണ്ട്. തുടർന്ന് ജനന തീയതി, ആധാർ നമ്പർ (നിർബന്ധമല്ല), മൊബൈൽ ഫോൺ നമ്പർ, മാതാപിതാക്കളുടെയും ജീവിതപങ്കാളിയുടെയും പേരുകളും വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പറും ലഭ്യമെങ്കിൽ രേഖപ്പെടുത്തണം.
ഓൺലൈനിൽ അപേക്ഷ നൽകാം
എസ്.ഐ.ആർ നടപടിക്രമങ്ങൾ ഓൺലൈനിലും പൂർത്തിയാക്കാനാകും. ഇന്നു മുതൽ ഇതിനുള്ള വിലാസം മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റിൽ ലഭ്യമാകും. മൊബൈൽ നമ്പർ നൽകുമ്പോൾ ഒ.ടി.പി വരും. എന്യുമറേഷൻ ഫോറം ഡൗൺലോഡ് ചെയ്ത് (www.ceo.kerala.gov.in)പൂരിപ്പിച്ച് ഒപ്പിട്ട് അപ്ലോഡ് ചെയ്യണം. ആ സമയം ബി.എൽ.ഒയുടെ മൊബൈൽ ആപ്പിലെത്തും. ബി.എൽ.ഒ അപ്രൂവ് ചെയ്താൽ ഇ.ആർ.ഒയ്ക്കു കിട്ടും. വിദേശത്തുള്ളവരും ഇതേ രീതിയിലാണ് അപേക്ഷ നൽകേണ്ടത്.
പുതുതായി പേര് ചേർക്കാൻ ഫോം 6
പുതുതായി പേര് ഉൾപ്പെടുത്താൻ ഫോറം ആറിൽ അപേക്ഷിക്കണം. 2002ലെ പട്ടികയിൽ ഇല്ലാത്തവർ നൽകേണ്ടതായ എല്ലാ രേഖകളും ഇതിനായി നൽകണം. ഇരട്ടവോട്ടുണ്ടെങ്കിൽ വോട്ടർക്കുതന്നെ അതിലൊന്നു നീക്കാൻ അപേക്ഷിക്കാം. ഒരിടത്ത് വോട്ടുള്ള ഇതരസംസ്ഥാനക്കാരോ അല്ലാത്തവരോ മറ്റൊരിടത്ത് വോട്ടുചേർക്കുന്നത് പേര്, വയസ്, വീട്ടു പേര്, പിതാവിന്റെ പേര് തുടങ്ങിയ വിവരങ്ങളിലൂടെ സിസ്റ്റംതന്നെ കണ്ടെത്തും. മുൻപ് താമസിച്ചിരുന്ന സ്ഥലത്തുനിന്ന് പുതിയ താമസസ്ഥലത്തേക്കു വോട്ട് മാറ്റുന്നതിനും ഇങ്ങനെ അപേക്ഷിക്കണം. മണ്ഡലത്തിൽത്തന്നെ താമസിക്കുന്നയാളായിരിക്കണം വോട്ടർ. ബി.എൽ.ഒമാർക്കും ഇ.ആർ.ഒമാർക്കും ഇതിൽ തീരുമാനമെടുക്കാം.
അപ്പീൽ നൽകാം
എസ്.ഐ.ആറുമായി ബന്ധപ്പെട്ട് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമ്പോൾ അപ്പീൽ നൽകാൻ അവസരമുണ്ടാകും. പരാതികൾ ബി.എൽ.ഒ, ഇ.ആർ.ഒ എന്നിവർക്ക് നൽകണം. കലക്ടറാണ് ഒന്നാംഅപ്പീൽ അധികാരി. രണ്ടാം അപ്പീൽ അധികാരി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ. ഡിസംബർ 9 മുതൽ 2026 ജനുവരി 8 വരെയാണ് പരാതികൾ സമർപ്പിക്കേണ്ടത്.
പ്രവാസികൾ ശ്രദ്ധിക്കാൻ
പ്രവാസികൾക്ക് ഓൺലൈനായി ഫോം ഡൗൺലോഡ് ചെയ്യാനും പൂരിപ്പിച്ച് അപ്‌ലോഡ് ചെയ്യാനും കഴിയും. നാട്ടിലെ വീട്ടിൽ ബി.എൽ.ഒ വരുമ്പോൾ ഇക്കാര്യം അറിയിച്ചാൽ മതി. വീട് പൂർണമായും അടഞ്ഞുകിടക്കുന്ന സാഹചര്യങ്ങളിൽ മാത്രമാണ് പ്രായോഗിക ബുദ്ധിമുട്ടാവുക. ഇവ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ നേരിട്ട് ഇടപെട്ട് പരിഹരിക്കുമെന്നാണ് നൽകിയിരിക്കുന്ന ഉറപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."