കോയമ്പത്തൂർ കൂട്ടബലാത്സംഗം: രക്ഷപ്പെടാൻ ശ്രമിച്ച 3 പ്രതികളെയും പൊലിസ് വെടിവെച്ച് വീഴ്ത്തി പിടികൂടി
ചെന്നൈ: കോയമ്പത്തൂരിൽ എംബിഎ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പ്രതികളെയും പൊലിസ് അറസ്റ്റ് ചെയ്തു. ഇവരെ കസ്റ്റഡിയിലെടുക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പൊലിസ് വെടിയുതിർത്ത് വീഴ്ത്തുകയായിരുന്നു.
ശിവഗംഗ സ്വദേശികളായ ഗുണ, സതീഷ്, കാർത്തിക്ക് എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ സതീഷും കാർത്തിക്കും സഹോദരങ്ങളാണ്.കസ്റ്റഡിയിലെടുക്കുന്നതിനിടെ പൊലിസുകാരനെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് പ്രതികളുടെ കാലിൽ വെടിവെച്ചതെന്ന് പൊലിസ് അറിയിച്ചു.പരിക്കേറ്റ പ്രതികളെ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ കൈക്ക് പരിക്കേറ്റ ഒരു പൊലിസ് കോൺസ്റ്റബിളും ചികിത്സയിലാണ്.കഴിഞ്ഞ ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.
വിമാനത്താവളത്തിന് സമീപം കാറിൽ പുരുഷ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന എംബിഎ വിദ്യാർത്ഥിനിയെ ബൈക്കിലെത്തിയ മൂന്ന് യുവാക്കൾ ആക്രമിക്കുകയായിരുന്നു.കല്ലുകൊണ്ട് കാറിൻ്റെ ജനൽ തകർത്ത സംഘം, യുവാവിനെ വാൾകൊണ്ട് വെട്ടിയ ശേഷം യുവതിയെ തട്ടിക്കൊണ്ടുപോയി.ഭയന്നുപോയ യുവാവ് ഉടൻ തന്നെ അടുത്തുള്ള പൊലിസ് സ്റ്റേഷനിൽ വിവരമറിയിച്ചു.തുടർന്ന് നടത്തിയ പരിശോധനയിൽ പുലർച്ചെ നാല് മണിയോടെ വിമാനത്താവളത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്ന് വസ്ത്രമില്ലാത്ത നിലയിൽ അവശയായ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.യുവതിയെ പ്രതികൾ ക്രൂരമായി പീഡിപ്പിച്ചെന്ന് പൊലിസ് സ്ഥിരീകരിച്ചു.
പ്രതികൾക്കായി 7 പ്രത്യേക പൊലിസ് സംഘങ്ങൾ രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് മൂന്ന് പ്രതികളും പിടിയിലായത്.അതിജീവിത ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."