ഗസ്സയില്‍ നിന്ന് വിളിപ്പാടകലെ തനിച്ചായിപ്പോയവര്‍; സ്വപ്‌നങ്ങള്‍ നെയ്യാന്‍ പുറംനാട്ടില്‍ പോയവര്‍ തിരിച്ചെത്തേണ്ടത് ശൂന്യതയിലേക്ക്...അവരെ കാത്തിരിക്കാന്‍ ആരുമില്ല
ഗസ്സയില്‍ നിന്ന് വെറും കല്ലെറിഞ്ഞാല്‍ എത്തുന്നത്ര ദൂരത്തിലായിരുന്നു അവര്‍. അവരുടെ പ്രിയപ്പെട്ടവരില്‍ നിന്നും വെറും കിലോമീറ്ററുകള്‍ അകലെ. പുതുജീവിതം കെട്ടിപ്പടുക്കാനുള്ള കിനാക്കളും കുത്തിനിറച്ച ബാഗുകളുമേന്തി പറന്നതാണവര്‍. ഉന്നത പഠനം, ഉയര്‍ന്ന ജോലി...സയണിസ്റ്റ് ഭീകരരുടെ അതിര്‍വരമ്പുകളില്‍ നിന്ന് പിറന്ന നാടിനെ മോചിപ്പിക്കാനുള്ള ഉറച്ച് സ്വപ്‌നം. ഒരിക്കല്‍ കൂടി ഉമ്മ മണം നുകരുന്നതും കിനാവുകണ്ട് ദിവസങ്ങളെണ്ണി കഴിയുകയായിരുന്നു. അവരുടെ പുലരികളെ വിളിച്ചുണര്‍ത്തുന്ന ഉമ്മയുടെ സ്‌നേഹമര്‍മരങ്ങള്‍ക്ക് കാതോര്‍ത്ത് കിടക്കാന്‍. ആ സ്‌നേഹവിളി കേട്ടെഴുനേല്‍ക്കാന്‍...എന്നാല്‍ ഗസ്സയുടെ ആകാശമേല്‍ ചീറിപ്പാഞ്ഞ ഇസ്‌റാഈലിന്റെ മരണവിമാനങ്ങള്‍ എത്രപെട്ടെന്നാണ് അവരുടെ കിനാക്കള്‍ ഇല്ലാതാക്കിയത്. സ്വന്തമായി ഒരാള് പോലും ഈ ഭൂമിയില്‍ ശേഷിക്കാത്ത വിധം അവരെ തനിച്ചാക്കിക്കളഞ്ഞു അസിറാഈല്‍. അവര്‍ മടങ്ങിവരേണ്ടത് പ്രിയപ്പെട്ടവരുടെ പിരിശക്കലപിലകളിലേക്കല്ല...നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നിശബ്ദതയിലേക്കാണ്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ പേര് ചൊല്ലി വിളിക്കുന്നത് ഇനി ഒരിക്കലും കേള്‍ക്കാനാവാത്ത നിശബ്ദതയിലേക്ക്.
അതിജീവിതരെന്നാണ് ലോകം അവരെ വിളിക്കുന്നത്. അതിഭീകരതയുടെ ശേഷിപ്പുകളാണ് അവര്‍. തകര്‍ച്ചകളുടെ ശേഷിപ്പിലിരുന്ന് അവര്‍ ഇനി ആദ്യം മുതല്‍ ജീവിച്ചു പഠിക്കണം. അതും തനിച്ച്. അവര്‍ക്കായി കാത്തിരുന്നവരൊന്നും ഇപ്പോഴില്ല. എല്ലാ കാത്തിരിപ്പുകളും അവസാനിച്ചിരിക്കുന്നു.
ഇസ്‌റാഈല്‍ കൊന്നുതള്ളിയവരുടേതല്ല, ആയുസ്സിന്റെ ബലത്താല്‍ മാത്രം ബാക്കിയായിപ്പോയവരുടെ കഥയാണിത്. ആത്മാക്കള്‍ ഇല്ലാതായിപ്പോയ ശരീരങ്ങളുടെ കഥ. കെട്ടിപ്പടുത്ത ജീവിതത്തിന്റെ അര്‍ഥം ലോകം കണ്ടുനില്‍ക്കേ തച്ചു കെടുത്തപ്പെട്ടപ്പോള്‍...ശേഷിപ്പുകളില്‍ നിന്ന് പുതുജീവിതം പടുത്തുയര്‍ത്തേണ്ട് വരുന്നവരുടെ കഥ.
ആയിരക്കണക്കിന് കുടുംബങ്ങളെ ഇസ്‌റാഈല്‍ പൂര്‍ണമായും ഇല്ലാതാക്കിയെന്നാണ് ഗസ്സ ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കിലുള്ളത്. ഒരാള്‍ മാത്രം ബാക്കിയായി ശേഷിക്കുവരെല്ലാം കൊല്ലപ്പെട്ടത് തന്നെ 5,000ത്തിലേറെ കുടുംബങ്ങളിലാണ്.
കുടുംബം ഇല്ലാതായ വാര്‍ത്ത വരുമ്പോള്‍ ഞാന്‍ എന്റെ ഫ്‌ളാറ്റിലായിരുന്നു- യൂസുഫ് റദ്‌വാന്‍ പറയുന്നു
രാത്രി ഒന്‍പത് മണിയോടെയാണ് രക്തസാക്ഷിത്വ വാര്‍ത്ത എന്നെ തേടിയെത്തിയത്. ഈജിപ്തിലെ എന്റെ അപ്പാര്‍ട്ട്‌മെന്റില്‍, എന്റെ കസിന്‍ അബ്ദുല്‍ ഹാദിയില്‍ നിന്നുള്ള ഒരു ഫോണ്‍ കോള്‍ എന്റെ ലോകം തന്നെ തകര്‍ത്തു- യൂസുഫ് റദ്‌വാന്‍ പറയുന്നു. ഈജിപ്തില്‍ ഡെന്റല് വിദ്യാര്‍ഥിയാണ് യൂസുഫ്. എന്റെ ഉപ്പയുടെ രക്തസാക്ഷിത്വത്തെ കുറിച്ചാണ് അവന്‍ ആദ്യം എന്നോട് പറഞ്ഞത്. യാസര്‍ റദ്‌വാന്‍. എന്റെ എല്ലാമായ എന്റെ പ്രിയപ്പെട്ട പിതാവ്. എന്റെ എല്ലാ പിന്തുണയുമായിരുന്നു അദ്ദേഹം. എന്റെ കൂട്ടുകാരന്‍. പിന്നെ അവന്‍ ഉമ്മയുടെ വേര്‍പാടിനെ കുറിച്ച് പറഞ്ഞു. ഐദ അബു അല്‍-ജിദ് യാന്‍. എന്റെ ആത്മായവല്‍. എന്റെ ഹൃദയത്തിന്റെ മിടിപ്പ്. എന്റെ ഉമ്മ. ഈ ലോകത്ത് എന്നോട് ഏറ്റവും ചേര്‍ന്നു നിന്നവള്‍. ഇതു കൂട്ടി കേട്ടതോടെ ഞാന്‍ പൂര്‍ണമായും തകര്‍ന്നു.

ഓര്‍്കകുമ്പോഴെല്ലാം....അന്നനുഭവിച്ച പരിഭ്രാന്തിയിലേക്ക്, ആ നിയന്ത്രിക്കാനാവാത്ത ഭയത്തിന്റെ പൊട്ടിത്തെറിയിലേക്ക് എന്നെ തിരികെ കൊണ്ടുപോകുന്നു. ഞെട്ടലില്‍ നിന്ന് ഉണര്‍ന്ന് കയ്‌പേറിയ സത്യം മറക്കാന്‍ ശ്രമിക്കുന്ന എനിക്ക് അതിന് പറ്റുന്നില്ല. എന്റെ ആത്മാവിന്റെ ഭാഗമായ എന്റെ പ്രിയപ്പെട്ട സഹോദരങ്ങളെ ഞാന്‍ എങ്ങനെ മറക്കാന്‍.
ഉമ്മയുടെ വേര്‍പാടിനെ വാര്‍ത്ത അറിഞ്ഞ ഞെട്ടലില്‍ നിന്നുണര്‍ന്ന ഞാന്‍ ചോദിച്ചത് എന്റെ സഹോദരങ്ങളെ കുറിച്ചായിരുന്നു. അവര്‍ എവിടെയാണ്? ഏറ്റവും മോശമായതിനെ ഭയന്ന് തന്നെയായിരുന്നു ആ ചോദ്യം. ആദ്യമറിഞ്ഞത് അവര്‍ക്ക് ചെറിയ പരുക്കുകളേ ുള്ളൂ എന്നായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം ഏറ്റവും മോശമായ ആ വാര്‍ത്തയും എന്നെ തേടിയെത്തി. അവരെല്ലാം കൊല്ലപ്പെട്ടിരിക്കുന്നു,. ഹാല, സമ, റിമ, അഹമ്മദ്, മറിയം, അമ്മാര്‍...എല്ലാവരും ഈ ലോകത്ത് നിന്ന് ഇല്ലാതാക്കപ്പെട്ടിരിക്കുന്നു.

അതൊരു വലിയ ദുരന്തമായിരുന്നു, നെഞ്ച് പൊട്ടുന്നത് പോലെ തോന്നി എനിക്ക്. ശരീരമാകെ വേദനയാല്‍ നുറുങ്ങുന്നത് പോലെ. ഈ നോവിനെ അതിജീവിക്കാന്‍ കഴിയാതെ ഈ ലോകത്ത് ഒറ്റയ്ക്ക് മരിക്കേണ്ടിവരക എന്നതിലും വലിയ ദുരന്തമെന്താണ്. യുദ്ധസമയത്ത് എന്റെ ഉമ്മ ഞങ്ങളോട് പറയുമായിരുന്നു, അടുത്തിരിക്കാന്‍. അങ്ങിനെയാണേല്‍ ഒരു മിസൈല്‍ പതിച്ചാല്‍ നമ്മളെല്ലാവരും ഒരുമിച്ച് കൊണ്ടുപോകപ്പെടും.
എന്നാല്‍ ആ കൂട്ടത്തില്‍ ഞാന്‍ മാത്രം വേര്‍പെട്ടുപോയിരിക്കുന്നു. ഈ അതിജീവനം എന്നെ ഒറ്റക്കാക്കി. അവരോടൊപ്പം പോകാനായിരുന്നു എന്റെ ആഗ്രഹം. ഒന്നു മാത്രമാണ് പറയാന്‍ സേഷിക്കുന്നത് 'നമ്മള്‍ ദൈവത്തിന്റേതാണ്, അവനിലേക്ക് മടങ്ങും' എന്നതാണ്. മുറിയുന്ന വാക്കുകള്‍ യൂസുഫ് അവസാനിപ്പിക്കുന്നു.

തന്റെ ഉമ്മ കണ്ട സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് യൂസുഫ് ഉറച്ചു പറയുന്നു. ദൈവം അവന്റെ കരുത്തരായ അടിമകള്‍ക്കാണ് ഇത്രയും ദുഷ്‌ക്കരമായ പാതകള്‍ നല്‍കുന്നത്. ഞങ്ങള്‍ അതിനെ മറികടക്കും. ഞങ്ങള്‍ ക്ഷമയോടെ വിജയം നേടുക തന്നെ ചെയ്യും- അവന്‍ കൂട്ടിച്ചേര്‍ത്തു.
ഗസ്സയില്‍ തിരിച്ചു പോകുമെന്നും യൂസുഫ് വ്യക്തമാക്കി. രക്തസാക്ഷികളുടെ കുടുംബങ്ങളെ കാണണം. അവരുടെ ഖബറുകള്‍ക്കടുത്തിരുന്ന് പ്രാര്‍തിക്കണം. അവരെ േെവെം ഉന്നത സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ.
യുദ്ധങ്ങളെ ആരും യഥാര്‍ത്ഥത്തില്‍ അതിജീവിക്കുന്നില്ല. ചിലര്‍ ശരീരങ്ങളായി ബാക്കിയാവുന്നു, മറ്റുള്ളവര്‍ തകര്‍ന്ന വീടുകളുടെ അവശിഷ്ടങ്ങളില്‍ തൂങ്ങിക്കിടക്കുന്ന ആത്മാക്കളായി ശേഷിക്കുന്നു.
ഒറ്റപ്പെട്ട അതിജീവിച്ചവര്‍ അതിജീവനത്തെ ആഘോഷിക്കുന്നില്ല. അവര്‍ ഓരോ ദിവസവും പകുതി ഹൃദയത്തോടെ ജീവിക്കാന്‍ പഠിക്കുന്നു. രൂപം നഷ്ടപ്പെട്ട ഒരു ലോകത്തില്‍ നടക്കാന്‍ ശീലിക്കുന്നു. ജീവിതത്തിന്റെ സംരക്ഷകരായി അവര്‍ പ്രിയപ്പെട്ടവരുടെ ചിത്രങ്ങള്‍ ഓര്‍മ്മകളില്‍ സൂക്ഷിക്കുന്നു, ഉത്തരം ലഭിക്കാത്ത ചോദ്യവുമായി ഓരോ പ്രഭാതത്തിലും ഉണരുന്നു. എന്തുകൊണ്ട് ഞാന്‍? എന്നിട്ടും അവര്‍ മുന്നോട്ട് പോകുന്നു, കാരണം ആഴത്തില്‍, ഏറ്റവും ഇരുണ്ടതും ഏറ്റവും തരിശുവുമായ സ്ഥലങ്ങളില്‍ പോലും മരിക്കാന്‍ വിസമ്മതിക്കുന്ന പ്രത്യാശ എന്ന ഒരു ചെറിയ കാര്യമുണ്ട്. ഈ അതിജീവനത്തില്‍ അവര്‍ തനിച്ചാണ്. തീര്‍ത്തും ഒറ്റക്ക്. എത്ര വേദനാജനകമായിരിക്കും അത്.
ഗസ്സയിലെ അല്‍ മഗാസി ക്യാംപിലാണ് മഹ്‌മൂദുള്ളത്. അയാള്‍ക്കും കുടുംബത്തെ ഒന്നായി നഷ്ടപ്പെട്ടതാണ്. തകര്‍ന്ന അവശിഷ്ടങ്ങളില്‍ നിന്ന് ദൈവവിധിയാല്‍ ജീവിതത്തിലേക്ക് തിരികെ വന്നവനാണ് മഹ്‌മൂദ്. ഒരു പരിക്കുമേല്‍ക്കാതെ. അന്ന് അയാള്‍ പരുക്കേറ്റസഹോദരനേയും ഉപ്പയേയും കൊണ്ടു പോവാന്‍ ഒരു ആംബുലന്‍സിനായി ബോദം മറയുവോളം അലറി വിളിച്ചിട്ടുണ്ട്. എന്നാല്‍ വിളി കേള്‍ക്കാന്‍ ആരുമില്ലായിരുന്നു. പിന്നാട് ഏഴ് ദിവസത്തിന് ശേഷം തിരികെ വന്നപ്പോള്‍ ആരും ശേഷിക്കുന്നില്ലായിരുന്നു.

തന്റെ ഫോണില്‍ അവരുടെയെല്ലാം ചിത്രങ്ങളുണ്ട്. ജ്വലിക്കുന്ന ഒരു കനലായി അത് എക്കാലവും നെഞ്ചോട് ചേര്‍ത്തു വെക്കും. അവര്‍ക്ക് അഭിമാനിക്കാനുതകുന്ന ഒരാളായി മാറണം. ഉറച്ച തീരുമാനമായി മഹ്‌മൂദ് പറയുന്നു.
ഒറ്റയാളായി അതിജീവിച്ചവര്‍ യഥാര്‍ത്ഥത്തില്‍ അതിജീവിച്ചിട്ടില്ല. മറിച്ച് വേദനയാല്‍ തകര്‍ന്ന ഓര്‍മ്മകളുമായി അവശിഷ്ടങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുകയാണവര്‍. കടുത്ത മാനസിക സംഘര്‍ഷങ്ങളാണ് അവര്‍ അനുഭവിക്കുന്നത്. എല്ലാ ദിവസവും, വലിയ ഒരു ശൂന്യതയിലേക്ക് അവര്‍ ഉണരുന്നു, ഒരിക്കല്‍ വീട് നിറഞ്ഞുനിന്ന ശബ്ദങ്ങളുടെ പ്രതിധ്വനികള്‍ കേള്‍ക്കുന്നു, അവര്‍ ഇപ്പോഴും ഉണ്ടായിരുന്നതുപോലെ അഭാവത്തെക്കുറിച്ച് സംസാരിക്കുന്നു. മരിച്ചുപോയവരുടെ മുഖഭാവങ്ങള്‍ പോലും അവരില്‍ കാണാം. അവന്റെ നീണ്ട നിശബ്ദത അനന്തമായ ഒരു വിലാപഗീതമാണ്.
ഹൃദയമിടിപ്പിനും കണ്ണീരിനും ഇടയില്‍, അതിജീവിച്ചതിനുള്ള നന്ദിയും അവശേഷിക്കുന്ന ഒരേയൊരു വ്യക്തിയായതിന്റെ കുറ്റബോധവും അവനെ അലട്ടിക്കൊണ്ടേയിരിക്കും. അവന്‍ ഇനി മരണത്തെ ഭയപ്പെടുന്നില്ല, മറിച്ച് മറക്കുമോ എന്ന ഭയമാണ്, താന്‍ സ്‌നേഹിച്ചവരുടെ അവസാന മുഖഭാവങ്ങള്‍ മങ്ങിപ്പോകുമെന്നാണ് അവരെ ഭയപ്പെടുത്തുന്നത്.
കടപ്പാട് ഖുദ്‌സ് നെറ്റ്‌വര്‍ക്ക്
many who left gaza chasing dreams abroad now return to nothing — no family, no home, and no one left to wait for them. as the war continues, stories of loss and loneliness reveal the deep human cost behind the conflict.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."