ഫ്രഷ് കട്ട് പ്രതിസന്ധി: മാലിന്യപ്രശ്നം പരിഹരിക്കാതെ ചർച്ചയ്ക്കില്ലെന്ന് യുഡിഎഫ്; കളക്ടർ വിളിച്ചുചേർത്ത യോഗം പരാജയം
കോഴിക്കോട്: താമരശ്ശേരിയിലെ വിവാദമായ 'ഫ്രഷ് കട്ട്' അറവുമാലിന്യ സംസ്കരണ ഫാക്ടറി തുറന്നുപ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ വിളിച്ചുചേർത്ത രാഷ്ട്രീയകക്ഷികളുടെ യോഗം സമവായമാകാതെ പിരിഞ്ഞു. ഫാക്ടറി ഉടമകളെയും സമരസമിതിയെയും ഒരുമിച്ചിരുത്തി ചർച്ച നടത്തണമെന്ന എൽഡിഎഫ് (LDF) ആവശ്യം, മാലിന്യപ്രശ്നം പരിഹരിക്കാതെ ചർച്ചയ്ക്കില്ലെന്ന് നിലപാടെടുത്ത യുഡിഎഫ് (UDF) തള്ളിക്കളഞ്ഞതോടെയാണ് കളക്ടറുടെ യോഗം പരാജയപ്പെട്ടത്.
പ്രശ്നപരിഹാരത്തിനായി ഉടൻതന്നെ ഫാക്ടറി ഉടമകളെയും സമരസമിതിയെയും ഒരുമിച്ച് ഇരുത്തി ചർച്ച നടത്തണം എന്നാണ് എൽഡിഎഫ് പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടത്. വിഷയത്തിൽ ശാശ്വത പരിഹാരത്തിനുള്ള നിർദ്ദേശങ്ങൾ ജില്ലാ ഭരണകൂടത്തിന് കൈമാറിയിട്ടുണ്ടെന്നും എൽഡിഎഫ് അറിയിച്ചു.
അതേസമയം മാലിന്യപ്രശ്നം പൂർണ്ണമായി പരിഹരിക്കാതെ ഫാക്ടറി തുറക്കാൻ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് യുഡിഎഫ് കക്ഷികൾ വ്യക്തമാക്കി. ഫാക്ടറി ഉടമകളുമായി ചേർന്ന് ചർച്ച നടത്താനാവില്ലെന്ന കടുത്ത നിലപാടാണ് യോഗത്തിൽ യുഡിഎഫ് സ്വീകരിച്ചത്. സമരവുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതിപ്പട്ടിക പൊലിസ് പുറത്തുവിടണമെന്നും, അനാവശ്യമായി വീടുകളിൽ കയറിയുള്ള പൊലിസ് നടപടികൾ അവസാനിപ്പിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
എന്നാൽ ഫാക്ടറി തുറക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയ സാഹചര്യത്തിൽ പ്രദേശവാസികളുടെ പ്രതിഷേധ സമരം പുനരാരംഭിച്ചു. ഫാക്ടറിക്ക് ഒന്നര കിലോമീറ്ററോളം അകലെ പന്തൽ കെട്ടിയാണ് നിലവിൽ സമരം നടക്കുന്നത്. ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിന്റെ പ്രവർത്തനം സ്ഥിരമായി നിർത്തലാക്കുക എന്നതാണ് സമരസമിതിയുടെ ഏറ്റവും പ്രധാന ആവശ്യം. ഫാക്ടറിയിൽ നിന്നുള്ള മലിനജലവും ദുർഗന്ധവും പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഗുരുതരമായ ഭീഷണിയാണെന്ന് സമരസമിതി ആരോപിക്കുന്നു. മാലിന്യപ്രശ്നം പരിഹരിക്കാതെ ഫാക്ടറിക്ക് നൽകിയ പ്രവർത്തനാനുമതി ജില്ലാ ഭരണകൂടം പിൻവലിക്കണമെന്നും, സമരക്കാരുമായി ബന്ധപ്പെട്ട കേസുകളിലെ പൊലിസ് നടപടികളിൽ സമരസമിതിക്ക് ശക്തമായ അതൃപ്തിയുള്ളതായും പ്രദേശവാസികൾ പറഞ്ഞു.
മാലിന്യസംസ്കരണത്തിലെ വീഴ്ചകളാണ് ഫാക്ടറിയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ പ്രതിസന്ധിയായി തുടരുന്നത്. ശാസ്ത്രീയ സംസ്കരണം നടക്കാത്തതിനാൽ ഇപ്പോഴും പ്രദേശമാകെ അസഹ്യമായ ദുർഗന്ധമാണെന്ന് പ്രദേശവാസികൾ പറയുന്നു. മലിനജലം ജലസ്രോതസ്സുകളിലേക്ക് ഒലിച്ചിറങ്ങി കിണറുകളും പുഴകളും മലിനമാകുന്നതായും സമരക്കാർ വ്യക്തമാക്കി. അറവുമാലിന്യം ശരിയായ രീതിയിൽ സംസ്കരിക്കാതെ സംഭരിക്കുന്നത് പ്രദേശത്ത് രോഗവ്യാപനത്തിന് സാധ്യതയുണ്ടാക്കുന്നതിൽ നാട്ടുകാർക്ക് ആശങ്കയുണ്ട്.
അതേസമയം പ്രദേശത്തെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് നടപടികൾ പൊലിസ് ശക്തമാക്കിയിരിക്കുകയാണ്. ഇന്ന് രണ്ടുപേരെക്കൂടി കസ്റ്റഡിയിലെടുത്തതോടെ കസ്റ്റഡിയിലായവരുടെ എണ്ണം 16 ആയി ഉയർന്നു. സമരസമിതിയുടെയും യുഡിഎഫിന്റെയും ശക്തമായ വിമർശനം പൊലിസ് നടപടികൾക്കെതിരെ ഉയരുന്നുണ്ട്.
The district Collector's meeting in Kozhikode to resolve the conflict over the opening of the Fresh Cut meat waste processing factory failed to reach a consensus. The LDF demanded a joint discussion between the factory owners and the protestors to find a solution, but the UDF firmly rejected this, stating they will not allow the factory to open until the waste and pollution issues are completely resolved.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."