ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവം: കേസിൽ നിർണ്ണായകമായി സിസിടിവി ദൃശ്യങ്ങൾ; ചവിട്ടിയിടുന്നത് വ്യക്തം
തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിൽ പ്രതിക്കെതിരായ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചു. ശ്രീക്കുട്ടിയെ പ്രതി ചവിട്ടി പുറത്തേക്ക് തള്ളിയിടുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാമെന്ന് പൊലിസ് അറിയിച്ചു. ഈ ദൃശ്യങ്ങൾ തുടർനടപടികൾക്കായി ആർപിഎഫ് പൊലിസിന് കൈമാറിയിട്ടുണ്ട്.
ട്രെയിനിൽ സുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന ശ്രീക്കുട്ടിയെ പ്രതിയായ സുരേഷ് കുമാർ ആക്രമിക്കുന്നതും, സുഹൃത്തിനെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ടെന്നും, കേസിൽ പ്രതിക്കെതിരായ പ്രധാന തെളിവുകളായി ഇത് കണക്കാക്കുമെന്നും പൊലിസ് പറഞ്ഞു.
ട്രെയിനിൽ വച്ച് പ്രതിയുടെ പുകവലി ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലിസ് റിമാൻഡ് റിപ്പോർട്ടിൽ നേരത്തെ വ്യക്തമാക്കിയിരുന്നു. ട്രെയിനിലെ ശുചിമുറിക്ക് സമീപം പുകവലിച്ചു നിന്ന സുരേഷ് കുമാറിനോട് മാറിനിൽക്കാനും, അല്ലെങ്കിൽ പരാതി നൽകുമെന്നും പെൺകുട്ടികൾ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം.
വാതിലിനടുത്ത് നിൽക്കുകയായിരുന്ന ശ്രീക്കുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പ്രതി ശക്തിയായി ചവിട്ടി പുറത്തേക്ക് തള്ളുകയായിരുന്നു എന്നും റിപ്പോർട്ടിലുണ്ട്. പ്രതി രണ്ട് ബാറുകളിൽ നിന്ന് മദ്യപിച്ച ശേഷമാണ് ട്രെയിനിൽ കയറിയതെന്നും, ഇയാൾക്കൊപ്പം ഒരു സുഹൃത്തും ട്രെയിനിൽ ഉണ്ടായിരുന്നതായും പൊലിസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഞായറാഴ്ച രാത്രിയാണ് തിരുവനന്തപുരം സ്വദേശിനിയായ 19കാരി ശ്രീക്കുട്ടിക്ക് നേരെ ട്രെയിനിൽ വച്ച് ആക്രമണമുണ്ടായത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിക്ക് തലച്ചോറിൽ ക്ഷതമേൽക്കുകയും ഗുരുതരമായ പരുക്കുകളുണ്ടാവുകയും ചെയ്തിട്ടുണ്ട്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോൾ പെൺകുട്ടി ചികിത്സയിലുള്ളത്.
മെഡിക്കൽ സംഘം ഇന്ന് പെൺകുട്ടിയെ പരിശോധിച്ചതിനെ തുടർന്ന് നിലവിലുള്ള ചികിത്സ തുടരാൻ ഡോക്ടർമാർ തീരുമാനിച്ചു. ചികിത്സാ സംബന്ധമായ ആശങ്കകൾ പ്രകടിപ്പിച്ച അമ്മ പ്രിയദർശിനിയ്ക്ക് ഉൾപ്പെടെ പെൺകുട്ടിയുടെ ആരോഗ്യസ്ഥിതി ഡോക്ടർമാർ വിശദീകരിച്ച് ബോധ്യപ്പെടുത്തിയിട്ടുണ്ട്.
അതേസമയം വധശ്രമം അടക്കം ആറ് വകുപ്പുകളാണ് പ്രതി സുരേഷ് കുമാറിനെതിരെ ചുമത്തിയിട്ടുള്ളത്. റിമാൻഡിലായ പ്രതിയെ കസ്റ്റഡിയിൽ കിട്ടുന്നതിനായി റെയിൽവേ പൊലിസിന് ഇന്ന് അപേക്ഷ നൽകും. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വർക്കല അയന്തി മേൽപ്പാലത്തിന് സമീപം എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലിസിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."