സ്റ്റാർട്ടപ്പുകൾ 7,300; 72 ശതമാനത്തിനും വരുമാനമില്ല; സർക്കാർ കനിഞ്ഞില്ലെങ്കിൽ പൂട്ടുവീഴും
തിരുവനന്തപുരം: സ്റ്റാർട്ടപ്പുകൾ കൂടുന്നുണ്ടെങ്കിലും നിലവാരമുള്ളവ കുറവെന്ന് റിപ്പോർട്ട്. സ്ഥിര വരുമാനമുള്ളവയും പേരിനു മാത്രം. ഇത് സർക്കാർ ഇത്രനാളും നടത്തിയ പരിശ്രമങ്ങൾ ലക്ഷ്യം കാണുന്നില്ലെന്നതിന്റെ നേർചിത്രമാണ് നൽകുന്നത്.
സംസ്ഥാനത്ത് 7300 രജിസ്റ്റേർഡ് സ്റ്റാർട്ടപ്പുകൾ ഉണ്ടെന്നാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ അധികൃതർ പറയുന്നത്. പടിപടിയായി കൂടുന്നുവെന്ന കണക്കും അവരുടെ പക്കലുണ്ട്. എന്നാൽ എത്രയെണ്ണം നിലനിൽക്കുന്നു എന്നതിൽ വ്യക്തമായ കണക്കില്ല. നിലനിൽക്കാത്തതിന്റെ കാരണം വ്യക്തമാണ്. സ്ഥിരവരുമാനം ലഭിക്കുന്നില്ല. രജിസ്‌റ്റേർഡ് സ്റ്റാർട്ടപ്പുകളേക്കാളേറെ രജിസ്‌ട്രേഷനില്ലാതെ പ്രവർത്തിക്കുന്നവയുമുണ്ടെന്ന് അധികൃതർ വെളിപ്പെടുത്തുന്നുണ്ടെങ്കിലും അതെത്രയെന്നതിൽ കണക്കു ലഭ്യമല്ല.
സ്റ്റാർട്ടപ്പുകൾക്ക് എന്തുകൊണ്ടാണ് സ്ഥിരവരുമാനം കണ്ടെത്താൻ കഴിയാത്തതെന്ന ചോദ്യത്തിന് നിലവാരമുള്ളതും ഉന്നതനിലവാരമുള്ളതും പേരിനുമാത്രമേ ഉള്ളൂവെന്നാണ് വിവരം. സ്ഥിരവരുമാനം ഉള്ളത് കേവലം എട്ട് ശതമാനത്തിന് മാത്രമാണെന്നത് ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ഇത്തരം കമ്പനികളെ സർക്കാർ സഹായിക്കുന്നില്ലെന്ന വ്യാപക പരാതികളും നിലനിൽക്കുന്നുണ്ട്. ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് അവയെ നേരേനിൽക്കാൻ പ്രാപ്തമാക്കുന്നില്ലെന്നതും ഈ മേഖലയുടെ ഗുണം ലഭിക്കുന്നതിന് തടസമാകുന്നതായി വിലയിരുത്തലുകളുണ്ട്. നിലവിൽ ഓടിപ്പോകാൻ കഴിയാത്ത സ്റ്റാർട്ടപ്പുകളെ സർക്കാർ കൈയയച്ച് സഹായിക്കാൻ തയാറായില്ലെങ്കിൽ അടച്ചുപൂട്ടലും തൊഴിൽനഷ്ടവും ഉണ്ടാകാൻ കാരണമാകും.
ആറ് വർഷമായി ഹഡിൽ ഗ്ലോബൽ എന്ന പേരിൽ സ്റ്റാർട്ടപ്പുകൾക്ക് വേദിയൊരുക്കുന്ന പദ്ധതി സർക്കാർ നടപ്പാക്കിയിട്ടുണ്ടെങ്കിലും ഉദ്ദേശിച്ച ഫലം കാണുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ചിലതിന് വിദേശസഹായം ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ടെന്നത് ഒഴിച്ചുനിർത്തിയാൽ 72 ശതമാനത്തിനും വരുമാനമില്ലാതെ കഷ്ടപ്പെടാനാണ് യോഗം. 20 ശതമാനം സ്റ്റാർട്ടപ്പുകൾക്ക് വരുമാനം ലഭിക്കുന്നതിലേക്കെത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിലും സ്ഥിരം വരുമാനമായെങ്കിൽ മാത്രമേ അത് പ്രവർത്തിച്ചുതുടങ്ങിയെന്ന് വിലയിരുത്താനാവൂ എന്ന് ബന്ധപ്പെട്ടവർ പറയുന്നുണ്ട്. ഉന്നതനിലവാരമുള്ള സ്റ്റാർട്ടപ്പുകൾ സംസ്ഥാനത്തില്ലെന്നത് വിദേശ കമ്പനികൾക്ക് മുതലിറക്കുന്നതിൽ തടസമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സംസ്ഥാന ഐ.ടി സ്‌പെഷൽ സെക്രട്ടറിയായ സാംബശിവ റാവു ഉന്നതനിലവാരമുള്ള സ്റ്റാർട്ടപ്പുകൾ എത്തിക്കാനുള്ള തീവ്ര ശ്രമങ്ങളിലാണ്.
വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായതോടെ തിരുവനന്തപുരം അന്താരാഷ്ട്ര ശ്രദ്ധ ആകർഷിച്ചിരുന്നു. എന്നാൽ തിരുവനന്തപുരത്തിന്റെ സ്ഥലപരിമിതി അടിസ്ഥാനവികസനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തത സംസ്ഥാനം നേരിടുന്ന മറ്റൊരു വിഷയമാണ്. കോയമ്പത്തൂർ പോലുള്ള പട്ടണങ്ങളിലേക്ക് നേരിട്ട് പോകുക ഇപ്പോഴും അസാധ്യമാണ്. യു.കെ, യു.എസ് രാജ്യങ്ങളിലേക്ക് തിരുവനന്തപുരത്തു നിന്നും കൊച്ചിയിൽ നിന്നുമൊക്കെ നേരിട്ട്‌പോകാൻ സൗകര്യമുണ്ടാകുന്നതും വിദേശകമ്പനി പ്രതിനിധികളെ കേരളത്തിലെത്തിക്കും. തിരുവനന്തപുരം വിമാനത്താവളം അതിവേഗം വികസിക്കുന്നതിനാൽ ഇത്തവണത്തെ സ്റ്റാർട്ടപ്പ് മീറ്റ് ഏറെ പ്രതീക്ഷയോടെയാണ് അധികൃതർ ഉറ്റുനോക്കുന്നത്.എ.ഐ വ്യാപകമായതിനുപിന്നാലെ നടക്കുന്ന മീറ്റിൽ വിദേശരാജ്യങ്ങളിലെ കമ്പനികളെത്തും.
കേരളത്തിന്റെ പ്രത്യേകതകളും സാധ്യതകളും ഫലപ്രദമായി അവതരിപ്പിക്കാനായാൽ മറ്റൊരു സിലിക്കോൺ വാലിയാകാൻ സംസ്ഥാനത്തിനും തലസ്ഥാനത്തിനും കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു.
there are 7,300 startups; 72 percent have no revenue; if the government does not intervene, they will shut down.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."