നാട്ടിലെത്തി മൂന്ന് ദിവസം കഴിഞ്ഞിട്ടും ലഗേജ് എത്തിയില്ല; എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർ ആശങ്കയിൽ
ലഖ്‌നൗ: ദുബൈയിൽ നിന്ന് ലഖ്‌നൗവിലേക്ക് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർ തങ്ങളുടെ ലഗേജുകൾ ലഭിക്കാതെ ദുരിതത്തിൽ. മൂന്ന് ദിവസമായിട്ടും ദുബൈയിൽ ഉള്ള ബാഗേജുകൾക്കായി കാത്തിരിക്കുകയാണ് ഇവർ. വീടിനും ലഖ്‌നൗവിലെ ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിനുമിടയിൽ ആശങ്കയോടെ ഓടുകയാണ് യാത്രക്കാർ ഇപ്പോൾ.
നവംബർ 3-ന് തിങ്കളാഴ്ച IX-198 വിമാനത്തിൽ ദുബൈയിൽ നിന്ന് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ എസ്.കെ. എന്ന യാത്രക്കാരൻ ഇപ്പോഴും ഒരു ട്രാക്ക് സ്യൂട്ട് മാത്രമാണ് ധരിച്ചിരിക്കുന്നതെന്ന് പറയുന്നു. "എന്റെ ഷെർവാണി, ഷൂസ്, സമ്മാനങ്ങൾ എന്നിവയെല്ലാം ചെക്ക് ചെയ്ത ബാഗിലായിരുന്നു," അദ്ദേഹം ഖലീജ് ടൈംസിനോട് പറഞ്ഞു.
"മൂന്ന് ദിവസമായി ഞാൻ ദിവസവും വിമാനത്താവളത്തിൽ വരുന്നു, അവർ പറയുന്നത് ഒരുപക്ഷേ നാളെ എത്തുമെന്നാണ്. ഈ വേഷത്തിൽ ഞാൻ എങ്ങനെ വിവാഹത്തിൽ പങ്കെടുക്കും?" അദ്ദേഹം ചോദിച്ചു.
നവംബർ 3 ന് പുലർച്ചെ 4.30 ഓടെയാണ് ദുബൈയിൽ നിന്നുള്ള IX-198 വിമാനം ലഖ്‌നൗവിൽ ഇറങ്ങിയത്. എന്നാൽ, യാത്രക്കാർക്ക് ലഭിച്ചത് മുൻ വിമാനമായ IX-194-ൽ നിന്നുള്ള ബാഗേജുകളാണ്. തങ്ങളുടെ ലഗേജ് ദുബൈയിൽ "ലോഡ് നഷ്ടപ്പെട്ടു" എന്നും 12 മണിക്കൂറിനുള്ളിൽ എത്തുമെന്നും എയർലൈൻ ജീവനക്കാർ അന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഈ വാഗ്ദാനം പാലിക്കപ്പെട്ടില്ല. അസംഗഢ്, കാൺപൂർ എന്നിവിടങ്ങളിൽ നിന്നുള്ള നൂറുകണക്കിന് യാത്രക്കാർ പരിഹാരം തേടി വിമാനത്താവളത്തിലേക്ക് ദിവസവും വന്നുകൊണ്ടിരിക്കുകയാണ്.
"ഞങ്ങൾക്ക് ഒരു കസ്റ്റമർ കെയർ നമ്പർ നൽകി, പക്ഷേ 50 കോളുകൾക്ക് ശേഷവും ആരും പ്രതികരിച്ചില്ല," മറ്റൊരു യാത്രക്കാരൻ ദൈനിക് ജാഗരണോട് പറഞ്ഞു. "എയർ ഇന്ത്യ എക്സ്പ്രസ് ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ല."
എയർ ഇന്ത്യ എക്സ്പ്രസ് വിശദീകരണം
പേലോഡ് നിയന്ത്രണങ്ങൾ കാരണമാണ് ദുബൈ-ലഖ്‌നൗ വിമാനങ്ങളിലെ ചെക്ക്-ഇൻ ബാഗേജിന്റെ ഒരു ഭാഗം ഇറക്കേണ്ടി വന്നതെന്ന് ഖലീജ് ടൈംസിനോട് പ്രതികരിച്ച എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് വ്യക്തമാക്കി.
"ലോഡ് ചെയ്ത ബാഗേജുകളിൽ ഭൂരിഭാഗവും ഇതിനകം തന്നെ ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്, ബാക്കിയുള്ളവ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ലഖ്‌നൗവിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ ബാഗേജുകളും അതിഥികളുടെ വസതികളിൽ നേരിട്ട് എത്തിക്കും. അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു," എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് വിശദീകരിച്ചു.
സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം
നിരവധി യാത്രക്കാർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്‌സി'ൽ തങ്ങളുടെ രോഷം പ്രകടിപ്പിക്കുകയും വ്യോമയാന അധികൃതരെ ടാഗ് ചെയ്ത് പരാതി അറിയിക്കുകയും ചെയ്തു. ഏകദേശം 200 ഓളം യാത്രക്കാരെ സംഭവം ബാധിച്ചുവെന്ന് ലഖ്‌നൗ വിമാനത്താവള അധികൃതർ സ്ഥിരീകരിച്ചു.
"മൂന്ന് ദിവസം കഴിഞ്ഞിട്ടും വ്യക്തതയില്ല," ഒരു യാത്രക്കാരൻ പറഞ്ഞു. "ഞങ്ങളിൽ ചിലർക്ക് വിവാഹാഘോഷങ്ങളുണ്ട്, മറ്റു ചിലർക്ക് ബിസിനസ്സ് പരിപാടികളുണ്ട്, ഞങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ആ ബാഗുകളിലാണ്."
രണ്ടാഴ്ചകൾക്കിടെ ദുബൈയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന സമാനമായ രണ്ടാമത്തെ സംഭവമാണിത്. ഒക്ടോബർ 8 ന്, ദുബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള സ്പൈസ്ജെറ്റ് വിമാനം ഒരു ബാഗേജ് പോലുമില്ലാതെ ലാൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യാത്രക്കാരെ ദുരിതത്തിലാക്കിയ എയർ ഇന്ത്യ എക്സ്പ്രസിന്റെ നടപടി.
air india express flyers face growing frustration with delayed baggage delivery, waiting over three days since landing without their luggage. hundreds report missing bags at major airports, sparking concerns over airline's handling procedures and customer support amid rising complaints.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."