ജിഎസ്ടി വെട്ടിപ്പിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പ്രതിഫലം എന്നത് അവകാശമല്ല; വിവേചനാധികാരം മാത്രം: ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: ജിഎസ്ടി വെട്ടിപ്പിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പ്രതിഫലം നൽകുന്നത് അധികാരികളുടെ വിവേചനാധികാരത്തിലുള്ള കാര്യമാണെന്നും അത് അവകാശമായി ഹൈക്കോടതിയിൽ അവകാശപ്പെടാനാവില്ലെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് പ്രതിഭ എം സിങ്ങും ജസ്റ്റിസ് ഷെയ്ൽ ജെയിനും അടങ്ങുന്ന ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.
ശക്തി എന്റർപ്രൈസസ് എന്ന കമ്പനി ജിഎസ്ടി വെട്ടിപ്പ് നടത്തിയ വിവരം അറിയിച്ചിട്ടും പ്രതിഫലം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. 2015 ജൂലൈ 31ലെ സെൻട്രൽ ബോർഡ് ഓഫ് എക്സൈസ് ആൻഡ് കസ്റ്റംസ് (ആന്റി സ്മഗ്ലിംഗ് യൂണിറ്റ്) വിജ്ഞാപനപ്രകാരം പ്രതിഫലം അർഹതപ്പെട്ടതാണെന്നാണ് ഹരജിക്കാരന്റെ വാദം.
എന്നാൽ, "വിവരം നൽകുന്നയാൾക്ക് അവാർഡോ പാരിതോഷികമോ നൽകുന്നത് വിവേചനാധികാരമുള്ള ഗ്രാന്റാണ്. ഇത് അവകാശമായി കാണാനോ, അപ്പീൽ ഉത്തരവിനെ ചോദ്യം ചെയ്യാനോ കഴിയില്ല എന്നും ബെഞ്ച് വ്യക്തമാക്കി. ഹരജിക്കാരന്റെ പദവി വെറും വിവരദാതാവിന്റേതു മാത്രമാണ്" എന്നും കോടതി നിരീക്ഷിച്ചു.
ഹരജിക്കാരൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജിഎസ്ടി വകുപ്പ് കമ്പനിക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിൽ വലിയ തുകയുടെ കുറവ് കണ്ടെത്തുകയും കമ്പനിക്കെതിരെ പിഴ ഈടാക്കുകയും ചെയ്തിരുന്നു. പക്ഷേ, അപ്പീലിൽ ഈ ഉത്തരവ് പരിഷ്കരിക്കുകയും പിഴകൾ റദ്ദാക്കുകയും ചെയ്തു. ഇതിനെതിരെ ഹരജിക്കാരൻ ഹൈക്കോടതിയിൽ വീണ്ടും ഹരജി നൽകി സമീപിച്ചു.
യൂണിയൻ ഓഫ് ഇന്ത്യയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകർ ഹരജിയെ എതിർത്തു. വിവരദാതാവിന്റെ നിർദേശപ്രകാരം മാൻഡമസ് റിട്ട് പുറപ്പെടുവിക്കാനാവില്ലെന്ന സുപ്രിം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് എതിർപ്പ് പ്രകടമാക്കിയത്. പ്രതിഫലം അവകാശമല്ലെന്ന് ആവർത്തിച്ചെങ്കിലും കോടതി ഹരജി തള്ളിക്കളയാൻ തയാറായില്ല. ഹരജിയുടെ നിലനിൽപ്പ് സംബന്ധിച്ച വാദങ്ങൾ ഡിസംബർ 18ന് കേൾക്കുമെന്ന് കോടതി അറിയിച്ചു. ഹരജിക്കാരന് വേണ്ടി അഭിഭാഷകൻ കുമാർ ഉത്കർഷ് ഹാജരായി. യൂണിയൻ ഓഫ് ഇന്ത്യയ്ക്ക് വേണ്ടി ഗൗരവ് ശർമ്മ, മൻപ്രീത് കൗർ എന്നിവരും ഹാജരായി.
The Delhi High Court has ruled that offering a reward to individuals who provide information leading to the detection of GST evasion is solely a matter of discretion for the authorities, and not a legal right that an informer can automatically claim.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."