ബെറ്റിംഗ് ആപ്പ് കേസ്; സുരേഷ് റെയ്‌നയുടെയും ശിഖർ ധവാന്റെയും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി
ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമായ 1xBet-മായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്‌നയുടെയും ശിഖർ ധവാന്റെയും 11.14 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇരുവരെയും ചോദ്യം ചെയ്ത് മാസങ്ങൾക്ക് ശേഷമാണ് ഇഡിയുടെ നിർണ്ണായക നടപടി.
ഇഡി ഉദ്യോഗസ്ഥർ നൽകിയ വിവരമനുസരിച്ച്, റെയ്‌നയുടെ പേരിലുള്ള 6.64 കോടി രൂപയുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളും ശിഖർ ധവാന്റെ പേരിലുള്ള 4.5 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്.
നിയമവിരുദ്ധമായ വാതുവെപ്പ് പ്രവർത്തനങ്ങളിൽ നിന്ന് ലഭിച്ച പണം വെളുപ്പിക്കാൻ താരങ്ങൾ സഹായിച്ചതായി ഇഡി വക്താവ് പ്രസ്താവനയിൽ പറഞ്ഞു. "1xBet-നെ പ്രോത്സാഹിപ്പിക്കുന്നതിനായി റെയ്‌നയും ധവാനും വിദേശ സ്ഥാപനങ്ങളുമായി എൻഡോഴ്‌സ്‌മെന്റ് കരാറുകളിൽ ഏർപ്പെട്ടു. നിയമവിരുദ്ധമായ വാതുവെപ്പിലൂടെ ലഭിച്ച പണത്തിന്റെ ഉറവിടം മറച്ചുവെക്കാനാണ് വിദേശ കമ്പനികൾ വഴി പണം കൈമാറിയത്," വക്താവ് വ്യക്തമാക്കി.
1xBet, 1xBat പോലുള്ള സറോഗേറ്റ് ബ്രാൻഡുകൾ ഉപയോഗിച്ച് ഇന്ത്യയിലുടനീളം നിയമവിരുദ്ധമായ ഓൺലൈൻ വാതുവെപ്പും ചൂതാട്ടവും പ്രോത്സാഹിപ്പിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ഒന്നിലധികം എഫ്‌ഐആറുകളുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (PMLA) പ്രകാരം ഇഡി അന്വേഷണം ആരംഭിച്ചത്. സെപ്റ്റംബറിൽ ധവാൻ, റെയ്‌ന എന്നിവർക്ക് പുറമെ യുവരാജ് സിംഗ്, റോബിൻ ഉത്തപ്പ എന്നിവരുടെയും മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു.
ക്രിക്കറ്റ് താരങ്ങൾക്ക് പുറമെ നടൻ സോനു സൂദ്, മുൻ തൃണമൂൽ കോൺഗ്രസ് എംപി മിമി ചക്രവർത്തി, നടി ഉർവശി റൗട്ടേല എന്നിവരെയും ഇഡി വിളിച്ചുവരുത്തിയിരുന്നു.
അന്വേഷണത്തിൽ, 1xBet ഉപയോക്താക്കളിൽ നിന്ന് പണം സ്വരൂപിക്കുന്നതിനായി 6,000-ത്തിലധികം വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഈ പണം പിന്നീട് വിവിധ വഴികളിലൂടെ വെളുപ്പിക്കുകയായിരുന്നു. ഇതുവഴി 1000 കോടിയിലധികം രൂപയുടെ ഇടപാടുകൾ നടന്നതായും ഇഡി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് 60-ലധികം ബാങ്ക് അക്കൗണ്ടുകൾ ഇതിനോടകം മരവിപ്പിച്ചിട്ടുണ്ട്.
the enforcement directorate (ed) has seized properties worth crores belonging to cricketers suresh raina and shikhar dhawan in connection with a betting app money laundering case. investigations into the illegal transactions are ongoing.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."