യുവാവിന്റെ കൊലപാതകത്തിന് പിന്നിൽ ഭാര്യയുടെയും കാമുകന്റെയും ക്രൂരത: പ്രതികൾ അറസ്റ്റിൽ
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയും അവരുടെ കാമുകനും പൊലിസ് പിടിയിലായി. മൂന്ന് കുട്ടികളുടെ അമ്മയായ അഞ്ജലിയും അവരുടെ കാമുകൻ അജയും ചേർന്നാണ് ഭർത്താവ് രാഹുലിനെ കൊലപ്പെടുത്തിയത്. രാഹുൽ അഞ്ജലിയുടെ അജയ്‍യുമായുള്ള ബന്ധം അറിഞ്ഞതോടെ ഉണ്ടായ അസ്വസ്ഥതയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പൊലിസ് അന്വേഷണത്തിൽ കണ്ടെത്തി.
കൃഷിയിടത്തിൽ രാഹുലിന്റെ മൃതദേഹം കണ്ടെത്തിയപ്പോൾ രാഹുലിന്റെ ശരീരത്തിൽ മൂന്ന് വെടിയുണ്ടകൾ ഉണ്ടായിരുന്നു. ആദ്യം പൊലിസ് സംശയിച്ചത് കവർച്ചാസംഘത്തിന്റെ പ്രവർത്തനമാണെന്നായിരുന്നു. എന്നാൽ, അന്വേഷണം ആഴത്തിൽ തുടർന്നപ്പോൾ സത്യം പുറത്തുവന്നു. മൊഴി രേഖപ്പെടുത്താൻ അഞ്ജലിയെ വിളിച്ചപ്പോൾ അവർ സ്ഥലത്തില്ലാത്തത് പൊലിസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അഞ്ജലിക്ക് ഗ്രാമത്തിൽ തന്നെ മറ്റൊരു രഹസ്യബന്ധമുണ്ടെന്ന് പൊലിസ് കണ്ടെത്തി.
കാമുകൻ അജയെ തേടി പൊലിസ് അവന്റെ വീട്ടിലെത്തിയെങ്കിലും അജയ് അവിടെ ഉണ്ടായിരുന്നില്ല. ശക്തമായ അന്വേഷണത്തോടെ ഇരുവരെയും പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. അജയ് കുറ്റം സമ്മതിച്ചു. ഭർത്താവ് രാഹുൽ അഞ്ജലിയുടെ ബന്ധം അറിഞ്ഞതോടെ രാഹുൽ അസ്വസ്ഥനായായിരുന്നുവെന്നും, രാഹുലിനെ കൊല്ലാൻ നിർദേശിച്ചത് അഞ്ജലിയാണെന്നും അജയ് മൊഴി നൽകി.
പ്ലാൻ ഇങ്ങനെയായിരുന്നു അജയ് രാഹുലിനെ വയലിനടുത്ത് കാണാൻ വിളിച്ചു. അവിടെയെത്തിയ രാഹുലിനെ അജയ് മൂന്ന് തവണ വെടിവച്ചു കൊന്നു. മൃതദേഹം കണ്ടെത്തി സംസ്കരിക്കപ്പെട്ടതിന് ശേഷം ഇരുവരും ഒളിവിൽ പോകുകയായിരുന്നു.പൊലിസ് ഇരുവരെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡിലെടുത്തു. കേസ് അന്വേഷണം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."