മെസിയും യമാലും നേർക്കുനേർ; ഖത്തറിന്റെ മണ്ണിൽ ചാമ്പ്യന്മാരുടെ പോരാട്ടം ഒരുങ്ങുന്നു
ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ഫൈനലിസിമ പോരാട്ടം ഒരുങ്ങുന്നു. നിലവിലെ യൂറോ കപ്പ് ചാമ്പ്യന്മാരായ സ്പെയ്നും നിലവിലെ കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയുമാണ് ഫൈനലിസിമ കിരീട പോരാട്ടത്തിൽ നേർക്കുനേർ എത്തുന്നത്. ഈ മത്സരം 2026 മാർച്ച് 28നാണ് നടക്കുക. ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചായിരിക്കും മത്സരം നടക്കുക. നീണ്ട നാളത്തെ ചർച്ചകൾക്ക് വിരാമമിട്ട് കൊണ്ടാണ് ഫൈനലിസിമ പോരാട്ടം ഒരുങ്ങുന്നത്.
നിലവിലെ ഫൈനലിസിമ ജേതാക്കൾ അർജന്റീനയാണ്. 2022 യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വീഴ്ത്തിയാണ് അർജന്റീന കിരീടം സ്വന്തമാക്കിയത്. അതുകൊണ്ട് തന്നെ ഈ കിരീടനേട്ടം ആവർത്തിക്കാനായിരിക്കും അർജന്റീന ലക്ഷ്യം വെക്കുക. 2022ലെ ലോകകപ്പ് നേടിയ അതേ സ്റ്റേഡിയത്തിൽ തന്നെയാണ് അർജന്റീന വീണ്ടും മറ്റൊരു പോരാട്ടത്തിനിറങ്ങുന്നത്.
മറുഭാഗത്ത് കണ്മുന്നിൽ നഷ്ടമായ യുവേഫ നേഷൻസ് ലീഗ് കിരീടത്തിന് പകരമായി ഫൈനൽ സീമ സ്വന്തമാക്കാനാവും സ്പെയ്നും ലക്ഷ്യം വെക്കുക. ഇതിനെല്ലാം പുറമെ ലയണൽ മെസിയും ലാമിൻ യമാലും നേർക്കുനേർ ഏറ്റുമുട്ടുന്നതും ഫുട്ബോൾ പ്രേമികൾക്ക് കാണാൻ സാധിക്കും.
ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് സ്‌പെയ്ൻ യൂറോ കപ്പ് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് സ്പാനിഷ് പട യൂറോ കിരീടം സ്വന്തമാക്കിയത്. 2012ന് ശേഷമാണ് സ്‌പെയ്ൻ യൂറോപ്യൻ കിരീടം സ്വന്തമാക്കിയത്. നിക്കോ വില്യംസ്, മൈക്കൽ ഒയാർസബാൽ എന്നിവരാണ് സ്പെയ്നിന് വേണ്ടി കലാശപ്പോരാട്ടത്തിൽ ഗോളുകൾ നേടിയത്. കോൾ പാൽമറിന്റെ വകയായിരുന്നു ഇംഗ്ലീഷ് ടീമിന്റെ ഏകഗോൾ.
മറുഭാഗത്ത് കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയായിരുന്നു അർജന്റീന കോപ്പ അമേരിക്ക ചാമ്പ്യന്മാരായത്. മത്സരത്തിൽ നിശ്ചിത സമയത്തിൽ ഇരു ടീമുകൾക്കും ഗോളുകൾ നേടാൻ സാധിച്ചിരുന്നില്ല. ഒടുവിൽ എക്സ്ട്രാ ടൈമിലേക്ക് മത്സരം നീങ്ങുകയായിരുന്നു. എക്സ്ട്രാ ടൈമിൽ ലൗട്ടാരോ മാർട്ടീനസാണ് അർജന്റീനയുടെ വിജയ ഗോൾ നേടിയത്. തുടർച്ചയായ രണ്ടാം തവണയായിരുന്നു അർജന്റീന കോപ്പ അമേരിക്ക കിരീടം നേടിയത്.
The Finalissima battle that the football world has been waiting for is getting ready. The reigning European Cup champions Spain and the reigning Copa America winners Argentina will face off in the Finalissima title battle.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."