പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും ലെസ്ബിയൻ പങ്കാളിയും അറസ്റ്റിൽ; പിതാവിൻ്റെ സംശയം വഴിത്തിരിവായി
ചെന്നൈ: തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ ആറുമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയും അവരുടെ ലെസ്ബിയൻ പങ്കാളിയും അറസ്റ്റിലായി. കുഞ്ഞിന്റെ മരണത്തിൽ പിതാവ് ഉന്നയിച്ച ദുരൂഹതയാണ് കൊലപാതകത്തിൻ്റെ ചുരുളഴിയാൻ കാരണമായത്.
മുലയൂട്ടുന്നതിനിടെ പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. ഇത് അസ്വാഭാവിക മരണമായി പൊലിസ് രേഖപ്പെടുത്തുകയും മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്താതെ കുടുംബത്തിൻ്റെ കൃഷി ഭൂമിയിൽ സംസ്‌കരിക്കുകയും ചെയ്തിരുന്നു.
പിതാവിൻ്റെ സംശയവും നിർണ്ണായക വഴിത്തിരിവും
സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷം, കുഞ്ഞിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് പൊലിസ് അധികൃതരെ സമീപിക്കുകയായിരുന്നു. ഭാര്യയും മറ്റൊരു സ്ത്രീയും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങളും ചാറ്റുകളും കണ്ടതിനെ തുടർന്നാണ് പിതാവിന് സംശയമുണ്ടായത്.പിതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് തുടർനടപടികൾ സ്വീകരിക്കുകയും കുഞ്ഞിൻ്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുകയും ചെയ്തു.
കൊലപാതകം തെളിഞ്ഞു; അറസ്റ്റ് രേഖപ്പെടുത്തി
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിന്റെ അമ്മ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.ചോദ്യം ചെയ്യലിനിടെ, ഭർത്താവ് തന്നെ ശ്രദ്ധിക്കുന്നില്ലെന്നും, അദ്ദേഹത്തിൻ്റെ കുഞ്ഞിനെ തനിക്ക് ആവശ്യമില്ലെന്നും യുവതി പൊലിസിനോട് പറഞ്ഞു.സംഭവത്തിൽ കുഞ്ഞിൻ്റെ അമ്മയെയും അവരുടെ ലെസ്ബിയൻ പങ്കാളിയെയും പൊലിസ് അറസ്റ്റ് ചെയ്യുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."