ബുംറയെ അല്ല, ഈ 2 പേരെ ഭയക്കണം! ടി20 ലോകകപ്പിൽ എതിരാളികളെ വിറപ്പിക്കാൻ പോകുന്ന ഇന്ത്യൻ താരങ്ങളെ തിരഞ്ഞെടുത്ത് അശ്വിൻ
ചെന്നൈ: 2026-ൽ ഇന്ത്യയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ എതിരാളികൾ ഏറ്റവും കൂടുതൽ ഭയപ്പെടാൻ പോകുന്നത് ജസ്പ്രീത് ബുംറയെ ആയിരിക്കില്ലെന്ന് തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. യുവതാരങ്ങളായ അഭിഷേക് ശർമയും വരുൺ ചക്രവർത്തിയുമാണ് ഇന്ത്യയുടെ യഥാർത്ഥ തുറുപ്പുചീട്ടുകളാകാൻ പോകുന്നതെന്നും, അവർക്കെതിരെ തന്ത്രങ്ങൾ മെനയാൻ മറ്റ് ടീമുകൾ ഇതിനോടകം ഹോംവർക്ക് തുടങ്ങി കാണുമെന്നും അശ്വിൻ തൻ്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.ഓസ്‌ട്രേലിയയ്‌ക്കെതിരെ സമാപിച്ച ട്വന്റി20 പരമ്പരയുടെ പ്രകടനങ്ങൾ വിലയിരുത്തിക്കൊണ്ടാണ് അശ്വിൻ്റെ ഈ നിരീക്ഷണം.
അശ്വിൻ്റെ വാക്കുകൾ
"ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പ് നേടാൻ ഏതെങ്കിലും ടീം ആഗ്രഹിക്കുന്നുവെങ്കിൽ, അവർ രണ്ട് പേരെക്കുറിച്ച് നന്നായി പഠിക്കേണ്ടതുണ്ട്. കുറച്ചുമുൻപ് എന്നോട് ചോദിച്ചിരുന്നെങ്കിൽ ജസ്പ്രീത് ബുംറയെ കൈകാര്യം ചെയ്യുകയാണ് ശ്രദ്ധിക്കേണ്ടതെന്ന് ഞാൻ പറഞ്ഞേനെ. എന്നാൽ ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല."
"ടിം ഡേവിഡ് വരുൺ ചക്രവർത്തിയെ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നത് ഞാൻ കണ്ടു. അതുപോലെ, ഇന്ത്യയെ തോൽപ്പിക്കാൻ എതിർടീമുകൾ അഭിഷേക് ശർമയെയും വരുൺ ചക്രവർത്തിയെയും എങ്ങനെ നേരിടാമെന്ന് പഠിക്കുന്നുണ്ടാവും," അശ്വിൻ പറഞ്ഞു.
എന്തുകൊണ്ട് ഈ താരങ്ങൾ?
പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച അഭിഷേകിൻ്റെയും വരുണിൻ്റെയും കളിയോടുള്ള സമീപനം മറ്റ് ടീമുകൾക്ക് വലിയ തലവേദന സൃഷ്ടിക്കുമെന്നാണ് അശ്വിൻ ചൂണ്ടിക്കാണിക്കുന്നത്.പവർപ്ലേയിൽ പോലും തകർത്തടിച്ച് കളിക്കാൻ കഴിവുള്ള അഭിഷേകിൻ്റെ അപകടകരമായ ബാറ്റിങ് ശൈലി, എതിർടീമുകളെ അവരുടെ ബൗളിങ് പരീക്ഷണങ്ങളിൽ അടിമുടി മാറ്റങ്ങൾ വരുത്താൻ നിർബന്ധിതരാക്കിയിട്ടുണ്ട്.മധ്യ ഓവറുകളിൽ വരുൺ ചക്രവർത്തി എറിയുന്ന 'മിസ്റ്ററി' സ്പിൻ ബൗളിങ് ഇപ്പോഴും പല ലോകോത്തര ബാറ്റ്‌സ്മാൻമാർക്കും ഒരു കടങ്കഥയാണ്. ഇത് എതിരാളികളെ വെള്ളം കുടിപ്പിക്കാൻ സാധ്യതയുണ്ട്.ചാമ്പ്യന്മാരായ ഇന്ത്യക്ക് കിരീടം നിലനിർത്താൻ ഈ യുവതാരങ്ങളുടെ ഫോം നിർണായകമാവുമെന്ന വിലയിരുത്തലിലാണ് മുൻ സ്പിന്നർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."