ഡൽഹി നഗരം വീണ്ടും വിഷവായുവിന്റെ പിടിയിൽ: വായു ഗുണനിലവാര സൂചിക 400-ന് അടുത്ത്; ഒരു വർഷം മരിക്കുന്നത് 12,000 പേരെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ശൈത്യകാലം കൂടിയെത്തിയതോടെ ഡൽഹി-എൻസിആർ മേഖല വീണ്ടും വിഷപ്പുകയുടെ പിടിയിലായിരിക്കുകയാണ്. നഗരത്തിന്റെ വായു ഗുണനിലവാര സൂചിക (AQI) 400-ന് അടുത്ത് എത്തിയതോടെ വളരെ മോശം അവസ്ഥയിൽ നിന്ന് ഗുരുതരമായ അവസ്ഥയിലേക്ക് നഗരം കടക്കുകയാണ്. മലിനീകരണം ജനജീവിതത്തെ ഒന്നാകെ താറുമാറാക്കിയ അവസ്ഥയിലാണ്.
ഇന്ന് രാവിലെ 8 മണി വരെ ഐടിഒയിൽ വായു ഗുണനിലവാര സൂചിക 373 ആയിരുന്നു. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (CPCB) കണക്കനുസരിച്ച് ഡൽഹിയിൽ ഇന്നലെ ശരാശരി AQI 361 ആണ് രേഖപ്പെടുത്തിയത്. അന്തരീക്ഷത്തിലെ PM2.5, PM10 എന്നീ വിഷ കണങ്ങളാണ് പ്രധാന കാരണം. ഡൽഹിയിലെ വായു മലിനീകരണ പ്രതിസന്ധിക്ക് പിന്നിലെ പ്രധാന വില്ലൻ ഗതാഗതക്കുരുക്ക് ആണെന്ന് കഴിഞ്ഞ വർഷത്തെ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോണ്മെന്റിന്റെ (CSE) റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
PM2.5 മലിനീകരണത്തിന്റെ 51.5 ശതമാനവും വരുന്നത് വാഹനങ്ങളിൽ നിന്നാണ്. അതേസമയം തലസ്ഥാന നഗരിയിൽ വാഹനങ്ങളുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചു വരുന്നതും മലിനീകരണത്തിന്റെ തോത് വർദ്ധിക്കുന്നതിന് കാരണമാകുന്നണ്ടെന്നും CSE റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
വീടുകളിൽ നിന്നുള്ള പുക (അടുപ്പുകൾ, വിറകുകൾ), വ്യവസായങ്ങൾ, നിർമാണ പ്രവർത്തനങ്ങൾ എന്നിവയാണ് മലിനീകരണത്തിന്റെ മറ്റ് പ്രധാന കാരണങ്ങൾ. എന്നാൽ, വൈക്കോൽ കത്തിക്കൽ (stubble burning) PM2.5-ന് 0.7% മാത്രമാണ് കാരണമാകുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
നഗരവാസികളുടെ ആരോഗ്യത്തിന് വലിയ ഭീഷണിയാണ് വിഷവായു സൃഷ്ടിക്കുന്നത്. പ്രമുഖ ആരോഗ്യ ജേണലായ ലാൻസെറ്റ് പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഡൽഹിയിൽ വർഷം തോറും 12,000 പേരാണ് PM2.5 മലിനീകരണം കാരണം മരണപ്പെടുന്നത്. ഇത് നഗരത്തിലെ മൊത്തം മരണങ്ങളുടെ 11.5 ശതമാനമാനത്തോളം വരും. ശ്വാസകോശ രോഗങ്ങൾ, ഹൃദയാഘാതങ്ങൾ, ഗർഭസ്ഥ ശിശുക്കളുടെ വളർച്ചാ പ്രശ്നങ്ങൾ എന്നിവയാണ് മലിനീകരണം പ്രധാനമായും പൊതുജനങ്ങളിൽ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ.
മലിനീകരണം കൂടുതൽ സൃഷ്ടിക്കുന്ന വാഹനങ്ങളായ ട്രക്കും, നിർമാണം പ്രവർത്തനങ്ങളും നിർത്തിവച്ചെങ്കിലും വായു പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ദിവസവും നഗരത്തിലേക്ക് 11 ലക്ഷം വാഹനങ്ങളാണ് പ്രവേശിക്കുന്നത്. സിഎൻജി, ബിഎസ്-6 വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും വന്നിട്ടും PM2.5-ന്റെ അളവിൽ 7% കുറവ് മാത്രമാണ് ഇതുവരെ രേഖപ്പെടുത്തിയത്.
പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുകയും സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം ഗണ്യമായി കുറയ്ക്കുന്നതിന് ശക്തമായ നയങ്ങൾ നടപ്പാക്കുകയും ചെയ്യാതെ "വായു മലിനീകരണ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ കഴിയില്ലെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
ഇന്ത്യാ ഗേറ്റിലെ പ്രതിഷേധം അനിശ്ചിതത്വത്തിൽ
അതേസമയം വായു മലിനീകരണത്തിനെതിരെ ഇന്ത്യാ ഗേറ്റിൽ വച്ച് പൊതുജനത്തിന്റെ പ്രതിഷേധം നടത്താനുള്ള നീക്കം ഡൽഹി പൊലിസ് തടഞ്ഞു. ഇന്ത്യാ ഗേറ്റ് പ്രതിഷേധങ്ങൾക്കുള്ള സ്ഥലമല്ലെന്നും, സുപ്രിം കോടതിയുടെ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ജന്തർ മന്തറാണ് ഇതിനായി നിശ്ചയിച്ചിട്ടുള്ള നിയുക്ത സ്ഥലമെന്നുമാണ് മുതിർന്ന പൊലിസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നത്
ഇന്ത്യാ ഗേറ്റ് പരിസരം ബിഎൻഎസ്എസ് (ഭാരതീയ ന്യായ സംഹിത) സെക്ഷൻ 163 (മനുഷ്യജീവന് ശല്യമോ അപകടമോ, പൊതുശല്യമോ, കലാപമോ ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ ഉടനടി പ്രതിരോധ ഉത്തരവുകൾ പുറപ്പെടുവിക്കാനുള്ള മജിസ്‌ട്രേറ്റിന് അധികാരം നൽകുന്ന വകുപ്പ് ) പ്രകാരമാണ് എപ്പോഴും ഉള്ളത്. അതിനാലാണ് ഇവിടെ വച്ച് പൊതുജനങ്ങൾക്ക് പ്രതിഷേധിക്കാനുള്ള അനുമതി പൊലിസ് നിഷേധിച്ചത്.
പ്രതിഷേധം നടത്താൻ ഒരു വ്യക്തിയോ അധികാരിയോ ഇതുവരെ ഡൽഹി പൊലിസിൽ നിന്ന് നേരിട്ട് അനുമതി തേടിയിട്ടില്ലെന്നും പൊലിസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. "ഇന്ത്യാ ഗേറ്റിൽ പ്രതിഷേധക്കാർ ഒത്തുകൂടുകയാണെങ്കിൽ ആവശ്യമായ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്നും" അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ, പ്രതിഷേധത്തെക്കുറിച്ചുള്ള വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി നിരവധി പേരിലേക്ക് എത്തിയതിനാൽ ആളുകൾ ഒത്തുകൂടുന്നത് തടയുക അസാധ്യമാണെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നവർ അഭിപ്രായപ്പെട്ടു. ജന്തർ മന്തറിൽ പ്രതിഷേധിക്കാനും 10 ദിവസം മുമ്പ് അനുമതി തേടണം.
A severe blanket of smog has again descended upon Delhi, with the Air Quality Index (AQI) nearing the 400 'Very Poor' to 'Severe' mark. The crisis is compounded by a CSE report highlighting that the transport sector (vehicular emissions) is the primary local contributor, accounting for over 51% of the dangerous PM2.5 pollution. This toxic air poses a grave public health risk, with studies, including one by Lancet, linking it to an estimated 12,000 premature deaths annually in the city. Despite emergency measures like the Graded Response Action Plan (GRAP), experts warn that a lack of focus on reducing high motorization and improving public transport is allowing the crisis to persist.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."