"രാമക്ഷേത്രത്തെ പിന്തുണച്ചിരുന്നെങ്കിൽ കോൺഗ്രസിനും വോട്ട് ചെയ്യുമായിരുന്നു"; ആർഎസ്എസ് തലവൻ
ബെംഗളൂരു: രാഷ്ട്രീയ പാർട്ടികളോടുള്ള നിലപാട് വ്യക്തമാക്കി ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. തങ്ങൾ വ്യക്തികളെയോ പാർട്ടികളെയോ അല്ല, മറിച്ച് രാഷ്ട്രതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന നയങ്ങളെയാണ് പിന്തുണയ്ക്കുന്നതെന്ന് ഭാഗവത് പറഞ്ഞു. രാമക്ഷേത്ര നിർമ്മാണ പ്രസ്ഥാനത്തെ കോൺഗ്രസ് പിന്തുണച്ചിരുന്നെങ്കിൽ സ്വയംസേവകർ അവർക്കും വോട്ട് ചെയ്യുമായിരുന്നു എന്നും ആർഎസ്എസ് തലവൻ കൂട്ടിച്ചേർത്തു. ആർഎസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ദ്വിദിന പ്രഭാഷണ പരമ്പരയിലാണ് മോഹൻ ഭാഗവതിന്റെ പരമാർശം.
"ഞങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കുന്നില്ല, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പങ്കെടുക്കുന്നില്ല," ഒരു ചോദ്യത്തിന് മറുപടിയായി ഭഗവത് പറഞ്ഞു. "സമൂഹത്തെ ഒന്നിപ്പിക്കുന്നതിലാണ് സംഘം ഏർപ്പെട്ടിരിക്കുന്നത്, എന്നാൽ രാഷ്ട്രീയത്തിന്റെ സ്വഭാവം ആളുകളെ ഭിന്നിപ്പിക്കുന്നതാണ്. അതുകൊണ്ടാണ് ഞങ്ങൾ രാഷ്ട്രീയത്തിൽ നിന്ന് അകന്നുനിൽക്കുന്നത്."
തങ്ങൾ നയങ്ങളെയാണ് പിന്തുണയ്ക്കുന്നതെന്ന് ഭാഗവത് ചൂണ്ടിക്കാട്ടി. "ഉദാഹരണത്തിന്, ഞങ്ങൾ അയോധ്യയിൽ ഒരു രാമക്ഷേത്രം ആഗ്രഹിച്ചു. ആ ലക്ഷ്യത്തിനും അതിന്റെ നിർമ്മാണത്തിനും വേണ്ടി നിലകൊണ്ടവരെ ഞങ്ങളുടെ വളണ്ടിയർമാർ പിന്തുണച്ചു," മോഹൻ ഭാഗവത് പറഞ്ഞു.
"അപ്പോൾ ബിജെപി യാദൃശ്ചികമായി അതിൽ ഉൾപ്പെട്ടിരുന്നു. പക്ഷേ കോൺഗ്രസ് രാമക്ഷേത്ര പ്രസ്ഥാനത്തെ പിന്തുണച്ചിരുന്നെങ്കിൽ, ഞങ്ങളുടെ വളണ്ടിയർമാരും ആ പാർട്ടിക്കൊപ്പം നിൽക്കുമായിരുന്നു," മോഹൻ ഭാഗവത് വ്യക്തമാക്കി.
ഒരു പാർട്ടിയോടും പ്രത്യേക അടുപ്പമില്ലെന്നും, എല്ലാ പാർട്ടികളും ഭാരതീയ പാർട്ടികളായതിനാൽ തങ്ങളുടേതാണെന്നും ഭാഗവത് കൂട്ടിച്ചേർത്തു. "ഞങ്ങൾ രാഷ്ട്ര നീതിയെയാണ് പിന്തുണയ്ക്കുന്നത്, പാർട്ടി രാഷ്ട്രീയത്തെയല്ല. ഈ രാജ്യം സ്വീകരിക്കേണ്ട ദിശയെക്കുറിച്ച് ഞങ്ങൾക്ക് കാഴ്ചപ്പാടുണ്ട്, ആ ദിശയിലേക്ക് പ്രവർത്തിക്കുന്ന ആരെയും ഞങ്ങൾ പിന്തുണയ്ക്കും," മോഹൻ ഭാഗവത് പറഞ്ഞു.
rss chief mohan bhagwat stated that the congress would have also received public support and votes if it had backed the ram temple movement, highlighting the temple’s national significance.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."