'വോട്ട് മോഷണം പടിവാതിൽക്കൽ എത്തിയിരിക്കുന്നു'; എസ്ഐആർ ഫോമുകളിലെ സങ്കീർണതകൾക്കെതിരെ തുറന്നടിച്ച് എം.കെ സ്റ്റാലിൻ
ചെന്നൈ: വോട്ടർപട്ടിക പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട ഫോമുകളിലെ സങ്കീർണതകൾക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. എസ്ഐആറിലെ ഈ പിഴവുകൾ കാരണം വോട്ടർമാരെ പട്ടികയിൽ നിന്ന് തെറ്റായി നീക്കം ചെയ്യാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഫോമിന്റെ ഫോർമാറ്റിനെയും അതിലെ നിർദ്ദേശങ്ങളെയും ചോദ്യം ചെയ്തു.
"ഇതിനെക്കുറിച്ച് ചിന്തിക്കാൻ പോലും ഭയമാണ്. വിദ്യാഭ്യാസം ഉള്ളവരും ഉയർന്ന ഉത്തരവാദിത്തം വഹിക്കുന്നവരുമായ ആളുകൾക്ക് പോലും ഈ ഫോം കണ്ടാൽ തലകറങ്ങും," ഫോമിലെ ആശയക്കുഴപ്പമുണ്ടാക്കുന്ന നിർദ്ദേശങ്ങളെ വിമർശിച്ചുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു.
ഈ പ്രക്രിയയിൽ സംസ്ഥാന സർക്കാർ ജീവനക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്ന വിമർശനത്തിന് മറുപടിയായി, സംസ്ഥാന സർക്കാരിനല്ല, ജീവനക്കാരുടെ ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സ്റ്റാലിൻ വ്യക്തമാക്കി. "ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്," അദ്ദേഹം കൂട്ടിച്ചേർത്തു. ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) തങ്ങളുടെ കർത്തവ്യങ്ങൾ വേണ്ടത്ര നിർവഹിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
വോട്ട് സംരക്ഷിക്കാൻ ആഹ്വാനം
തങ്ങളുടെ വോട്ടവകാശം സംരക്ഷിക്കുന്നതിനായി വോട്ടർമാർ വിവരങ്ങൾ പരിശോധിച്ച്, ഫോമുകൾ ശരിയായി പൂരിപ്പിച്ച്, സ്ലിപ്പുകൾ വാങ്ങി സൂക്ഷിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. "വോട്ടവകാശം നിഷേധിക്കാനാവാത്തതും ജനാധിപത്യത്തിന്റെ മൗലികാവകാശവുമാണ്," സ്റ്റാലിൻ പറഞ്ഞു.
ഡിഎംകെയുടെ നേതൃത്വത്തിൽ ഹെൽപ്പ് ലൈൻ (08065420020) പ്രഖ്യാപിച്ച മുഖ്യമന്ത്രി, പൊതുജനങ്ങൾക്കായി സഹായ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ടെന്നും അറിയിച്ചു.
"നമ്മുടെ വോട്ടവകാശം എടുത്തുകളയുന്നതിന്റെ അപകടം പടിവാതിൽക്കൽ എത്തിയിരിക്കുന്നു. തമിഴ്‌നാട്ടിലെ ജനാധിപത്യം കൊലചെയ്യപ്പെടാതെ സംരക്ഷിക്കാൻ നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രവർത്തിക്കാം," അദ്ദേഹം മുന്നറിയിപ്പ് നൽകി.
tamil nadu chief minister and dmk president m k stalin has strongly criticized the alleged irregularities and errors found in the special summary revision (sir) voter forms. accusing officials of negligence, stalin said that “vote theft has reached the doorstep,” warning that such mistakes could undermine the democratic process. he demanded immediate corrective action and accountability from the election commission to ensure fair and transparent voter registration.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."