എസ്എടി ആശുപത്രിയിൽ യുവതി മരിച്ച സംഭവം: വിദഗ്ധ സമിതി അന്വേഷിക്കും; റിപ്പോർട്ട് രണ്ട് ദിവസത്തിനകം
തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് ചികിത്സയിലിരിക്കെ യുവതി അണുബാധയേറ്റ് മരിച്ചെന്ന പരാതിയിൽ വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ് നിർദേശം നൽകി. കരിയ്ക്കകം സ്വദേശിനിയായ 26-കാരി ശിവപ്രിയയുടെ മരണത്തിൽ, ആശുപത്രിയിൽ നിന്നുള്ള അണുബാധയാണ് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.
വിദഗ്ധ സമിതിക്ക് ചുമതല
ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് പുറത്ത് നിന്നുള്ള വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക സമിതിയെ നിയോഗിച്ചു.ഈ സമിതിയിൽ ക്രിട്ടിക്കൽ കെയർ,ഇൻഫക്ഷൻ ഡിസീസ് (അണുബാധ രോഗ വിഭാഗം), ഗൈനക്കോളജി,ഡെർമറ്റോളജി (ത്വക്ക് രോഗ വിഭാഗം) വിഭാഗങ്ങളിലെ മേധാവികളും വിദഗ്ധരും ഉണ്ടാകും.പ്രത്യേക സംഘം അടിയന്തരമായി അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആരോഗ്യമന്ത്രിയുടെ കർശന നിർദ്ദേശം.
സംഭവം ഇങ്ങനെ
കഴിഞ്ഞ 22-നാണ് ശിവപ്രിയയുടെ പ്രസവം നടന്നത്. തുടർന്ന് ചികിത്സയിലിരിക്കെയാണ് അണുബാധയുണ്ടായതെന്നും, ഇന്നലെ മൾട്ടി സ്പെഷ്യാലിറ്റി വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണം സംഭവിച്ചതെന്നും വാർത്തയിൽ പറയുന്നു.ചികിത്സാ പിഴവ് ആരോപണങ്ങൾ വർദ്ധിക്കുകയും ആരോഗ്യവകുപ്പിന് കടുത്ത നാണക്കേടുണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് വിഷയത്തിൽ വിദഗ്ധ അന്വേഷണത്തിന് തീരുമാനമായത്.ശിവപ്രിയയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."