വോട്ട് കൊള്ള ഒറ്റപ്പെട്ട തട്ടിപ്പല്ല; ഛത്തിസ്ഗഡിലും മധ്യപ്രദേശിലും വോട്ട് മോഷണം തെളിവുകൾ ഉടൻ പുറത്തുവിടുമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കര്‍ണാടക, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ചുള്ള ഗുരുതര വെളിപ്പെടുത്തലുകളെ ചൊല്ലിയുള്ള വിവാദം കെട്ടടങ്ങും മുമ്പ്, വോട്ട് മോഷണം സംബന്ധിച്ച് കൂടുതല്‍ തുറന്നുപറച്ചിലിന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി.
വോട്ട് കൊള്ള ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മാത്രം നടന്ന ഒറ്റപ്പെട്ട തട്ടിപ്പല്ലെന്നും 2023ല്‍ നടന്ന മധ്യപ്രദേശിലെയും ഛത്തിസ്ഗഡിലെയും തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ ബി.ജെ.പി ഇതേമാര്‍ഗം അവലംബിച്ചിരുന്നുവെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഛത്തിസ്ഗഡിലും ഹരിയാനക്ക് സമാനമായി വോട്ടുകള്‍ കൂട്ടത്തോടെ മോഷ്ടിക്കുകയുണ്ടായി.
വളരെക്കുറച്ച് കാര്യങ്ങള്‍ മാത്രമാണ് ഇതിനകം വെളിപ്പെടുത്തിയത്. വൈകാതെ പുതിയ തെളിവുകള്‍ പുറത്തുവിടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മധ്യപ്രദേശിലെ പനര്‍പനിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുല്‍. മധ്യപ്രദേശില്‍ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാരുടെ പരിശീലന ക്യാംപില്‍ പങ്കെടുക്കുന്നതിനാണ് രാഹുല്‍ ഇവിടെയെത്തിയത്.
ഞങ്ങളുടെ കൈവശം കൂടുതല്‍ തെളിവുകളുണ്ട്. അത് ഞങ്ങള്‍ ക്രമേണ നല്‍കും. എന്നാല്‍, എന്റെ പ്രശ്‌നം വോട്ട് മോഷണമാണ്. തെരഞ്ഞെടുപ്പില്‍ ജയിക്കാനായി പ്രധാനമന്ത്രി വിദ്വേഷം പ്രചരിപ്പിക്കുകയാണ്. മോദിയുടെ രക്തത്തില്‍ വെറുപ്പും ചിന്തയും നിറഞ്ഞിരിക്കുന്നു. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. എന്നാല്‍, എന്റെ രക്തം സ്‌നേഹത്താല്‍ നിറഞ്ഞിരിക്കുന്നു. അതാണ് ഞങ്ങളും നിങ്ങളും തമ്മിലുള്ള വ്യത്യാസം- രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഒരു സംസ്ഥാനത്തെ സര്‍ക്കാരിനെ ഒന്നാകെ തട്ടിയെടുത്ത ഏറ്റവും വലിയ വോട്ട് കൊള്ളയ്ക്കാണ് ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് സാക്ഷ്യംവഹിച്ചതെന്നാണ് ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ചൂണ്ടിക്കാട്ടിയത്. ആകെ 25 ലക്ഷം വോട്ടുകളാണ് മോഷ്ടിച്ചതെന്നും രാഹുല്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."