സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ 9,11 തീയതികളിൽ; മട്ടന്നൂർ ഒഴികെ 1199 തദ്ദേശസ്ഥാപനങ്ങൾ അങ്കത്തട്ടിലേക്ക്
തിരുവനന്തപുരം: കേരളത്തില്‍ മട്ടന്നൂര്‍ ഒഴികെ 1199 തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ്. ഡിസംബര്‍9, 11 തീയതികളില്‍ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പെന്ന് തെരഞ്ഞെടുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയച്ചു. വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയെന്നും എ.ഷാജഹാന്‍ പറഞ്ഞു. മട്ടന്നൂരില്‍ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും.
ആദ്യഘട്ടത്തില്‍ തിരുവനന്തപുരം എറണാകുളം വരെയുള്ള ഏഴ് ജില്ലകളാണ് വിധിയെഴുതുക. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകള്‍ രണ്ടാം ഘട്ടമായ ഡിസംബര്‍ 11 നും പോളിങ് ബൂത്തിലെത്തും. നവംബര്‍ 21 വെള്ളിയാഴ്ചയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുല്‌ള അവസാന തീയതി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാപെരുമാറ്റ ചട്ടം നിലവില്‍വന്നു. എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. 2020- ലെ പൊതു തെരഞ്ഞെടുപ്പിലെ വോട്ടര്‍ പ്രകാരമാണ് വോട്ടര്‍ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. അന്തിമ വോട്ടര്‍പട്ടിക നവംബര്‍ 14ന് പുറത്തിറങ്ങും. പുതിയ വാര്‍ഡുകള്‍ക്ക് അനുസൃതമായിട്ടാണ് പട്ടിക.
2,84,30,761 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. 33,746 പോളിംഗ് സ്റ്റേഷനുകള്‍ തെരഞ്ഞെടുപ്പിനായി ഒരുക്കും. 1,50, 18,010 സ്ത്രീ വോട്ടര്‍മാര്‍. പുരുഷ വോട്ടര്‍മാര്‍ 1,34,12,470. 281 ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍. 2841 പ്രവാസി വോട്ടര്‍മാര്‍. ഒരു ബാലറ്റില്‍ 15 സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവുമാണ് ഉണ്ടാവുക. പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് ഉത്തരവായി. വോട്ടെടുപ്പിന് ഒരാഴ്ച മുന്‍പ് വോട്ടിംഗ് മെഷീന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. 1249 റിട്ടേണിംഗ് ഓഫീസര്‍മാരുണ്ടാകും. 23,576 വാര്‍ഡുകളിലായി 33,746 പോളിങ് സ്‌റ്റേഷനുകള്‍ ഉണ്ടാവും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ടരലക്ഷത്തോളം ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കഴിഞ്ഞ തവണ കൊവിഡ് കാലമായതിനാല്‍ മൂന്ന് ഘട്ടങ്ങളില്‍ ആയിട്ടായിരുന്നു തെരഞ്ഞെടുപ്പ്. അതേസമയം, നവംബര്‍ ആറിന് പ്രഖ്യാപനം നടന്നിരുന്നു. ഡിസംബര്‍ 8,10,14 തീയതികളിലായിരുന്നു വോട്ടെടുപ്പ്. 16ന് ഫല പ്രഖ്യാപനവും 21ന് പുതിയ ഭരണസമിതിയും നിലവില്‍ വരികയും ചെയ്തു. ഡിസംബര്‍ 21നകം തദ്ദേശ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുതിയ ഭരണസമിതികള്‍ അധികാരത്തില്‍ വരണമെന്നാണ് ചട്ടം.
മുന്‍കാലങ്ങളില്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനായിരുന്നു തദ്ദേശ സ്ഥാപന ഭരണ സമിതികള്‍ അധികാരത്തില്‍ എത്തിയിരുന്നത്. പിന്നീടത് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിലേക്ക് നീണ്ടു. കൊവിഡ് കാലത്താണ് ഡിസംബര്‍ 21ലേക്ക് നീട്ടിയത്.
അതേസമയം, തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പ്രചാരണ നടപടികള്‍ തുടങ്ങിയിട്ടുണ്ട്, പലയിടത്തും സ്ഥാനാര്‍തി പ്രഖ്യാപനവും കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി സംസ്ഥാന ഭരണത്തുടര്‍ച്ച ഉണ്ടാക്കുക എന്നതാണ് എല്‍.ഡി.എഫ് ലക്ഷ്യമിടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള മുന്നൊരുക്കമാണ് യു.ഡി.എഫ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."