തൃശൂർ കോർപ്പറേഷനിലേക്ക് 24 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്; കെപിസിസി സെക്രട്ടറിമാരും, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റും പട്ടികയിൽ
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃശൂർ കോർപ്പറേഷനിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. 24 സ്ഥാനാർഥികൾ ഉൾപ്പെട്ട പട്ടികയാണ് പ്രസിദ്ധീകരിച്ചത്. കെപിസിസി സെക്രട്ടറിമാരായ ജോൺ ഡാനിയേൽ, എ പ്രസാദ് എന്നിവർ പട്ടികയിലുണ്ട്.
കോട്ടപ്പുറം ഡിവിഷനിൽ തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ മത്സരിക്കും. ജില്ലാ പഞ്ചായത്തിലേക്ക് 13 സ്ഥാനാർഥികളേയും കോർപ്പറേഷനിലേക്ക് 4 സിറ്റിങ്ങ് കൗൺസിലർമാരേയും പ്രഖ്യാപിച്ചു. 4 ജനറൽ സീറ്റിൽ വനിതകൾ മത്സരിക്കും. മുൻ എംഎൽഎ പിആർ ഫ്രാൻസിന്റെ മകൾ മോളി ഫ്രാൻസിസ് തൈക്കാട്ടുശേരിയിലും, യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ ഹരീഷ് മോഹൻ കുട്ടനെല്ലൂരിലും ജനവിധി തേടും.
അതേസമയം ഡിസംബർ9, 11 തീയതികളിൽ രണ്ട് ഘട്ടമായാണ് സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. മട്ടന്നൂർ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളാണ് ജനവിധി തേടുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം എറണാകുളം വരെയുള്ള ഏഴ് ജില്ലകളാണ് വിധിയെഴുതുക. തൃശൂർ മുതൽ കാസർകോട് വരെ ജില്ലകൾ രണ്ടാം ഘട്ടമായ ഡിസംബർ 11 നും പോളിങ് ബൂത്തിലെത്തും. നവംബർ 21 വെള്ളിയാഴ്ചയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാപെരുമാറ്റ ചട്ടം നിലവിൽവന്നു. എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. 2020- ലെ പൊതു തെരഞ്ഞെടുപ്പിലെ വോട്ടർ പ്രകാരമാണ് വോട്ടർ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. അന്തിമ വോട്ടർപട്ടിക നവംബർ 14ന് പുറത്തിറങ്ങും. പുതിയ വാർഡുകൾക്ക് അനുസൃതമായിട്ടാണ് പട്ടിക.
2,84,30,761 വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 33,746 പോളിംഗ് സ്റ്റേഷനുകൾ തെരഞ്ഞെടുപ്പിനായി ഒരുക്കും. 1,50, 18,010 സ്ത്രീ വോട്ടർമാർ. പുരുഷ വോട്ടർമാർ 1,34,12,470. 281 ട്രാൻസ്‌ജെൻഡർമാർ. 2841 പ്രവാസി വോട്ടർമാർ. ഒരു ബാലറ്റിൽ 15 സ്ഥാനാർഥികളുടെ പേരും ചിഹ്നവുമാണ് ഉണ്ടാവുക. പാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് ഉത്തരവായി. വോട്ടെടുപ്പിന് ഒരാഴ്ച മുൻപ് വോട്ടിംഗ് മെഷീൻ ഉദ്യോഗസ്ഥർക്ക് നൽകും. 1249 റിട്ടേണിംഗ് ഓഫീസർമാരുണ്ടാകും. 23,576 വാർഡുകളിലായി 33,746 പോളിങ് സ്‌റ്റേഷനുകൾ ഉണ്ടാവും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ടരലക്ഷത്തോളം ജീവനക്കാർ പ്രവർത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."