കേരള സർവകലാശാലയിലെ ഗവേഷക വിദ്യാർഥിക്കെതിരായ ജാതീയ അധിക്ഷേപം: സംസ്‌കൃത മേധാവിയെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി
തിരുവനന്തപുരം: കേരള സർവകലാശാല സംസ്‌കൃത വിഭാഗം മേധാവിയും ഡീനുമായ ഡോ. സി.എൻ വിജയകുമാരിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഗവേഷക വിദ്യാർഥിയെ ജാതീയമായി അധിക്ഷേപിച്ചു എന്ന കേസിലാണ് കോടതിയുടെ നടപടി. അധ്യാപിക സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.
ഗവേഷക വിദ്യാർഥിയായ വിപിൻ വിജയൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡോ. വിജയകുമാരിക്കെതിരെ പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരം (Prevention of Atrocities Act) ശ്രീകാര്യം പൊലിസ് കേസെടുത്തിരുന്നത്.
റിസർച്ച് റിപ്പോർട്ടിൽ ഒപ്പിട്ട് നൽകുന്നതുമായി ബന്ധപ്പെട്ട് വകുപ്പ് മേധാവി വിദ്യാർഥിയോട് ജാതീയ അധിക്ഷേപം നടത്തിയത് ഗുരുതരമായ ആരോപണമാണ്. 'നിനക്ക് എന്തിനാണ് ഡോക്ടർ എന്ന വാല്, നിനക്ക് വാലായി നിന്റെ ജാതിപ്പേര് ഉണ്ടല്ലോ' എന്ന് വിജയകുമാരി ചോദിച്ചതായും എഫ്.ഐ.ആറിൽ പറയുന്നു.
എന്നാൽ 2015 എം.ഫിൽ പഠനകാലം മുതൽ തൻ്റെ ഗൈഡായിരുന്ന വിജയകുമാരി ജാതിയുടെ പേരിൽ നിരന്തരം തന്നെ അധിക്ഷേപിച്ചിരുന്നതായി വിപിൻ വിജയൻ ആരോപിക്കുന്നു. "പുലയനും പറയനും വന്നതോടെ സംസ്‌കൃതത്തിൻ്റെ മഹിമ നഷ്ടപ്പെട്ടു" എന്നും, "നിന്നെ പോലുള്ള നീച ജാതിക്കാർ എത്ര ശ്രമിച്ചാലും സംസ്‌കൃതം പഠിക്കാനാവില്ല" എന്നും അധ്യാപിക നിരന്തരം പറയാറുണ്ടായിരുന്നതായി വിപിൻ വിജയൻ പറയുന്നു.
വിദ്യാർഥി കയറിയ മുറി അശുദ്ധമായി എന്ന് പറഞ്ഞ് ശുദ്ധീകരിക്കുന്നതിനായി വെള്ളം തളിച്ചിരുന്നതായും എഫ്.ഐ.ആറിൽ സൂചിപ്പിക്കുന്നു. കൂടാതെ, സംസ്‌കൃതം എഴുതാനും വായിക്കാനും അറിയില്ലെന്ന റിപ്പോർട്ട് എം.ഫിൽ ഗൈഡായിരുന്ന അധ്യാപിക സർവകലാശാലയ്ക്ക് നൽകിയതായും വിദ്യാർഥി ആരോപിച്ചിരുന്നു. "പുലയന്മാർക്കും പറയന്മാർക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതം" എന്ന് വിജയകുമാരി ഭീഷണിപ്പെടുത്തിയതായും വിപിൻ വിജയൻ പരാതിയിൽ പറയുന്നുണ്ട്. നിലവിൽ, ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിനെ തുടർന്ന് കേസിന്റെ തുടർനടപടികൾ കാത്തിരിക്കുകയാണ്.
The Kerala High Court intervened to prevent the arrest of the head of the Sanskrit department at Kerala University, who is facing accusations of caste-based harassment from a research scholar.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."