യുഎഇയിൽ ഇ-സ്‌കൂട്ടർ അപകടങ്ങൾ വർദ്ധിക്കുന്നു; അപകടം ഉണ്ടാക്കുന്ന യാത്രക്കാർക്കെതിരെ പൊലിസ്
ദുബൈ: യുഎഇയിൽ ഇ-സ്കൂട്ടറുകൾ മൂലമുള്ള അപകടങ്ങളും പരുക്കേൽക്കുന്നവരുടെ എണ്ണവും വർധിക്കുന്ന സാഹചര്യത്തിൽ, അപകടകാരികളായ യാത്രക്കാരെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് പൊലിസ്. നടപ്പാതകളിലൂടെയും തിരക്കുള്ള പ്രദേശങ്ങളിലൂടെയുമുള്ള ഇ-സ്കൂട്ടറുകളുടെ അമിതവേഗത കാൽനടയാത്രക്കാർക്ക് സുരക്ഷാ ഭീഷണിയാകുന്നുണ്ടെന്നും കർശനമായ നിയമനടപടികൾ ആവശ്യമാണെന്നും ജനങ്ങൾ പറയുന്നു.
ഇ-സ്കൂട്ടറുകൾ ദുരുപയോഗം ചെയ്യുന്നത് റോഡ് സുരക്ഷയ്ക്ക്, പ്രത്യേകിച്ച് ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ, വലിയ വെല്ലുവിളിയാണെന്ന് ദുബൈ പൊലിസ് ദി നാഷണലിനോട് പറഞ്ഞു. അപകടകരമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടാൽ, പൊലിസിന്റെ ഔദ്യോഗിക ആപ്പിലെ 'പൊലിസ് ഐ' സർവീസ് വഴിയോ 901 എന്ന നമ്പറിൽ വിളിച്ചോ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
വർദ്ധിക്കുന്ന അപകടങ്ങളും നിയമലംഘനങ്ങളും
ഈ വർഷം ജനുവരി മുതൽ ജൂൺ വരെ നാല് ഇ-സ്കൂട്ടർ യാത്രക്കാർ കൊല്ലപ്പെട്ടതായി ദുബൈ പൊലിസ് അറിയിച്ചു. 2025-ന്റെ ആദ്യ അഞ്ച് മാസങ്ങളിൽ ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് 15,029 ഇ-സ്കൂട്ടറുകളാണ് ദുബൈയിൽ മാത്രം കണ്ടുകെട്ടിയത്. ഇ-സ്കൂട്ടറുകളുടെ അമിതവേഗത കാരണം ഓരോ മാസവും പത്തിലധികം അപകടങ്ങൾക്ക് ചികിത്സ നൽകേണ്ടി വരുന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. കഴിഞ്ഞ വർഷം ദുബൈയിൽ ഇ-സ്കൂട്ടറുകളും സൈക്കിളുകളും ഉൾപ്പെട്ട 254 അപകടങ്ങളിൽ 10 പേർ മരിക്കുകയും 259 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
എമിറേറ്റുകളിലുടനീളം ഇ-സ്കൂട്ടർ നിയമലംഘനങ്ങൾക്കുള്ള പിഴകൾ വ്യത്യസ്തമാണ്
ദുബൈ: 60 കിലോമീറ്ററിൽ കൂടുതൽ വേഗത പരിധിയുള്ള റോഡുകളിൽ ഇ-സ്‌കൂട്ടറുകൾക്ക് 300 ദിർഹം പിഴ ചുമത്തും. ടൗൺ സ്‌ക്വയർ പോലുള്ള കമ്മ്യൂണിറ്റികളിൽ നിയമം ലംഘിക്കുന്നവർക്ക് 1,050 ദിർഹം വരെ പിഴ ഈടാക്കുമെന്ന് എൻഷാമ പോലുള്ള മാനേജ്‌മെന്റ് കമ്പനികൾ മുന്നറിയിപ്പ് നൽകുന്നു.
അജ്മാൻ: തെരുവുകളിൽ ഇ-സ്കൂട്ടറുകൾ നിരോധിച്ചിരിക്കുകയാണ്.
അബൂദബി: മണിക്കൂറിൽ 60 കിലോമീറ്ററോ അതിൽ കൂടുതലോ വേഗത പരിധിയുള്ള കാൽനട പാതകളിലോ റോഡുകളിലോ യാത്രക്കാർക്ക് അനുവാദമില്ല.
ഇ-സ്കൂട്ടർ യാത്രക്കാർ ഹെൽമെറ്റ്, റിഫ്ലക്ടിവ് ജാക്കറ്റുകൾ എന്നിവ ധരിക്കണം, ഒരിക്കലും യാത്രക്കാരെ കയറ്റരുത്, മുന്നിലും പിന്നിലും ലൈറ്റുകൾ ഘടിപ്പിക്കണം, മണിക്കൂറിൽ 20 കിലോമീറ്റർ വേഗത കവിയരുത് തുടങ്ങിയ കർശന നിയമങ്ങൾ അധികൃതർ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
the uae reports a surge in e scooter accidents, prompting authorities to enforce stricter measures against careless and dangerous riders to ensure public safety.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."