യുഎഇയിൽ ഇന്ന് മുതൽ നവംബർ 13 വരെ സൈനിക സുരക്ഷാ പരിശീലനം; ഫോട്ടോ എടുക്കുന്നതിന് കർശന വിലക്ക്
അബൂദബി: ഏഴ് ഇമാറാത്തുകളിലുടനീളമുള്ള സുരക്ഷാ-അടിയന്തര സംഘങ്ങളുടെ ഏകോപനവും സന്നദ്ധതയും വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ യുഎഇയിൽ മൂന്ന് ദിവസത്തെ രാജ്യവ്യാപക ഫീൽഡ് അഭ്യാസത്തിന് തുടക്കമായി. നവംബർ 13 വരെയാണ് പരിശീലനം നടക്കുക. സുഗമമായ പ്രവർത്തനങ്ങൾക്കായി പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.
ഏഴ് ഇമാറാത്തുകളെയും ഉൾക്കൊള്ളുന്ന സുരക്ഷാ അഭ്യാസത്തിൽ വിവിധ മേഖലകളിലൂടെ പൊലിസ് വാഹനങ്ങൾ, സൈനിക യൂണിറ്റുകൾ, വിമാനങ്ങൾ എന്നിവ കടന്നുപോകും. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള തയ്യാറെടുപ്പ് ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വലിയ തോതിലുള്ള അഭ്യാസമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വർഷം 'റെസിലിയൻസ് 1' എന്ന പേരിൽ നടത്തിയ രാജ്യവ്യാപക അഭ്യാസങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തെ പരിശീലനം. പ്രകൃതി ദുരന്തങ്ങൾ, പ്രതിസന്ധി സാഹചര്യങ്ങൾ എന്നിവ നേരിടാനുള്ള സന്നദ്ധത മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പരിശീലനങ്ങൾ യുഎഇ പതിവായി നടത്താറുണ്ട്.
പരിശീലനവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്കായി വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം:
- പരിശീലന പ്രവർത്തനങ്ങളുടെ ഫോട്ടോ എടുക്കുകയോ വീഡിയോകൾ റെക്കോർഡുചെയ്യുകയോ ചെയ്യരുത്.
- അഭ്യാസങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ പ്രവേശിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം.
- വാഹനമോടിക്കുന്നവർ പൊലിസ്, സൈനിക വാഹനവ്യൂഹങ്ങൾക്ക് വഴിമാറണം.
പരിശീലനം സുരക്ഷിതമായും ഫലപ്രദമായും നടക്കുന്നതിന് പൊതുജന സഹകരണം അനിവാര്യമാണെന്ന് അധികാരികൾ ചൂണ്ടിക്കാട്ടി. യഥാർത്ഥ സാഹചര്യങ്ങൾ അനുകരിക്കുന്നതിലൂടെ പ്രവർത്തനങ്ങളിലെ വിടവുകൾ തിരിച്ചറിയാനും ഏജൻസികൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനും സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദേശീയ സുരക്ഷ, അടിയന്തര പ്രതികരണ സന്നദ്ധത എന്നിവ നിലനിർത്തുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് രാജ്യവ്യാപക അഭ്യാസത്തിലൂടെ പ്രതിഫലിക്കുന്നത്.
three day nationwide security drill begins in the uae today with authorities imposing a strict ban on photography and video recording in the training areas. the exercise aims to enhance preparedness and ensure public safety across the country.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."