ദുബൈയിൽ ജോലി തേടിയെത്തിയ ഇന്ത്യൻ പ്രവാസിയെ കാണാതായിട്ട് രണ്ടര വർഷം; പിതാവിനായി കണ്ണീരണിഞ്ഞ് മക്കൾ
ദുബൈ: ദുബൈയിൽ ജോലി തേടിയെത്തിയ ഇന്ത്യൻ പ്രവാസിയെ കാണാതായിട്ട് 28 മാസങ്ങൾ പിന്നിട്ടിട്ടും ഒരു വിവരവുമില്ല. രാജസ്ഥാനിലെ ജുൻജുനു സ്വദേശിയും മൂന്ന് കുട്ടികളുടെ പിതാവുമായ രാകേഷ് കുമാർ ജാംഗിദിനെയാണ് (39) 2023 ജൂലൈ മുതൽ ദുബൈയിൽ വെച്ച് കാണാതായത്. രാകേഷിനെ കാണാതായതോടെ ജീവിതം തകർന്നുപോയ കുടുംബം സഹായം തേടി ഇന്ത്യൻ പ്രധാനമന്ത്രി അടക്കം അപേക്ഷ നൽകിയിരിക്കുകയാണ്.
നിഗൂഢമായി അവസാന കോൾ
മാർബിൾ തൊഴിലാളിയായ രാകേഷ്, 60 ദിവസത്തെ ടൂറിസ്റ്റ് വിസയിലാണ് ജോലി തേടി 2023 ജൂൺ 21-ന് യുഎഇയിൽ എത്തിയത്. ആദ്യ രണ്ടാഴ്ച എല്ലാ ദിവസവും വീട്ടിൽ വിളിച്ചിരുന്ന രാകേഷിന്റെ അവസാന കോൾ വന്നത് 2023 ജൂലൈ 6-നാണ്.
"അന്ന് രാവിലെ 9.50-ന് ഒരു അപരിചിതന്റെ ഫോണിൽ നിന്നാണ് അയാൾ വിളിച്ചത്," രാകേഷിന്റെ മൂത്ത സഹോദരൻ മഖൻ ലാൽ ഖലീജ് ടൈംസിനോട് പറഞ്ഞു. "വിറയ്ക്കുന്ന ശബ്ദത്തിൽ, താൻ ജോലി ചെയ്യുന്ന 14-ാം നിലയിൽ രണ്ടുപേർ വഴക്കിടുകയാണെന്നും അതിലൊരാൾ നമ്മുടെ അനുജത്തി മരിച്ചെന്ന് പറയുന്നുവെന്നും രാകേഷ് പറഞ്ഞു."
സഹോദരി സുഖമായി ചായ കുടിക്കുന്നുണ്ടെന്ന് സഹോദരനെ സമാധാനിപ്പിക്കാനായി മഖൻ പറഞ്ഞു. രാകേഷ് ഉടൻ തന്നെ ഭാര്യയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. ഭാര്യ ഇയാളെ ആശ്വസിപ്പിച്ചതോടെ പ്രശ്‌നം അവസാനിച്ചെന്നാണ് കുടുംബം കരുതിയത്. എന്നാൽ പിന്നീട് രാകേഷിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല.
ഏജന്റിന്റെ വഞ്ചനയും ദുരിതയാത്രയും
രാകേഷിനെ കാണാതായതോടെ കുടുംബം ജോലി ശരിയാക്കി നൽകിയ ഏജൻ്റിനെ ബന്ധപ്പെട്ടു. എന്നാൽ ഏജന്റിന്റെ പ്രതികരണങ്ങൾ ഒഴിഞ്ഞുമാറുന്ന തരത്തിലുള്ളതായിരുന്നു. എന്നാൽ, കാണാതായി എട്ട് മാസങ്ങൾക്ക് ശേഷം, 2024 മാർച്ചിൽ രാകേഷ് ജയിലിലാണെന്നും സഹായിക്കാൻ ആരെങ്കിലും ദുബൈയിൽ എത്തണമെന്നും ആവശ്യപ്പെട്ട് ഏജന്റ് ഒരു വോയ്‌സ് നോട്ട് അയച്ചു.
ഇതറിഞ്ഞയുടൻ മഖൻ ദുബൈയിലേക്ക് പറന്നു. "ഞാൻ ആശുപത്രികളിലും ജയിലുകളിലും മോർച്ചറികളിലും വരെ രാകേഷിനെ തിരഞ്ഞു. എംബസി, കോൺസുലേറ്റ് ഉദ്യോഗസ്ഥരെ കണ്ടു. അൽ മുറഖാബത്ത് പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല," മഖൻ പറഞ്ഞു.
തിരച്ചിലിനിടെ ഇളയ സഹോദരൻ ഉറക്കത്തിൽ മരിച്ചതിനെ തുടർന്ന് മഖന് പെട്ടെന്ന് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. "രാകേഷിനെ കാണാതായതിലുള്ള മാനസിക സമ്മർദ്ദം അനുഭവിക്കുന്നതിനിടെയാണ് ഇളയ സഹോദരൻ മരിച്ചത്. നേരത്തെ മുംബൈ ട്രെയിൻ അപകടത്തിൽ ഒരു സഹോദരനെ നഷ്ടപ്പെട്ട ഞങ്ങളുടെ മാതാപിതാക്കൾ ഇതോടെ തകർന്നുപോയി," മഖൻ പറഞ്ഞു.
രാകേഷിന്റെ 18 വയസ്സുള്ള മകൾ ഖുഷി, പിതാവിന്റെ ഫോട്ടോ പിടിച്ച് സഹായത്തിനായി അഭ്യർത്ഥിക്കുന്ന വീഡിയോ പുറത്തുവിട്ടു. "ഞങ്ങളുടെ അച്ഛനെ കണ്ടെത്താൻ ദയവായി സഹായിക്കൂ," വിതുമ്പിക്കൊണ്ട് ഖുഷി അപേക്ഷിച്ചു.
2023 ഓഗസ്റ്റ് മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കേസ് അന്വേഷിച്ചുവരികയാണെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അറിയിച്ചു. രാകേഷിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അദ്ദേഹം യുഎഇയിൽ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നുവെന്നും കോൺസുലേറ്റ് വക്താവ് വ്യക്തമാക്കി. അൽ മുറാഖബത്ത് പൊലിസ് സ്റ്റേഷനിൽ കാണാതായതായി നൽകിയ റിപ്പോർട്ട് ഇപ്പോഴും നിലവിലുണ്ട്.
"ഞങ്ങൾക്ക് സത്യം അറിയണം. അവൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഞങ്ങൾക്ക് അവനോട് സംസാരിക്കാം. ഇല്ലെങ്കിൽ, എന്താണ് സംഭവിച്ചതെന്ന് പറയൂ, അങ്ങനെ എങ്കിലും മാതാപിതാക്കൾക്ക് സമാധാനം ലഭിക്കുമല്ലോ," വികാരാധീതനായിക്കൊണ്ട് മഖൻ പറഞ്ഞു.
an indian expat who came to dubai seeking employment has been missing for two and a half years. his children and family continue to hope for his return, expressing deep sorrow and longing for their father. authorities are investigating the case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."