ഡൽഹി സ്‌ഫോടനം: നാല് കുട്ടികളുടെ പിതാവ്, 22 കാരനായ കച്ചവടക്കാരന്‍, ഇറിക്ഷാ ഡ്രൈവര്‍... ഇരകളെല്ലാം സാധാരണക്കാര്‍
ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ച വൈകീട്ടുണ്ടായ സ്‌ഫോടനത്തിന്റെ ഇരകളെല്ലാം സാധാരണക്കാര്‍. കൊല്ലപ്പെട്ട മിക്കവരും ചെങ്കോട്ടയ്ക്ക് മുന്നില്‍ കച്ചവടം ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്തുവരികയായിരുന്നു. ബന്ധുവായ അമന്റെ ഷോപ്പിലേക്ക് സാധനങ്ങള്‍ വാങ്ങാനെത്തിയതായിരുന്നു ഉത്തര്‍പ്രദേശിലെ ഷാംലി നിവാസിയായ നുഅ്മാന്‍ (22). ഡല്‍ഹിയില്‍ സ്‌ഫോടനം ഉണ്ടായതായി അറിഞ്ഞതോടെ നുഅ്മാനെ ബന്ധുക്കള്‍ വിളിച്ചു. ഫോണ്‍ എടുക്കാതിരുന്നതോടെ ആശങ്കയിലായ കുടുംബം പരുക്കേറ്റവര്‍ കഴിഞ്ഞ ഡല്‍ഹിയിലെ ലോക് നായക് ആശുപത്രിയിലെത്തിയപ്പോഴേക്കും മരണവാര്‍ത്തയാണ് അറിഞ്ഞത്. സമാന അനുഭവമാണ് മിക്ക ഇരകളുട ബെന്ധുക്കള്‍ക്കും പറയാനുള്ളത്. ഇന്നലെ രാവിലെയോടെയാണ് നുഅ്മാന്റെ മരണം സ്ഥിരീകരിച്ചത്. അമന്‍ പരുക്കുകളോടെ രക്ഷപ്പെട്ടു.
22 കാരന്റെ മരണം കുടുംബത്തെ തകര്‍ത്തുവെന്ന്, ആശുപത്രിയുടെ അഴുക്ക്പുരണ്ട തറയിലിരുന്ന് അമ്മാവന്‍ ഫുര്‍ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഞങ്ങള്‍ക്ക് ഞങ്ങളുടെ മകനെ നഷ്ടപ്പെട്ടു. ഇതുപോലൊരു ആക്രമണം ഇനിയാരും നടത്താന്‍ ധൈര്യപ്പെടാത്ത തരത്തിലുള്ള പ്രതികരണമാണ് സര്‍ക്കാര്‍ നല്‍കേണ്ടത്- വാക്കുകള്‍ മുഴുമിപ്പിക്കാന്‍ പ്രയാസപ്പെട്ട് ഫുര്‍ഖാന്‍ പറഞ്ഞു തീര്‍ത്തു.
ബിഹാറില്‍ നിന്നുള്ള പങ്കജ് സൈനി ഡല്‍ഹിയിലെ കാബ് ഡ്രൈവറായിരുന്നു. ട്രിപ്പ് വിളിച്ച യാത്രക്കാരനുമായി ചാന്ദ്‌നി ചൗക്കില്‍ എത്തിയപ്പോഴാണ് മരണം സ്‌ഫോടനത്തിന്റെ രൂപത്തിലെത്തിയത്. 22 കാരനായ പങ്കജ് സൈനി ടാക്‌സിയോടിച്ച് ലഭിക്കുന്ന വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ഞാനെന്താണ് പറയുക? ഞങ്ങള്‍ സര്‍ക്കാരിനോട് നീതി ആവശ്യപ്പെടുന്നു, നീതി ലഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു- മകന്റെ മൃതദേഹം എടുക്കാന്‍ ലോക് നായക് ആശുപത്രിയിലെത്തിയ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
എട്ട് പേരുള്ള പങ്കജിന്റെ കുടുംബത്തില്‍ വരുമാനമുള്ള ഏക അംഗമായിരുന്ന ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ കണ്ടക്ടറായി ജോലി ചെയ്തിരുന്ന അശോക് കുമാര്‍. അംറോഹ സ്വദേശിയായ അദ്ദേഹം ഭാര്യയ്ക്കും നാല് കുട്ടികള്‍ക്കുമൊപ്പം ഡല്‍ഹിയിലെ ജഗത്പൂരിലാണ് താമസിച്ചിരുന്നത്. സ്‌ഫോടനസ്ഥലത്ത് സുഹൃത്തിനെ കാണാനെത്തിയതായിരുന്നു അശോകും.
സ്‌ഫോടനത്തിന് പിന്നാലെ ഫോണില്‍ ലഭ്യമാകാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഇരകളുടെ പട്ടികയില്‍ അശോകിന്റെ പേരും അദ്ദേഹത്തിന്റെ ബന്ധു കണ്ടത്. അശോകിന്റെ ബൈക്കും ഇതോടൊപ്പം കാണാതായി. മൂത്തസഹോദരന്‍ സുഭാഷ് രോഗബാധിതനായതിനാല്‍ അദ്ദേഹത്തിന്റെ കുടുംബവും അശോകിനെയാണ് ആശ്രയിച്ചിരുന്നത്. അതിനാല്‍ അധിക വരുമാനത്തിനായി അശോക് രാത്രി സെക്യൂരിറ്റി ഗാര്‍ഡായും ജോലി ചെയ്തിരുന്നതായി ബന്ധു പറഞ്ഞു.
ലോക് നായക് ആശുപത്രിക്ക് പുറത്ത് അലറിവിളിക്കുന്ന വയോധികന്റെ ദൃശ്യം മാധ്യമങ്ങള്‍ പുറത്തുവിട്ടു. ചാന്ദ്‌നിചൗക്ക് പ്രദേശത്തെ മരുന്ന് കടയുടെ ഉടമയായ അമര്‍ കതാരിയ(34)യുടെ പിതാവായിരുന്നു അദ്ദേഹം. സ്‌ഫോടനം നടക്കുമ്പോള്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അമര്‍. ചെങ്കോട്ടയില്‍നിന്ന് കേവലം 600 മീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് മക്കള്‍ക്ക് മധുരംവാങ്ങി മടങ്ങവെയാണ് അമര്‍ കൊല്ലപ്പെട്ടത്.
ചെങ്കോട്ടയ്ക്ക് മുന്നില്‍ ക്ഷണക്കത്തുകള്‍ വില്‍ക്കുന്ന കടയില്‍ ജോലി ചെയ്യുന്ന ഉത്തര്‍പ്രദേശിലെ ശ്രാവസ്തി സ്വദേശിയായ ദിനേശ് കുമാര്‍ മിശ്രയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. രണ്ട് പെണ്‍മക്കളടക്കം മൂന്ന് കുട്ടികള്‍ക്കും ഭാര്യയ്ക്കും ഒപ്പം ഡല്‍ഹിയിലാണ് താമസവും. വൈകുന്നേരം ആവുമ്പോഴേക്കും തണുപ്പ് ഇറങ്ങുന്ന നവംബര്‍ മാസത്തില്‍ പതിവിലും മുമ്പ് തന്നെ കടപൂട്ടി വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു ദിനേഷ്. തനിക്ക് എല്ലാം നഷ്ടപ്പെട്ടു, ഞങ്ങള്‍ക്കിനി ആരുമില്ല- ഭാര്യ റീന പറഞ്ഞു. സ്‌ഫോടന വാര്‍ത്ത ടി.വിയില്‍ കണ്ട് ഞാന്‍ എന്റെ എല്ലാ മക്കളെയും വിളിച്ചു. ദിനേശ് മാത്രം ഫോണ്‍ എടുത്തില്ല. സ്‌ഫോടനം അദ്ദേഹത്തിന്റെ ജീവന്‍ എടുത്തതായി പിന്നീട് അറിഞ്ഞു- ദിനേഷിന്റെ പിതാവ് ഭുരെ പറഞ്ഞു.
ഇറിക്ഷാ ഡ്രൈവറായിരുന്ന മീററ്റ് സ്വദേശി മുഹ്‌സിനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. സ്‌ഫോടനവിവരം അറിഞ്ഞ് മുഹ്‌സിന്റെ ഫോണിലേക്ക് ഭര്‍തൃസഹോദരന്‍ നസീഹ് വിളിച്ചപ്പോള്‍ പൊലിസ് ആണ് എടുത്തത്. പൊലിസ് ഉടന്‍ ആശുപത്രിയില്‍ എത്താന്‍ ആവശ്യപ്പെട്ടു. കുടുംബം എന്താണോ ഭയന്നത്, ആ വാര്‍ത്ത തന്നെ കേള്‍ക്കേണ്ടിയും വന്നു- നസീഹ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."