വീണ്ടും ഓപ്പണറാകാൻ ഒരുങ്ങി സഞ്ജു; സൗത്ത് ആഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ ഗില്ലിന് വിശ്രമം അനുവദിച്ചേക്കും
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യൻ ടീമിന്റെ ടി20 പരമ്പര അവസാനിച്ചതിന് പിന്നാലെ ക്രിക്കറ്റ് പ്രേമികൾക്കിടയിലെ ചൂടൻ ചർച്ച മലയാളി സൂപ്പർ താരം സഞ്ജു സാംസണെ ഓപ്പണർ സ്ഥാനത്ത് നിന്ന് മാറ്റിയതിനെക്കുറിച്ചായിരുന്നു. ശുഭ്മാൻ ഗില്ലിനെ ഓപ്പണറാക്കാൻ സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റിയിരുന്നു. മുതിർന്ന് പല ഇന്ത്യൻ താരങ്ങളും ഈ നീക്കത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. പരമ്പരയിൽ ഗില്ലിന് തിളങ്ങാൻ സാധിച്ചിരുന്നില്ല. ഇത് ആക്ഷേപങ്ങൾക്ക് വീര്യം കൂട്ടി. ഈ സാഹചര്യത്തിലാണ് അജിത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ടർമാർ ഇന്ത്യയിൽ നടക്കാൻ ഇരിക്കുന്ന സൗത്ത് ആഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ വൻ അഴിച്ചുപണികൾ നടത്താൻ ആലോചിക്കുന്നതായാണ് വിവരം.
നിലവിൽ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായ ഗില്ലിന് ടി20 പരമ്പരയിൽ വിശ്രമം അനുവദിച്ചേക്കാൻ സാധ്യതയുണ്ട്. ഗില്ലിന് വിശ്രമം അനുവദിച്ചാൽ സഞ്ജു വീണ്ടും ഓപ്പണറായി തിരിച്ചെത്തും. ബാക്കപ്പ് ഓപ്പണറായി യശ്വസി ജൈസ്വാളിനെയും ടി20 ടീമിൽ ഉൾപ്പെടുത്തിയേക്കും. 5 മത്സരങ്ങൾ ഉള്ള പരമ്പരയിൽ ആദ്യ മത്സരം ഡിസംബർ ഒമ്പതിന് ഒഡീഷയിലെ കട്ടക്കിൽ വെച്ച് നടക്കും. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടി20 ടീമിനെ അടുത്ത ദിവസം തന്നെ പ്രഖ്യാപിച്ചേക്കും.
ഓപ്പണറുടെ റോളിൽ ആക്രമണോത്സുകമായ വെടിക്കെട്ട് ബാറ്റിംഗിലൂടെ അഭിഷേക് ശർമ ഇതിനകം തന്നെ തന്റെ സ്ഥാനം അരക്കെട്ടുറപ്പിച്ചു കഴിഞ്ഞു. അഭിഷേകിന്റെ ഓപ്പണിംഗ് പങ്കാളിക്ക് വേണ്ടിയാണ് നിലവിൽ സെലക്ടർമാർ തല പുകയ്ക്കുന്നത്. സമീപ കാലത്തെ സഞ്ജുവിന്റെ മോശം ഫോം പരിഗണിച്ചാണ് ഗില്ലിനെ ഓപ്പണറാക്കിയതെന്ന് ചിലർ വാദിക്കുന്നു. എന്നാൽ ഓപ്പണറായുള്ള സഞ്ജുവിന്റെ ബാറ്റിംഗ് റെക്കോർഡുകൾ ഗില്ലിനെ അപേക്ഷിച്ച് വളരെ മികച്ചതാണ്. ഇക്കാര്യം വിസ്മരിച്ച് കൊണ്ടാണ് പലരും ഗില്ലിന് വേണ്ടി വാദിക്കുന്നത്. സൗത്ത് ആഫ്രിക്കയെക്കെതിരെ സഞ്ജു സെഞ്ച്വറി നേടിയതും ചിലർ ചൂണ്ടിക്കാട്ടുന്നു.
sanju samson is expected to return as an opener for team india in the upcoming south africa series, with reports suggesting shubman gill could be given rest.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."