പാകിസ്താനിലെ സ്ഫോടനം; ഭയന്ന താരങ്ങളെ വിരട്ടി കളിപ്പിക്കാൻ ലങ്കൻ ക്രിക്കറ്റ് ബോർഡ്; പരമ്പര റദ്ദാക്കിയാൽ കർശന നടപടി
ന്യൂഡൽഹി: പാകിസ്താനിൽ നടന്ന ബോംബ് സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ഏകദിന പരമ്പര റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾക്ക് ശക്തമായ മുന്നറിയിപ്പുമായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് (SLC). സുരക്ഷാ ആശങ്കകൾക്കിടയിലും പരമ്പര തുടരാൻ ബോർഡ് നിർദ്ദേശിച്ചു. ഈ നിർദേശം അവഗണിച്ച് നാട്ടിലേക്ക് മടങ്ങിയാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും പകരക്കാരെ ഉടൻ ടീമിലേക്ക് അയക്കുമെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
ഇസ്ലാമാബാദിലെ ജുഡീഷ്യൽ കോംപ്ലക്സിലുണ്ടായ സ്ഫോടനത്തിന് പിന്നാലെ ടീമിലെ എട്ട് പ്രമുഖ താരങ്ങളാണ് സുരക്ഷാ ഭീഷണിയെ തുടർന്ന് പരമ്പര റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോർഡിനെ സമീപിച്ചത്.
സുരക്ഷ ഉറപ്പാക്കും, പക്ഷേ പിന്മാറിയാൽ നടപടി
നവംബർ 12 -ന് ഇസ്ലാമാബാദിലെ ജുഡീഷ്യൽ കോംപ്ലക്സിൽ നടന്ന ചാവേറാക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കാൽനടയായി കോടതി കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ചാവേറാണ് പൊലിസ് വാഹനത്തിനടുത്ത് സ്ഫോടനം നടത്തിയത് എന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (PCB) മേധാവി കൂടിയായ പാക് മന്ത്രി മുഹമ്മദ് നഖ്‌വി സ്ഥിരീകരിച്ചു.
ഈ സംഭവത്തെത്തുടർന്ന് ആശങ്കപ്പെട്ട ലങ്കൻ താരങ്ങൾ ടീം മാനേജ്‌മെൻ്റ് വഴി ബോർഡിനെ സമീപിച്ചു. തുടർന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്, പാകിസ്താൻ സർക്കാരുമായും പാകിസ്താൻ ക്രിക്കറ്റ് ബോർഡുമായും ചർച്ചകൾ നടത്തി. ചർച്ചകൾക്കൊടുവിൽ താരങ്ങളുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും പരമ്പരയിൽ തുടരണം എന്നുമാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് എടുത്ത കർശന നിലപാട്.
"നിർദ്ദേശം അവഗണിച്ച് ഏതെങ്കിലും താരമോ ടീം അംഗമോ ശ്രീലങ്കയിലേക്ക് മടങ്ങാൻ തീരുമാനിച്ചാൽ അത് കരാർ ലംഘനമായി കണക്കാക്കി നടപടി സ്വീകരിക്കും. പകരം കളിക്കാരെ ഉടൻ ടീമിലേക്ക് അയക്കും." ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് മുന്നറിയിപ്പ് നൽകി.ബോർഡിന്റെ ഈ കർശന നിർദ്ദേശം ടീമിലെ താരങ്ങൾക്ക് ഔദ്യോഗികമായി കൈമാറിയിട്ടുണ്ട്.
മത്സരക്രമത്തിൽ നേരിയ മാറ്റം
സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഏകദിന പരമ്പരയുടെ മത്സരക്രമത്തിൽ നേരിയ മാറ്റം വരുത്തിയിട്ടുണ്ട്. നവംബർ 13, 15 തീയതികളിൽ നടക്കേണ്ട മത്സരങ്ങൾ യഥാക്രമം നവംബർ 14, 16 തീയതികളിലേക്ക് മാറ്റി. ശേഷിക്കുന്ന മത്സരങ്ങൾ റാവൽപിണ്ടിയിൽ തന്നെ നടക്കും.
ചൊവ്വാഴ്ച റാവൽപിണ്ടിയിൽ നടന്ന ആദ്യ ഏകദിനത്തിൽ പാകിസ്താൻ 10 വിക്കറ്റിന് വിജയിച്ച് പരമ്പരയിൽ 1-0ന് മുന്നിലാണ്. പാകിസ്താനുമായുള്ള ബന്ധം നിലനിർത്തേണ്ടതിൻ്റെ ആവശ്യകതയാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ കർശന നിലപാടിന് പിന്നിലെ പ്രധാന കാരണം. താരങ്ങളുടെ ജീവന് ഭീഷണിയുണ്ടോ എന്ന ആശങ്കയിൽ ക്രിക്കറ്റ് ലോകം ഈ പരമ്പരയുടെ ഭാവി ഉറ്റുനോക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."