1,799 രൂപ മുടക്കിയാൽ യുഎഇയിൽ വാടകക്കാരന്റെ ക്രെഡിറ്റ് സ്കോർ അറിയാം; വാടക ഉടമ്പടികൾ ഇനിമുതൽ എളുപ്പമാകും
ദുബൈ: വാടക ഉടമ്പടികളും സ്വകാര്യ കരാറുകളും ഇനി എളുപ്പമാകും. യുഎഇ പാസുമായി (UAE Pass) ബന്ധിപ്പിച്ചുള്ള സുരക്ഷിതവും അനുവാദം അടിസ്ഥാനമാക്കിയുള്ളതുമായ പുതിയ സംവിധാനം വഴി യുഎഇ നിവാസികൾക്ക് മറ്റൊരാളുടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കാൻ സാധിക്കും. ഇത് വാടക, സേവനങ്ങൾ, സ്വകാര്യ ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്ന് ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ (Etihad Credit Bureau - ECB) അറിയിച്ചു.
ക്രെഡിറ്റ് സ്കോർ പരിശോധിക്കാനുള്ള പുതിയ ഫീച്ചറിന് 80 ദിർഹം (ഏകദേശം 1,799 രൂപ) മാത്രമാണ് ചെലവ് വരിക. വീട്ടുടമസ്ഥരും ഉപഭോക്താക്കളും തമ്മിലുള്ള ഇടപാടുകളിലെ വിശ്വാസ്യത ഉറപ്പാക്കുന്നതിനാണ് സംവിധാനം രൂപകൽപ്പന ചെയ്തിട്ടുള്ളതെന്ന് ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ ഡയറക്ടർ ജനറൽ മർവാൻ അഹമ്മദ് ലുത്ഫി വ്യക്തമാക്കി.
ആസ്തികൾ കൈമാറുമ്പോഴോ ഹ്രസ്വകാല കരാറുകളിൽ ഏർപ്പെടുമ്പോഴോ നിലവിൽ കൂടുതലുാളുകളും ആശ്രയിക്കുന്നത് പോസ്റ്റ്-ഡേറ്റഡ് ചെക്കുകളെയോ വാക്കാലുള്ള ഉറപ്പുകളെയോ ആണ്. ഇത് പലപ്പോഴും കാലതാമസത്തിനും കൃത്രിമത്വങ്ങൾക്കുമുള്ള സാധ്യതകൾക്കും വഴിവെക്കുന്നു.
"വരാൻ പോകുന്ന സംവിധാനം ഈ പ്രശ്നം പരിഹരിക്കും. സ്കോർ പരിശോധിക്കാൻ അപേക്ഷിക്കുന്ന കക്ഷി 80 ദിർഹം നൽകണം. ക്രെഡിറ്റ് പ്രൊഫൈലിന്റെ ഉടമ യുഎഇ പാസ് വഴി അനുമതി നൽകിയാൽ മതി," ലുത്ഫി പറഞ്ഞു.
"യുഎഇ പാസിലൂടെ കൺസെന്റ് മാനേജ്മെന്റ് പ്രാപ്തമാക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്രഖ്യാപനം. അടുത്ത തവണ നിങ്ങൾ എന്നെ ഒരു വാടകക്കാരനായി കാണുമ്പോൾ, എന്റെ എമിറേറ്റ്സ് ഐഡി നൽകാം. നിങ്ങളുടെ യുഎഇ പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്ത് നിങ്ങൾ സ്ഥിരീകരിച്ചാൽ മാത്രം എന്റെ ക്രെഡിറ്റ് സ്കോർ അവർക്ക് ലഭിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.
സമ്മതത്തോടെയുള്ള പരിശോധനയായതിനാൽ ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ല, മറിച്ച് ഒരു സംരക്ഷണം ആണെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ മേഖലകളിലെ ഉപയോഗത്തിനായി ഈ ടൂളിന്റെ വ്യത്യസ്ത പതിപ്പുകൾ ഉടൻ പുറത്തിറക്കാൻ ECB പദ്ധതിയിടുന്നുണ്ട്. "സാങ്കേതികവിദ്യ ലഭ്യമാണ്, ഞങ്ങൾ അത് പരീക്ഷിച്ച് സമാരംഭിച്ചു. ഇനി ആർക്കാണ് ഇത് ആവശ്യമെന്ന് ഞങ്ങൾ മനസ്സിലാക്കണം," ലുത്ഫി പറഞ്ഞു.
uae introduces a new service allowing tenants to check their credit score for aed 1,799, simplifying rental agreements and boosting transparency in property deals.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."