ദുബൈയിലെ ടാക്സി ഡ്രൈവർമാരുടെ ചെവിക്ക് പിടിച്ച് എഐ; 7 മാസത്തിനിടെ പിഴ ചുമത്തിയത് 30,000-ത്തോളം പേർക്ക്
ദുബൈ: നിയമം തെറ്റിക്കുന്ന ടാക്സി ഡ്രൈവർമാർക്കെതിരെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ശക്തമായ നടപടിയുമായി മുന്നോട്ട്. നഗരത്തിലുടനീളം എഐ ശക്തിപ്പെടുത്തിയ സ്മാർട്ട് മോണിറ്ററിംഗ് സംവിധാനം ഉപയോഗിച്ചുള്ള നിരീക്ഷണമാണ് കർശനമാക്കിയിരിക്കുന്നത്. സുരക്ഷിതമല്ലാത്തതും നിയമവിരുദ്ധവുമായ പ്രവൃത്തികൾ കണ്ടെത്തുന്ന ഈ സംവിധാനം വഴി, ഈ വർഷം ജനുവരി മുതൽ ജൂലൈ വരെയുള്ള ഏഴ് മാസത്തിനിടെ 29,886 നിയമലംഘനങ്ങൾക്കാണ് പിഴ ചുമത്തിയത്.
4.28 ലക്ഷത്തിലധികം നിരീക്ഷണ കേസുകളാണ് ആർടിഎയുടെ സ്മാർട്ട് മോണിറ്ററിംഗ് സെന്റർ രേഖപ്പെടുത്തിയത്. അമിത വേഗത, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കൽ എന്നിവയുൾപ്പെടെയുള്ള ഗുരുതര നിയമലംഘനങ്ങളാണ് ഇതിൽ പ്രധാനമായും കണ്ടെത്തിയത്.
നിയമലംഘനം കണ്ടെത്തിയാൽ ഉടൻ പിഴ
"ഓരോ ചലനവും തത്സമയം ട്രാക്ക് ചെയ്യപ്പെടുന്നുണ്ടെന്ന് ഡ്രൈവർമാരും ഓപ്പറേറ്റർമാരും മനസ്സിലാക്കണം," ആർടിഎയുടെ പൊതുഗതാഗത ഏജൻസിയിലെ പാസഞ്ചർ ട്രാൻസ്‌പോർട്ട് ആക്ടിവിറ്റീസ് മോണിറ്ററിംഗ് ഡയറക്ടർ സയീദ് അൽ ബലൂഷി പറഞ്ഞു.
നിയമം പാലിക്കുന്നത് ഓപ്ഷണലല്ലെന്നും, യാത്രക്കാരുടെ സുരക്ഷയ്ക്കും ദുബൈയുടെ നല്ലതിനും അത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
24 മണിക്കൂറും നിരീക്ഷണം, കൂടുതൽ നിയമലംഘനങ്ങൾ പരിധിയിൽ
ആർടിഎയുടെ എഐ ശൃംഖല ടാക്സികൾ, ആഡംബര വാഹനങ്ങൾ, ഇ-ഹെയ്‌ലിംഗ് സേവനങ്ങൾ, ബസ് ലെയ്‌നുകൾ എന്നിവ 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ട്. കൂടുതൽ നിയമലംഘനങ്ങൾ ഓട്ടോമാറ്റിക്കായി കണ്ടെത്തുന്നതിനും ഡ്രൈവർമാരുടെ പെരുമാറ്റം വിലയിരുത്തി സേവന നിലവാരം ഉറപ്പാക്കുന്നതിനുമുള്ള സംവിധാനങ്ങൾ അതോറിറ്റി വികസിപ്പിക്കുന്നുണ്ട്.
തുടർച്ചയായി ഡാറ്റ വിശകലനം ചെയ്യുന്ന സ്മാർട്ട് മോണിറ്ററിംഗ് സെന്റർ, നിയമലംഘനങ്ങളുടെ മൂലകാരണങ്ങളും നിയമലംഘനം ആവർത്തിക്കുന്ന കുറ്റവാളികളെയും തിരിച്ചറിയുന്നുണ്ട്. മേൽനോട്ടം കൂടുതൽ കർശനമാക്കുന്നതിനും ലംഘനങ്ങൾ കുറയ്ക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
artificial intelligence systems in dubai taxis have identified and fined more than 30,000 drivers within seven months, aiming to improve safety and service quality.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."