'നിന്റെ അച്ഛനെ ഞാൻ കൊന്നു, മൃതദേഹം ട്രോളിബാഗിൽ വെച്ച് വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്'; ഭർത്താവിനെ കൊന്ന് മകളെ വിളിച്ചുപറഞ്ഞ് ഭാര്യ മുങ്ങി
റായ്പുർ: ഭർത്താവുമായുള്ള വഴക്കിനിടെ കൊലപാതകം നടത്തിയ ശേഷം മൃതദേഹം ട്രോളിബാഗിൽ ഒളിപ്പിച്ച് നാടുവിട്ട യുവതിക്കായി പൊലിസ് തിരച്ചിൽ ഊർജിതമാക്കി. ഛത്തീസ്ഗഢിലെ ജാഷ്പുർ സ്വദേശിയായ സന്തോഷ് ഭഗതിനെ (43) കൊലപ്പെടുത്തിയ ശേഷം ഭാര്യ മംഗത് ഭഗത് ആണ് ഒളിവിൽ പോയത്. മുംബൈയിലേക്ക് രക്ഷപ്പെട്ടെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
കൊലപാതകം, കുറ്റസമ്മതം: ഞെട്ടിപ്പിക്കുന്ന സംഭവം
കുടുംബപ്രശ്‌നങ്ങളെ തുടർന്ന് സന്തോഷും മംഗതും തമ്മിൽ വീട്ടിൽ വഴക്കുകൾ പതിവായിരുന്നു. സംഭവദിവസവും പതിവുപോലെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. വാക്കുതർക്കം രൂക്ഷമായതോടെ പ്രകോപിതയായ മംഗത്, ഭർത്താവിന്റെ തലയ്ക്ക് ചുറ്റിക ഉപയോഗിച്ച് ആഞ്ഞടിച്ചു. ഗുരുതരമായി പരിക്കേറ്റ സന്തോഷ് സംഭവസ്ഥലത്തുവെച്ച് തന്നെ കുഴഞ്ഞുവീണു മരിച്ചു.
മരണം ഉറപ്പാക്കിയ ശേഷം യുവതി മൃതദേഹം ഒരു പുതപ്പിൽ പൊതിഞ്ഞ് ചുവന്ന നിറത്തിലുള്ള ട്രോളിബാഗിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു.കൊലപാതകം ചെയ്തശേഷം യുവതി ആദ്യം വിളിച്ചത് കോർബയിൽ താമസിക്കുന്ന മകളെയാണ്. "നിന്റെ അച്ഛനെ ഞാൻ കൊന്നു. മൃതദേഹം ട്രോളിബാഗിൽ വെച്ച് വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്," എന്നായിരുന്നു മകളോടുള്ള വെളിപ്പെടുത്തൽ.
ട്രോളിബാഗിൽ ചോരയിൽ കുളിച്ച മൃതദേഹം
അമ്മയുടെ ഞെട്ടിക്കുന്ന കുറ്റസമ്മതം കേട്ട മകൾ ഉടൻതന്നെ ബന്ധുക്കളോടൊപ്പം വീട്ടിലെത്തി. അവർ ഉടൻതന്നെ പൊലിസിനെ വിവരമറിയിച്ചു. വീട്ടിലെത്തിയ പൊലിസ് നടത്തിയ പരിശോധനയിൽ ട്രോളിബാഗ് കണ്ടെത്തുകയും അതിൽ ചോരയിൽ കുളിച്ച നിലയിൽ സന്തോഷ് ഭഗതിന്റെ മൃതദേഹം കാണുകയുമായിരുന്നു. തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം എന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു.
മുംബൈയിൽ ജോലി ചെയ്യുന്ന മംഗത് കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് നാട്ടിലെത്തിയത്. കൊലപാതകത്തിന് പിന്നാലെ ഇവർ തിരികെ മുംബൈയിലേക്ക് കടന്നതായാണ് പൊലിസ് കരുതുന്നത്. യുവതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള ട്രാക്കിംഗും മുംബൈയിലെ സഹപ്രവർത്തകരുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങളും പൊലിസ് തുടങ്ങിയിട്ടുണ്ട്.
"പ്രതിയെ വേഗത്തിൽ പിടികൂടാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കുടുംബാംഗങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ച പ്രധാന കാരണം," ജാഷ്പുർ പൊലിസ് അധികൃതർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."