ഡോ. ഷഹീന് ഭീകരബന്ധമുണ്ടെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് മുന്‍ ഭര്‍ത്താവും കുടുംബവും
ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനവുമായി ബന്ധമുള്ള ശൃംഖലയില്‍പ്പെട്ടതാണെന്ന് പൊലിസ് പറയുന്ന ഡോ. ഷഹീന്‍ ഷാഹിദിന്റെ അറസ്റ്റിന് പിന്നാലെ പ്രതികരണവുമായി കുടുംബവും മുന്‍ ഭര്‍ത്താവും. വിവാഹമോചനത്തിനുശേഷം ഷഹീനുമായി ഒരുതരത്തിലുള്ള ബന്ധവും ഉണ്ടായിരുന്നില്ലെന്ന് മുന്‍ ഭര്‍ത്താവ് ഡോ. സഫര്‍ ഹയാത്ത് പറഞ്ഞു.
ഷഹീന്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്ന് കരുതിയിരുന്നില്ല. കുടുംബത്തോടും കുട്ടികളോടും വലിയ കരുതലും സ്‌നേഹവും ബന്ധവും പുലര്‍ത്തിയിരുന്ന സ്ത്രീയായിരുന്നു അവര്‍. മെഡിക്കല്‍ പ്രഫഷനൊപ്പം കുട്ടികളുടെ പഠനത്തിലും ഏറെ ശ്രദ്ധിക്കുമായിരുന്നു. അവര്‍ ഇന്ത്യയില്‍ തന്നെയാണ് തുടരുന്നതെന്ന് ഈയടുത്ത് മാത്രമാണ് അറിഞ്ഞത്. വിവാഹ ചടങ്ങുകള്‍ക്കിടെ ഒഴികെ ഷഹീന്‍ ഒരിക്കലും ഹിജാബ് ധരിച്ചിരുന്നില്ല. ബുര്‍ഖ ധരിച്ച് അവരെ കണ്ടിട്ടേയില്ല. ഏതെങ്കിലും തരത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങളുമായി ഷഹീന് ബന്ധമുണ്ടോയെന്ന് തനിക്കറിയില്ലെന്നും വിവാഹം കഴിച്ച സമയത്തൊന്നും തീവ്രവാദ ആശയങ്ങളോട് ഒരു തരത്തിലുള്ള ചായ്‌വും കാണിച്ചിരുന്നില്ലെന്നും സഫര്‍ ഹയാത്ത് പറഞ്ഞു.
കാണ്‍പൂരിലെ ഗണേഷ് ശങ്കര്‍ വിദ്യാര്‍ത്ഥി മെഡിക്കല്‍ കോളജില്‍ ലക്ചററായി സേവനമനുഷ്ഠിക്കുന്ന ഡോ. ഷഹീന്‍ ഷാഹിദ് 2003 ലാണ് ഡോ. സഫര്‍ ഹയാത്തിനെ വിവാഹം കഴിച്ചത്. നിലവില്‍ കാണ്‍പൂരിലെ കെ.എം.പി ആശുപത്രിയില്‍ നേത്രരോഗവിദഗ്ധനായി ജോലി ചെയ്യുന്ന ഡോ. ഹയാത്തുമായുള്ള വിവാഹബന്ധം 2012ല്‍ പിരിഞ്ഞു. ഇതില്‍ ദമ്പതികള്‍ക്ക് ണ്ട് കുട്ടികളും ഉണ്ട്.
വിദേശത്ത് ജോലി കണ്ടെത്തി അവിടെ സ്ഥിരതാമസമാക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് വിവാഹമോചനത്തില്‍ കലാശിച്ചതെന്ന് സഫര്‍ ഹയാത്ത് പറഞ്ഞു. ഷഹീന്‍ ആണ് വിദേശത്ത് പ്രഫഷന്‍ തുടരാന്‍ ആവശ്യപ്പെട്ടത്. അതിന് മുമ്പ് ഞങ്ങള്‍ക്കിടയില്‍ ഒരിക്കലും തര്‍ക്കമോ വഴക്കോ ഉണ്ടായിരുന്നില്ല. ഷഹീന്‍ സ്‌നേഹവും കരുതലും ഉള്ള വ്യക്തിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഷഹീന് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് മൂത്ത സഹോദരന്‍ മുഹമ്മദ് ഷുഹൈബ് പറഞ്ഞു. കുടുംബവുമായി നാലുവര്‍ഷമായി ഷഹീന്‍ അത്ര ബന്ധപ്പെട്ടിരുന്നില്ലെന്നും സഹോദരന്‍ പറഞ്ഞു. ഒരിക്കലും വഴക്കുണ്ടാക്കുകയോ വീട്ടുകാരുമായി പരുഷമായി സംസാരിക്കുകയോ ചെയ്തിട്ടില്ല. ഞാനുമായി പൊതുവേ ബന്ധം ഉണ്ടായിരുന്നില്ല. മാതാപിതാക്കള്‍ ഇടയ്ക്കിടെ അവളെ അന്വേഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഷഹീന് അത്തരമൊരു പ്രവര്‍ത്തനത്തില്‍ പങ്കാളിയാകാന്‍ കഴിയുമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്ന് പിതാവ് സയ്യിദ് അഹമ്മദ് അന്‍സാരിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."