ഫോമുകൾ വിതരണം ചെയ്യാതെ കണക്കുകൾ പെരുപ്പിച്ച് ആപ്പിൽ രേഖപ്പെടുത്താൻ നിർദേശം; എസ്.ഐ.ആറിൽ അട്ടിമറി ?
തിരുവനന്തപുരം: ആശങ്കകൾ തുടരുന്നതിനിടെ സംസ്ഥാനത്ത് വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണം (എസ്.ഐ.ആർ ) അട്ടിമറിക്കപ്പെടുന്നതായുള്ള സൂചനകൾ പുറത്ത്. എസ്.ഐ.ആറിന്റെ നടപടിക്രമങ്ങളിലെ പ്രഥമ ഘട്ടമായ എന്യൂമറേഷൻ ഫോം വിതരണത്തിലെ പാളിച്ചകളുടെ വിവരങ്ങളാണ് പുറത്തുവരുന്നത്.
രാജ്യത്ത് 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി നടക്കുന്ന എസ്.ഐ.ആറിലെ എന്യൂമറേഷൻ ഫോം വിതരണത്തിൽ ഏറ്റവും പിന്നിലായിരുന്നു കേരളം. ഇതു മറികടക്കുന്നതിനായി ഫോം വോട്ടർമാർക്ക് വിതരണം ചെയ്യാതെ തന്നെ വിതരണം ചെയ്തതായി ആപ്പിൽ രേഖപ്പെടുത്താനാണ് ബി.എൽ.ഒമാർക്ക് ഇന്നലെ ലഭിച്ച നിർദേശം. ഫോം പിന്നീട് വിതരണം ചെയ്താൽ മതിയെന്നും ഇപ്പോൾ ആപ്പിൽ വിതരണം ചെയ്തതായി രേഖപ്പെടുത്താനുമാണ് നിർദേശം. ഇതോടെ വോട്ടർമാർക്ക് ലഭിക്കേണ്ട എന്യൂമറേഷൻ ഫോം ലഭിക്കാതെ വരും.
2025ലെ വോട്ടർപട്ടികയിൽ ഉൾപ്പെട്ട സംസ്ഥാനത്തെ 2,78,50,855 വോട്ടർമാർക്കാണ് എന്യൂമറേഷൻ ഫോം വിതരണം ചെയ്യേണ്ടത്. ഇതിനായി 24,468 ഉദ്യോഗസ്ഥരെയാണ് ബി.എൽ.ഒമാരായി നിയോഗിച്ചിരിക്കുന്നത്.
വിതരണം ചെയ്ത ഫോമുകൾ വോട്ടർമാർ പൂരിപ്പിച്ച ശേഷം ബി.എൽ.ഒമാർ തിരികെ വാങ്ങി പരിശോധിച്ച ശേഷം ആപ്പിൽ രേഖപ്പെടുത്തുകയും ചെയ്യുന്നത് അനുസരിച്ചാണ് അടുത്തമാസം ഒമ്പതിന് കരട് പട്ടിക പുറത്തിറക്കുക. ഫോം തിരികെ നൽകാത്തവരും ബി.എൽ.ഒമാർ ഫോം വിതരണം ചെയ്യാത്തവരും പട്ടികയിൽനിന്ന് പുറത്താകും.
വിതരണം ചെയ്യുന്ന എന്യൂമറേഷൻ ഫോമുകളുടെ എണ്ണം ദിവസവും തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധപ്പെടുത്തുന്നുണ്ടെങ്കിലും തിരികെ ലഭിക്കുന്നവയുടെ എണ്ണം പ്രസിദ്ധീകരിക്കുന്നില്ല. ഇതിനെ ആശ്രയിച്ചാകും കരട് പട്ടികയിൽനിന്ന് പുറത്താകുന്നവരുടെ എണ്ണം. പുറമെ ബി.എൽ.ഒമാർ രാഷ്ട്രീയ താൽപര്യം മുൻനിർത്തി എന്യൂമറേഷൻ ഫോമുകൾ കൃത്യമായി വിതരണം ചെയ്യാതിരിക്കുകയോ തിരികെ ലഭിക്കുന്ന ഫോമുകളിൽ കൃത്രിമം കാണിച്ചാലോ കരട് പട്ടികയിൽനിന്ന് വോട്ടർമാർ പുറത്താകാനുള്ള സാധ്യത കൂടുതലാണ്.
പിന്നീട് കരട് പട്ടിക വന്നശേഷം പുതിയതായി വോട്ടർപട്ടികയിൽ പേര് ചേർക്കേണ്ട അവസ്ഥയുണ്ടാവുകയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."