വിഷമത്സ്യം കേരളത്തിലേക്ക്: തമിഴ്നാട്ടിലെ വേസ്റ്റ് മീൻ ഭാഗങ്ങൾ തീരദേശത്ത് വിൽക്കുന്നു; മുന്നറിയിപ്പുമായി അധികൃതർ
പൂവാർ: തമിഴ്‌നാട്ടിലെ സീ ഫുഡ് കയറ്റുമതി കമ്പനികളിൽ നിന്ന് ഉപയോഗശൂന്യമായ മത്സ്യഭാഗങ്ങൾ കേരളത്തിലെ തീരദേശ മാർക്കറ്റുകളിൽ വിൽപ്പനയ്ക്കായി എത്തുന്നുവെന്ന് കണ്ടെത്തൽ. ഈ മത്സ്യഭാഗങ്ങൾ കഴിക്കരുതെന്ന് പൂവാർ മത്സ്യഭവൻ അധികൃതർ പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി.
40-ൽ അധികം പേർക്ക് ഭക്ഷ്യവിഷബാധ
കഴിഞ്ഞ മാസം 29-ന് തീരപ്രദേശങ്ങളിൽ ചെമ്പല്ലി വിഭാഗത്തിൽപ്പെട്ട മീൻ കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.തമിഴ്‌നാട്ടിലെ സീ ഫുഡ് എക്സ്പോർട്ടിങ് കമ്പനികളിൽ മാലിന്യം സംസ്കരിക്കാൻ (വേസ്റ്റ് ഡിസ്പോസൽ) നൽകുന്ന മത്സ്യഭാഗങ്ങളാണ് കേരളത്തിന്റെ തീരപ്രദേശങ്ങളിൽ എത്തിച്ച് വിൽക്കുന്നത്.
തമിഴ്‌നാട്ടിൽനിന്ന് എത്തിച്ച ചെമ്പല്ലി വിഭാഗം മീനിന്റെ തലയും മുള്ളും വാങ്ങി കഴിച്ചതിനെ തുടർന്ന് 40-ൽ അധികം ആളുകളാണ് വിഷബാധയേറ്റ് ചികിത്സ തേടിയത്.ഈ സംഭവത്തിന് പിന്നാലെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കുകയും, ഗുണനിലവാരമില്ലാത്ത ഈ മത്സ്യഭാഗങ്ങളിൽനിന്നാണ് വിഷബാധയുണ്ടായതെന്ന് കണ്ടെത്തുകയും ചെയ്തത്.
ഗുണനിലവാരമില്ലാത്തതും ആരോഗ്യത്തിന് ഹാനികരവുമായ ഇത്തരം മത്സ്യഭാഗങ്ങൾ വാങ്ങുന്നതും കഴിക്കുന്നതും ഒഴിവാക്കണമെന്ന് പൂവാർ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."