5 ലക്ഷം കൈക്കൂലി കേസ്: അഡീഷണൽ സെഷൻസ് ജഡ്ജി ഒളിവില്‍; 'ഇടനിലക്കാരൻ മാത്രമായിരുന്നു ഞാൻ', ഞെട്ടിക്കുന്ന മൊഴി നൽകി ക്ലാർക്ക്
മുംബൈ: വ്യവസായിക്ക് അനുകൂല വിധി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ മസ്ഗാവ് സെഷൻസ് കോടതി അഡീഷണൽ സെഷൻസ് ജഡ്ജി അജാസുദീൻ എസ്. കാസിക് ഒളിവിൽ പോയി. കേസിൽ അറസ്റ്റിലായ കോടതി ക്ലാർക്ക് ചന്ദ്രകാന്ത് വാസു പൊലിസിന് നൽകിയ മൊഴിയാണ് ഇപ്പോൾ നിർണായകമായിരിക്കുന്നത്. താൻ ജഡ്ജിക്ക് വേണ്ടി 'ഇടനിലക്കാരനായി' മാത്രമാണ് പ്രവർത്തിച്ചതെന്നാണ് ക്ലാർക്ക് വെളിപ്പെടുത്തിയിരിക്കുന്നത്.
ഭാര്യയുടെ ഭൂമി തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് പരാതി നൽകിയ ബിസിനസുകാരന് അനുകൂല വിധി ഉറപ്പാക്കാം എന്നായിരുന്നു വാഗ്ദാനം. ഇതിനായി ക്ലാർക്ക് ചന്ദ്രകാന്ത് വാസു ആദ്യം ആവശ്യപ്പെട്ടത് 25 ലക്ഷം രൂപയാണ്. ഇതിൽ 15 ലക്ഷം രൂപ ജഡ്ജിക്ക് നൽകാനുള്ളതാണെന്നും പരാതിക്കാരനെ അറിയിച്ചു. വിലപേശലിനൊടുവിൽ 15 ലക്ഷം രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചു.
എന്നാൽ, ബിസിനസുകാരൻ ഈ വിവരം മുംബൈ പൊലിസിൻ്റെ അഴിമതി വിരുദ്ധ വിഭാഗമായ എസിബി (ACB) യെ രഹസ്യമായി അറിയിക്കുകയായിരുന്നു. ഈ മാസം പത്തിന് ചെമ്പൂരിലെ ഒരു കഫേയിൽ വെച്ച് കൈക്കൂലി തുക കൈമാറ്റം ചെയ്യുന്നതിനിടെയാണ് എസിബി സംഘം ക്ലാർക്കിനെ കൈയോടെ പിടികൂടിയത്.
ജഡ്ജി ഒളിവില്‍ പോയ വഴി:
ഏകദേശം ഒരു വർഷമായി ജഡ്ജിയും ക്ലാർക്കും തമ്മിൽ അടുപ്പമുണ്ട്. കുടുംബപ്രശ്‌നത്തിൽ സഹായം തേടിയപ്പോഴാണ് ചന്ദ്രകാന്ത് ജഡ്ജിയുമായി പരിചയത്തിലായത്. പിന്നീട് വാട്ട്‌സാപ്പ് വഴിയായിരുന്നു ഇവരുടെ ആശയവിനിമയം.
അറസ്റ്റിന് ശേഷം എസിബിയുടെ നിർദ്ദേശപ്രകാരം ക്ലാർക്ക് ജഡ്ജിയെ ഫോണിൽ വിളിച്ചു. ഈ സമയം കൈക്കൂലി തുക വാങ്ങി ഉടൻ വീട്ടിലെത്തിക്കാൻ ജഡ്ജി അജാസുദീൻ ക്ലാർക്കിനോട് നിർദ്ദേശിച്ചു. ഈ സംഭാഷണത്തിന് തൊട്ടുപിന്നാലെ എസിബി സംഘം ജഡ്ജിയുടെ വസതിയിൽ എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. ഇതോടെ ജഡ്ജി ഒളിവിൽ പോയതായി സ്ഥിരീകരിച്ചു.
കൈക്കൂലിയായി നൽകിയ 15 ലക്ഷം രൂപയും ക്ലാർക്കിന്റെ ഫോണും എസിബി പിടിച്ചെടുത്തു. കൈക്കൂലിയുമായി ബന്ധപ്പെട്ടവരുടെ ഫോൺ സംഭാഷണങ്ങളുടെ റെക്കോർഡുകളും വീഡിയോ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ക്ലാർക്കിൻ്റെ ജാമ്യഹർജി കോടതി ഇന്ന് പരിഗണിക്കും.
ജുഡീഷ്യറിയിൽ ചോദ്യങ്ങൾ ഉയർത്തുന്ന ഈ സംഭവത്തിൽ, ബിസിനസുകാരൻ കാണിച്ച ധൈര്യമാണ് കൈക്കൂലി ശ്രമം പുറത്തുകൊണ്ടുവരാൻ സഹായിച്ചത്. ക്ലാർക്കിൻ്റെ മൊഴിയും സാങ്കേതിക തെളിവുകളും അടിസ്ഥാനമാക്കി അന്വേഷണം ശക്തമാക്കാനാണ് പൊലിസ് തീരുമാനം. ഒളിവിൽ പോയ ജഡ്ജിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. കേസിൻ്റെ പുരോഗതി വരും ദിവസങ്ങളിൽ അറിയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."