നെല്ലി കൂട്ടക്കൊല: 42 വര്‍ഷങ്ങള്‍ക്ക് ശേഷം റിപ്പോര്‍ട്ട് നാളെ സഭയില്‍; രാഷ്ട്രീയ ഭൂകമ്പം ഉറപ്പ്
ഗുവാഹത്തി: സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ഭീകര വംശീയ ആക്രമണമായ 1983ലെ നെല്ലി കൂട്ടക്കൊലയെക്കുറിച്ചുള്ള അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് നാളെ അസം നിയമസഭയില്‍ വയ്ക്കും. അടുത്തവര്‍ഷം ഏപ്രിലിലോടെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസ്സിനെതിരേ കടുത്ത ആരോപണങ്ങള്‍ ഉണ്ടാകുമെന്ന് സൂചനയുള്ള റിപ്പോര്‍ട്ട് നാലുപതിറ്റാണ്ടുകള്‍ക്ക് ശേഷം സര്‍ക്കാര്‍ പുറത്തുവിടുന്നത്. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി 40 ലക്ഷം ബംഗാളി വംശജര്‍ക്ക് പൗരത്വം നല്‍കാനുള്ള കേന്ദ്രത്തിലെ ഇന്ദിരാ ഗാന്ധി സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രകോപിതരായ വംശീയവാദികള്‍ 1983 ഫെബ്രുവരിയില്‍ ആണ് കൂട്ടക്കൊല നടത്തിയത്.
അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമിച്ച ഐ.എ.എസ് ഓഫിസര്‍ ത്രിഭുവന്‍ പ്രസാദ് തിവാരി അധ്യക്ഷനായ കമ്മിഷന്‍ 1984ല്‍ അഞ്ഞൂറിലേറെ പേജ് വരുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെങ്കിലും ഒരിക്കലും അത് പുറംലോകം കണ്ടിരുന്നില്ല. തിവാരിയുടെ ഒപ്പ് ഇല്ലെന്ന ന്യായം പറഞ്ഞാണ് അസമിലെ മുന്‍ സര്‍ക്കാരുകള്‍ റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്നത്. എന്നാല്‍ ഫൊറന്‍സിക് പരിശോധനയിലൂടെ രേഖയുടെ വിശ്വാസ്യത ഉറപ്പാക്കിയെന്ന് പറഞ്ഞാണ് മുന്‍ കോണ്‍ഗ്രസ്സുകാരന്‍കൂടിയായ ഹിമന്തബിശ്വ ശര്‍മ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുന്നത്.
കോണ്‍ഗ്രസ്സിന് തലവേദന സൃഷ്ടിക്കുന്ന ഉള്ളടക്കം
റിപ്പോര്‍ട്ടിലെ ഉള്ളടക്കങ്ങളില്‍ ചില ഭാഗങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് തടയാനായി വ്യാപകമായി അക്രമം, കൊള്ളിവയ്പ്പ്, നാശനഷ്ടങ്ങള്‍ എന്നിവ അസം പ്രക്ഷോഭ നേതാക്കളുടെ നേതൃത്വത്തില്‍ നടന്നുവെന്നും ഇത് നിയന്ത്രണാതീതമായെന്നും റിപ്പോര്‍ട്ടില്‍ നിരീക്ഷണമുണ്ടായിരുന്നു. സംഭവം തടയുന്നതില്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പരാജയവും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. കൂട്ടക്കൊല തടയാന്‍ മുന്നൊരുക്കങ്ങള്‍ വേണ്ട രീതിയില്‍ കൈകൊണ്ടില്ലെന്നും, വിവരം ലഭിച്ചിട്ടും പ്രതികരണം വൈകിയെന്നുമാണ് കമ്മിഷന്റെ കണ്ടെത്തല്‍. അക്രമത്തിന് തെരഞ്ഞെടുപ്പുകള്‍ മാത്രം കാരണമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
വോട്ടര്‍ പട്ടികയ്‌ക്കെതിരായ പ്രതിഷേധങ്ങളെ വകവയ്ക്കാതെ ധൃതിപിടിച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ തീരുമാനവും അന്ന് വിമര്‍ശിക്കപ്പെട്ടിരുന്നു. സി.ആര്‍.പി.എഫിനെ അക്രമം നടക്കുന്ന സ്ഥലത്തേക്ക് കടത്തി വിടാന്‍ തയാറായിരുന്നില്ലെന്ന ഗുരുതരമായ ആരോപണങ്ങളും ഉയര്‍ന്നിരുന്നു.
ഹിമന്ത ബിശ്വശര്‍മയുടെ ലക്ഷ്യം
അസമില്‍ 40 ശതമാനത്തിന് അടുത്ത് വരെ മുസ്ലിം ജനസംഖ്യയുണ്ടെന്നാണ് കണക്ക്. ഇത് ഏറെക്കുറേ കോണ്‍ഗ്രസിന് അനുകൂലവുമാണ്. കൂടാതെ നിലവിലെ ഭരണവിരുദ്ധവികാരവും ചെറുപ്പക്കാരനായ ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തില്‍ അസമില്‍ കോണ്‍ഗ്രസ്സിനുണ്ടായ പുത്തനുണര്‍വും ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന ഹിമന്തയ്ക്ക് തിരിച്ചടിയാണ്. ഈ സാഹചര്യത്തില്‍ മുസ്ലിംകളെ കൂട്ടക്കൊല ചെയ്ത കേസില്‍ കോണ്‍ഗ്രസ്സിനെ പ്രതിസ്ഥാനത്തുനിര്‍ത്തിയുള്ള റിപ്പോര്‍ട്ട് പാര്‍ട്ടിയില്‍ സമുദായത്തിനുള്ള വിശ്വാസ്യത തകര്‍ക്കാനിടയാക്കുമെന്നാണ് ഹിമന്ത കണക്ക് കൂട്ടുന്നത്. കൂടാതെ, റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ അതിലെ ഉള്ളടക്കം ചൂണ്ടിക്കാട്ടി, മുമ്പ് മുസ്ലിംകളോട് കോണ്‍ഗ്രസ് ചെയ്ത അനീതി വിഷയമാക്കാമെന്നും ബി.ജെ.പി പദ്ധതിയിടുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവിടാനുള്ള ഹിമന്ത ബിശ്വശര്‍മയുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ ദേബബ്രത സൈകിയ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതോടൊപ്പം നുഴഞ്ഞുകയറ്റം വിഷയമാക്കാമെന്നും ബി.ജെ.പി വി ശ്വസിക്കുന്നു.
ഒരാള്‍പ്പോലും ശിക്ഷിക്കപ്പെടാതെ പോയ വംശഹത്യ
സ്വതന്ത്ര ഇന്ത്യയില്‍ ഒരാള്‍പ്പോലും ശിക്ഷിക്കപ്പെടാതെ പോയ വംശഹത്യ എന്ന വിശേഷണവും നെല്ലി കേസിനുണ്ട്. സംഭവത്തില്‍ 688 ക്രിമിനല്‍ കേസുകള്‍ ആണ് പൊലിസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ അതില്‍ 378 എണ്ണവും തെളിവില്ലെന്ന് പറഞ്ഞ് എഴുതിത്തള്ളി. ഓള്‍ ഇന്ത്യ അസം സ്റ്റുഡന്റ്‌സ് യൂനിയനു(ആസു)മായുള്ള കരാറിന്റെ ഭാഗമായി (അസം ഉടമ്പടി) കൂട്ടക്കൊലയുമായി ബന്ധപ്പെട്ട മറ്റെല്ലാ കേസുകളും റദ്ദാക്കുകയും ചെയ്തു. ഏറെക്കുറേ ഇതേ കാലഘട്ടത്തില്‍ ഡല്‍ഹിയില്‍ ഉണ്ടായ സിഖ് വംശഹത്യയില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന കോണ്‍ഗ്രസ് ഇന്ത്യയിലെ സിഖ് സമുദായത്തോട് മാപ്പ് പറഞ്ഞെങ്കിലും, അസമിലെ മുസ്ലിംകളോട് കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ മാപ്പ് പറഞ്ഞതുമില്ല.
1983 ഫെബ്രുവരി 18
അതൊരു വെള്ളിയാഴ്ച ദിവസമായിരുന്നു. ജുമുഅ ഉള്ളതിനാല്‍ നെല്ലിയിലെ മുസ്ലിം പുരുഷന്‍മാര്‍ അന്ന് കൃഷിയിടത്തിലേക്ക് പോയിരുന്നില്ല. രാവിലെ എട്ടുമണിയോടെ വാള്‍, കത്തി, തോക്ക്, ദണ്ഡ് എന്നിവയുമായി നൂറുകണക്കിനു പേരടങ്ങുന്ന സംഘം മാതൃ അസം നീണാല്‍ വാഴട്ടെ, വിദേശികളെ കൊല്ലുക എന്നാര്‍ത്തുവിളിച്ച് ഗ്രാമം വളഞ്ഞ് കൂട്ടക്കൊല തുടങ്ങി. വെടിവച്ചിട്ടും വെട്ടിയും കുത്തിയും കഴുത്തറുത്തും ദ്രുഗതിയിയിലായിരുന്നു കൂട്ടക്കൊല തുടര്‍ന്നത്. യുവാക്കളും യുവതികളും താങ്ങാവുന്ന കുഞ്ഞുങ്ങളെ ഓടിരക്ഷപ്പെട്ടു.
എന്നാല്‍ വയലുകളും നദികളും കൊണ്ട് ചുറ്റപ്പെട്ട നെല്ലി ഇങ്ങനെ ഓടിരക്ഷപ്പെടാന്‍ കഴിയുന്ന ഇടമല്ല. വീടിനുള്ളില്‍ അകപ്പെട്ടുപോയ ശിശുക്കളെയും വയോധികരെയും രോഗികളെയും വീടുള്‍പ്പെടെ അഗ്നിക്കിരയാക്കി. ആറുമണിക്കൂര്‍ ആയപ്പോഴേക്കും കൊല്ലപ്പെട്ടത് ഔദ്യോഗിക കണക്ക് പ്രകാരം 2,191 പേര്‍.
എന്നാല്‍ പതിനായിരത്തോളം പേര്‍ കൊല്ലപ്പെട്ടെന്നാണ് നെല്ലിക്കാര്‍ പറയുന്നത്. ഇരകളില്‍ 80 ശതമനവും സ്ത്രീകളും കുട്ടികളുമാണ്. തലവേര്‍പ്പെട്ട് വയലിലെ ചളിയില്‍ വീണപ്പോഴും ഇളംകഴുത്തില്‍ കത്തിവീണ കുഞ്ഞുങ്ങളെ കൈവിടാതിരുന്ന ഉമ്മമാരുടെ ഫോട്ടോ നെല്ലി കൂട്ടക്കൊലകളുടെ പ്രതീകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."