വിമതശല്യം തീരുമോ? ഇന്നലെ നടന്നത് വിമതരെ ഒതുക്കാനുള്ള നെട്ടോട്ടം
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളും പാർട്ടി നേതൃത്വവും ഒരുപോലെ ഇന്നലെ നടത്തിയത് വിമതരെ ഒതുക്കാനുള്ള നെട്ടോട്ടം. അതിന് എത്രത്തോളം ഫലമുണ്ടായി എന്ന് ഇന്നറിയാം. നാമ നിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി പൂർത്തിയാവുന്നത് ഇന്ന് വൈകീട്ടാണ്. വിമതരിൽ എത്രപേർ മത്സര രംഗത്ത് അവശേഷിക്കും എന്നത് വൈകിട്ട് അഞ്ചുമണിയോടെ വ്യക്തമാവും.
നാമനിർദേശപത്രികയുടെ സൂക്ഷ്മ പരിശോധന പൂർത്തിയായതിനു ശേഷമുള്ള ആദ്യ വാരാന്ത്യ ദിനം എന്ന നിലയ്ക്ക് ഇന്നലെ സ്ഥാനാർഥികളും അനുയായികളും വീടുകൾ കയറിയിറങ്ങി പരമാവധി പേരെ നേരിൽകണ്ട് വോട്ട് ഉറപ്പിക്കുന്ന തിരക്കിലായിരുന്നു. അതിനിടയിലാണ് വിമതരെ ഒതുക്കാനുള്ള തീവ്രശ്രമവും നടന്നത്.
ജില്ലാ- ഗ്രാമ- ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും നഗരസഭാ വാർഡുകളിലും കോർപ്പറേഷനിലും എല്ലാം ഒരുപോലെ വിമത സ്ഥാനാർഥികളുടെ സാന്നിധ്യം സജീവമാണ്. ചില സ്ഥലങ്ങളിൽ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥികളെക്കാൾ വിമതർക്കാണ് മുൻതൂക്കം. പാർട്ടിക്ക് മുമ്പിൽ ശക്തി തെളിയിക്കുന്നതിന്റെ ഭാഗമായി ഇന്നലെ ഒരുപറ്റം അനുയായികളുമായാണ് പല വിമതരും വീടുകൾ കയറിയിറങ്ങിയത്.
പതിവുപോലെ കോൺഗ്രസിലാണ് ഏറ്റവും അധികം വിമത സാന്നിധ്യമുള്ളത്. പാർട്ടിയുടെ മണ്ഡലം, ബ്ലോക്ക് ഭാരവാഹികൾ വരെ വിമതരായി രംഗത്തുണ്ട്. ചില നഗരസഭകളിൽ നേരത്തെ അധ്യക്ഷ സ്ഥാനം വഹിച്ചിരുന്നവർ വരെ സ്ഥാനാർഥികൾക്കെതിരേ സ്വതന്ത്രരായി രംഗത്തുണ്ട്.
വിജയം ഉറപ്പിച്ച ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ, നഗരസഭ വാർഡുകളിൽ നിന്ന് വിമതന്മാരെ പിന്തിരിപ്പിക്കുന്നതിന് സംസ്ഥാന നേതൃത്വത്തിന്റെ സഹായം തേടുകയാണ് പലരും. മത്സര രംഗത്ത് തുടർന്നാൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന ഭീഷണി ഒട്ടുമിക്കവരും കാര്യമാക്കുന്നില്ല. ബന്ധുക്കളെയും സുഹൃത്തുക്കളെയും രംഗത്തിറക്കി പിന്തിരിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. പ്രമുഖ പാർട്ടികൾക്ക് വിമത ശല്യം ആണെങ്കിൽ ചെറുകിട പാർട്ടികൾക്ക് പലതിനും അനുയോജ്യരായ സ്ഥാനാർഥികളെകിട്ടാത്തതാണ് പ്രശ്‌നം. അത്തരം പാർട്ടികൾ വിജയസാധ്യതയുള്ള വിമതർക്ക് പിന്തുണ നൽകുന്നുമുണ്ട്. ഏതായാലും ഇന്ന് പകൽ കൂടി വിമതരെ പിന്തിരിപ്പിക്കാൻ സമയം ബാക്കിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."