പരുക്കേറ്റ മാരീച് താണ്ടിയത് 15,000 കിലോമീറ്റർ; നാല് രാജ്യങ്ങളിലെ ദേശാടനം കഴിഞ്ഞ് ഒടുവിൽ ഇന്ത്യയിൽ തിരിച്ചെത്തി
ഭോപ്പാൽ: പരുക്കിൽ നിന്നും മോചിതനായ യൂറേഷ്യൻ ഗ്രിഫൺ കഴുകൻ (മാരീച്) നടത്തിയ അവിശ്വസനീയമായ യാത്ര സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. മാരീച് എന്ന് പേരിട്ടിരിക്കുന്ന ഈ പക്ഷി, ചികിത്സയ്ക്ക് ശേഷം കാട്ടിലേക്ക് തുറന്നുവിട്ട് മാസങ്ങൾക്കകം പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ തുടങ്ങി രാജ്യങ്ങളിലൂടെ 15,000 കിലോമീറ്ററിലധികം സഞ്ചരിച്ച് ഇന്ത്യയിൽ തന്നെ തിരിച്ചെത്തി.
ഈ വർഷം ജനുവരിയിലാണ് കഴുകനെ മധ്യപ്രദേശിലെ സത്‌ന ജില്ലയിലെ നാഗൗർ ഗ്രാമത്തിൽ ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പക്ഷിയെ വൈദ്യസഹായത്തിനായി മുകുന്ദ്പൂർ മൃഗശാലയിലേക്ക് മാറ്റി. തുടർന്ന് വിദഗ്ധ പരിചരണത്തിനായി ഭോപ്പാലിലെ വാൻ വിഹാർ ദേശീയോദ്യാനത്തിലേക്ക് മാറ്റി.
ഏകദേശം രണ്ട് മാസത്തോളം നീണ്ട പരിചരണത്തിന് ശേഷം, ആരോഗ്യം വീണ്ടെടുത്ത മാരീച്ചിനെ മാർച്ച് 29-ന് വിദിഷയിലെ ഹലാലി അണക്കെട്ടിൽ നിന്ന് സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരികെ വിട്ടു.
തുറന്നുവിട്ട ഉടൻ തന്നെ മാരീച് അവിശ്വസനീയമായ ഒരു ദേശാടന യാത്ര ആരംഭിച്ചു. 15,000 കിലോമീറ്ററിലധികം ദൂരം താണ്ടി ഈ പക്ഷി പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലൂടെ പറന്നു. ഒടുവിൽ മധ്യേഷ്യയിലൂടെ ഒരു കൂറ്റൻ വലയം പൂർത്തിയാക്കിയ ശേഷം മാരീച് ഇന്ത്യയിലേക്ക് തന്നെ തിരിച്ചെത്തി.
യൂറേഷ്യൻ ഗ്രിഫോണിന്റെ സ്വാഭാവിക നാവിഗേഷൻ സഹജാവബോധത്തിന്റെയും അസാധാരണമായ സഹനശക്തിയുടെയും ശ്രദ്ധേയമായ ഉദാഹരണമായാണ് ഈ യാത്ര കണക്കാക്കപ്പെടുന്നത്.
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐ.എഫ്.എസ്) ഓഫീസറായ ഹിമാൻഷു ത്യാഗിയാണ് പക്ഷിയുടെ സാഹസിക പര്യവേഷണം എക്സിലൂടെ ലോകശ്രദ്ധയിൽ കൊണ്ടുവന്നത്. മാരീചിന്റെ സഞ്ചാരപാത വ്യക്തമാക്കുന്ന ഭൂപടവും അദ്ദേഹം പങ്കുവെച്ചു.
"പരിക്കേറ്റ ഈ യൂറേഷ്യൻ ഗ്രിഫോണിനെ ജനുവരിയിലാണ് രക്ഷപ്പെടുത്തിയത്, ചികിത്സ നൽകി, മാർച്ചിൽ വിദിഷയിലെ വനങ്ങളിലെ കാട്ടിലേക്ക് തിരികെ വിട്ടു. അതിനുശേഷം, അത് 15,000 കിലോമീറ്ററിലധികം സഞ്ചരിച്ച്, ഒന്നിലധികം രാജ്യങ്ങളിലൂടെ കസാക്കിസ്ഥാനിലേക്ക് സഞ്ചരിച്ചു, ഇപ്പോൾ ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഈ പക്ഷികൾക്ക് ലോകം ശരിക്കും ചെറുതായി തോന്നുന്നു," അദ്ദേഹം കുറിച്ചു.
മാരീചിന്റെ വിജയകരമായ തിരിച്ചുവരവ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയമായി. നിരവധി പേരാണ് പക്ഷിയുടെ മനക്കരുത്തിനെ പ്രശംസിച്ചത്.
"പ്രകൃതി അതിന്റെ ഏറ്റവും മികച്ച സമയത്ത്. രക്ഷിക്കപ്പെട്ട ഒരു പക്ഷി രാജ്യങ്ങൾക്കിടയിലൂടെ പറന്ന് വീട്ടിലേക്ക് മടങ്ങുന്നത് ഏതാണ്ട് കാവ്യാത്മകമാണ്!" എന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
"അതിന് വിസയോ പാസ്‌പോർട്ടോ ഉണ്ടായിരുന്നില്ല! മനുഷ്യർക്ക് എപ്പോഴാണ് യഥാർത്ഥത്തിൽ സ്വതന്ത്രരാകാൻ കഴിയുക?" തമാശ കലർന്ന ചോദ്യവും ഉയർന്നു വന്നു. ചികിത്സ നൽകി സംരക്ഷിച്ചതിന് ശേഷം പക്ഷികളെ അവയുടെ സ്വാഭാവിക ലോകത്തേക്ക് തിരിച്ചയയ്ക്കുന്നത് എത്രത്തോളം പ്രധാനമാണെന്ന് അടിവരയിടുന്ന ഒരു സംഭവമായി മാരീചിന്റെ' യാത്ര മാറി.
after covering nearly 15,000 kilometers through four different countries, the injured marich has finally reached india. the remarkable cross-border journey has caught widespread attention due to its resilience and survival story.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."