ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപികമാരുടെ കൊടും ക്രൂരത; നാലു വയസ്സുകാരനെ വസ്ത്രം അഴിച്ച് മരത്തിൽ കെട്ടിത്തൂക്കി
റായ്പൂർ: ഹോംവർക്ക് ചെയ്യാത്തതിൻ്റെ പേരിൽ എൽ.കെ.ജി വിദ്യാർഥിയായ നാലുവയസ്സുകാരനെ കയറിൽ കെട്ടി മരത്തിൽ തൂക്കിയിട്ട് അധ്യാപികമാരുടെ ക്രൂരത. ഛത്തീസ്ഗഡിലെ സുരാജ്പൂരിൽ നാരായൺപൂർ ഗ്രാമത്തിലെ ഹാൻസ് വാഹിനി വിദ്യാ മന്ദിറിലാണ് സംസ്ഥാനത്തെ ഞെട്ടിച്ച ക്രൂരമായ സംഭവം അരങ്ങേറിയത്.
കുട്ടിയുടെ വസ്ത്രം ഊരിമാറ്റിയശേഷം കയറുകൊണ്ട് കെട്ടി സ്കൂൾ കാമ്പസിനുള്ളിലെ മരത്തിൽ കെട്ടിത്തൂക്കുകയായിരുന്നു. കുട്ടിയെ ശിക്ഷിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
സ്കൂളിന് സമീപമുള്ള കെട്ടിടത്തിന് മുകളിൽ നിന്ന ഒരു യുവാവാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത്. മരത്തിൽ നിസ്സഹായനായി തൂങ്ങിക്കിടക്കുന്ന വിദ്യാർഥി, തന്നെ താഴെയിറക്കാൻ കരഞ്ഞുകൊണ്ട് അപേക്ഷിക്കുന്നതും, എന്നാൽ കാരുണ്യമില്ലാതെ അധ്യാപികമാർ കുട്ടിക്കടുത്ത് തന്നെ നിൽക്കുന്നതും, വേദന കൊണ്ട് കുട്ടി കരയുകയും അലറിവിളിക്കുകയും ചെയ്യുന്ന ദയനീയ കാഴ്ചയാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്.
നാരായൺപൂരിലെ ഹൻസ് വാഹിനി വിദ്യാ മന്ദിർ എന്ന നഴ്‌സറി മുതൽ എട്ടാം ക്ലാസ് വരെയുള്ള സ്കൂളിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ക്ലാസിലെത്തിയ കുട്ടിയുടെ ഹോംവർക്ക് പരിശോധിക്കുന്നതിനിടെയാണ് കാജൽ സാഹു എന്ന അധ്യാപിക കുട്ടി ഹോംവർക്ക് ചെയ്തില്ലെന്ന് കണ്ടെത്തുന്നത്. ഇതേത്തുടർന്ന് കുട്ടിയെ ക്ലാസിൽ നിന്ന് പുറത്താക്കിയ ശേഷം ക്രൂരമായി ശിക്ഷിക്കുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ബ്ലോക്ക് എഡ്യുക്കേഷൻ ഓഫീസർ ഡി.എസ്. ലാക്ര സ്കൂളിലെത്തി അന്വേഷണം നടത്തി. സ്കൂൾ മാനേജ്‌മെന്റ് തങ്ങൾക്കേറ്റ തെറ്റ് സമ്മതിച്ചിട്ടുണ്ട്. കാജൽ സാഹു, അനുരാധ ദേവാംഗൻ എന്നീ അധ്യാപികമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, കുട്ടി സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു. ഇത്തരം ശിക്ഷ നടപ്പാക്കാൻ അനുവദിക്കുന്ന സ്കൂളിൻ്റെ അധികൃതർക്കെതിരെയും അധ്യാപകർക്കെതിരെയും നടപടി വേണമെന്നാണ് സമൂഹമാധ്യമങ്ങളിൽ ആവശ്യം ഉയരുന്നത്.
A shocking incident of alleged abuse has surfaced where an LKG student was reportedly stripped and tied to a tree by teachers as a punishment for failing to complete homework.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."