ദുബൈയിൽ 'നഷ്ടപ്പെട്ട വസ്തുക്കൾ' കൈകാര്യം ചെയ്യാൻ പുതിയ നിയമം; കണ്ടെത്തുന്നവർക്ക് പ്രതിഫലം, നിയമലംഘകർക്ക് വൻ പിഴ
ദുബൈ: നഷ്‌ടപ്പെട്ടതും ഉപേക്ഷിക്കപ്പെട്ടതുമായ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കാനും നഗരത്തിൽ സത്യസന്ധത പ്രോത്സാഹിപ്പിക്കാനുമായി പുതിയ നിയമം പ്രഖ്യാപിച്ച് ദുബൈ അധികൃതർ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ നിയമം പുറത്തിറക്കിയത്.
ദുബൈയിൽ വെച്ച് നഷ്ടപ്പെട്ടതും കണ്ടെത്തിയതുമായ വസ്തുക്കളുടെ കൈമാറ്റം കൂടുതൽ സുതാര്യവും നീതിയുക്തവുമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നിയമം നടപ്പാക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് 200,000 ദിർഹം വരെ പിഴ ചുമത്തും. അതേസമയം, നഷ്ടപ്പെട്ട വസ്തുക്കൾ പൊലിസിന് കൈമാറുന്ന വ്യക്തികൾക്ക് ആകർഷകമായ പ്രതിഫലം നൽകാനും നിയമം വ്യവസ്ഥ ചെയ്യുന്നു.
പുതിയ നിയമപ്രകാരം, നഷ്ടപ്പെട്ട വസ്തുക്കൾ സ്വീകരിക്കുന്നതിലും സംരക്ഷിക്കുന്നതിലും അന്വേഷിക്കുന്നതിലും ദുബൈ പൊലിസ് നിർണായക പങ്ക് വഹിക്കും.
കണ്ടെത്തിയ വ്യക്തിയുടെ വിവരങ്ങൾ, വസ്തുവിന്റെ വിശദാംശങ്ങൾ, തീയതി, സ്ഥലം എന്നിവ പൊലിസ് രേഖപ്പെടുത്തണം. നഷ്ടപ്പെട്ടതും ഉപേക്ഷിക്കപ്പെട്ടതുമായ എല്ലാ വസ്തുക്കളും രേഖപ്പെടുത്തുന്നതിന് ഒരു ഇലക്ട്രോണിക് സംവിധാനം സ്ഥാപിക്കാനുള്ള ചുമതല അതോറിറ്റിക്കാണ്.
സംഭരണച്ചെലവുകൾ നിർണ്ണയിക്കുക, പൊതു അറിയിപ്പുകൾ കൈകാര്യം ചെയ്യുക, വസ്തുവിന്റെ മേൽനോട്ടം വഹിക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങളും ദുബൈ പൊലിസ് നിർവഹിക്കണം.
- ദുബൈയിൽ നഷ്ടപ്പെട്ട വസ്തുക്കൾ കണ്ടെത്തുന്ന വ്യക്തികൾക്ക് നിയമപ്രകാരം വ്യക്തമായ ഉത്തരവാദിത്തങ്ങളുണ്ട്:
- കണ്ടെത്തിയ വസ്തു 24 മണിക്കൂറിനുള്ളിൽ ദുബൈ പൊലിസിന്റെ ഇലക്ട്രോണിക് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണം.
- 48 മണിക്കൂറിനുള്ളിൽ ഇത് ദുബൈ പൊലിസിന് കൈമാറണം.
- വസ്തു ഉപയോഗിക്കാനോ സ്വന്തമായി അവകാശപ്പെടുത്താനോ പാടില്ല. ഇതിൽ വീഴ്ച വരുത്തിയാൽ ക്രിമിനൽ ശിക്ഷകൾക്ക് കാരണമായേക്കാം.
- കണ്ടെത്തിയതിന് ഒരു വർഷത്തിനകം ഉടമ മുന്നോട്ട് വന്നില്ലെങ്കിൽ, പൊലിസ് നിശ്ചയിച്ച നിയമങ്ങൾക്കും സുരക്ഷാ മുൻകരുതലുകൾക്കും വിധേയമായി, കണ്ടെത്തിയ വ്യക്തിക്ക് വസ്തു കൈവശം വയ്ക്കാൻ അഭ്യർത്ഥിക്കാം.
പ്രതിഫലം, പിഴ, ഉടമസ്ഥാവകാശങ്ങൾ
പ്രതിഫലം: നഷ്ടപ്പെട്ടതോ ഉപേക്ഷിക്കപ്പെട്ടതോ ആയ വസ്തുക്കൾ പോലീസിന് കൈമാറുന്ന വ്യക്തികൾക്ക് അഭിനന്ദന സർട്ടിഫിക്കറ്റോ അല്ലെങ്കിൽ വസ്തുവിന്റെ മൂല്യത്തിന്റെ 10 ശതമാനം വരെ സാമ്പത്തിക പ്രതിഫലമോ ലഭിക്കും. സാമ്പത്തിക പ്രതിഫലത്തിന്റെ പരമാവധി പരിധി 50,000 ദിർഹം ആണ്.
പിഴ: നിയമം ലംഘിക്കുന്നവർക്ക് 500 ദിർഹം മുതൽ 100,000 ദിർഹം വരെയാണ് പിഴ. ഒരു വർഷത്തിനുള്ളിൽ ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് പിഴ ഇരട്ടിയാക്കുകയും പരമാവധി 200,000 ദിർഹം വരെയാകുകയും ചെയ്യാം.
പുതിയ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന ദിവസം മുതൽ പ്രാബല്യത്തിൽ വരും.
dubai has implemented a new law to regulate lost property. individuals who find and report lost items will receive rewards, while violators of the law face heavy fines, ensuring transparency and accountability in handling lost belongings.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."