പിടിച്ചെടുത്തത് 8136 ലിറ്റർ വ്യാജനെയ്യ്; 'നന്ദിനി' തട്ടിപ്പിന് പിന്നിലെ മുഖ്യസൂത്രധാരന്മാരായ ദമ്പതികൾ അറസ്റ്റിൽ
ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷൻ്റെ (കെ.എം.എഫ്) പ്രമുഖ ബ്രാൻഡായ 'നന്ദിനി'യുടെ പേരിൽ വ്യാജനെയ്യ് വിൽപന നടത്തിയ കേസിൽ മുഖ്യപ്രതികളായ ദമ്പതിമാർ അറസ്റ്റിൽ. ശിവകുമാർ, രമ്യ എന്നിവരെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) ബുധനാഴ്ച അറസ്റ്റ് ചെയ്തത്.
വ്യാജ ഉത്പാദനവും വിൽപനയും
വ്യാജനെയ്യ് വിൽപ്പനസംഘത്തിൻ്റെ മുഖ്യസൂത്രധാരന്മാർ ശിവകുമാറും രമ്യയുമാണെന്ന് പൊലിസ് അറിയിച്ചു.തമിഴ്‌നാട്ടിൽ ഉത്പാദിപ്പിച്ച നിലവാരം കുറഞ്ഞ നെയ്യാണ്, നന്ദിനിയുടെ അതേ രൂപത്തിലുള്ള പാക്കറ്റുകളിലും കുപ്പികളിലുമായി 'നന്ദിനി നെയ്യ്' എന്ന പേരിൽ ബെംഗളൂരുവിൽ വ്യാപകമായി വിറ്റഴിച്ചത്.
നവംബർ 16-ന് പൊലിസ് നടത്തിയ റെയ്ഡിൽ വ്യാജനെയ്യ് സൂക്ഷിച്ചിരുന്ന കേന്ദ്രം കണ്ടെത്തി. തുടർന്ന് നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു.പ്രതികളിൽ നിന്ന് 8,136 ലിറ്റർ വ്യാജനെയ്യ്, അഞ്ച് മൊബൈൽ ഫോണുകൾ, നാല് ചരക്കുവാഹനങ്ങൾ, 1.19 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തു.നേരത്തെ ഈ കേസിൽ കെ.എം.എഫ്. വിതരണക്കാരനായ മഹേന്ദ്ര, മക്കളായ ദീപക്, മുനിരാജു, ഡ്രൈവർ അഭി അരശ് എന്നിവർ അറസ്റ്റിലായിരുന്നു. കെ.എം.എഫ്. വിജിലൻസ് വിഭാഗവും ക്രൈംബ്രാഞ്ച് പൊലിസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ മുഖ്യപ്രതികളായ ദമ്പതിമാരെ പിടികൂടാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."