രക്തത്തിൽ മെർക്കുറിയുടെ അസാധാരണ സാന്നിധ്യം; ഭർത്താവ് മെർക്കുറി കുത്തിവെച്ചതായി യുവതിയുടെ മരണമൊഴി
ബെംഗളൂരു: മാസങ്ങളോളം ആരോഗ്യനില വഷളായി ചികിത്സയിൽ കഴിഞ്ഞ വീട്ടമ്മ മരിക്കുന്നതിന് തൊട്ടുമുമ്പ് നൽകിയ ഞെട്ടിക്കുന്ന മരണമൊഴി കർണാടകയിൽ വലിയ കോളിളക്കമുണ്ടാക്കിയിരിക്കുകയാണ്.
വിദ്യ എന്ന വീട്ടമ്മയാണ് തിങ്കളാഴ്ച നഗരത്തിലെ വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. ക്രൂരമായ ഗാർഹികപീഡനത്തിന് താൻ ഇരയായിരുന്നുവെന്നും, മാസങ്ങൾക്ക് മുൻപ് ഭർത്താവ് തനിക്ക് മെർക്കുറി കുത്തിവച്ചിരുന്നുവെന്നും വിദ്യ പൊലിസിന് നൽകിയ മരണമൊഴിയിൽ വെളിപ്പെടുത്തി. സ്ത്രീധനത്തെ ചൊല്ലി വിദ്യ നിരന്തരമായ ശാരീരിക, മാനസിക പീഡനങ്ങൾ നേരിട്ടിരുന്നതായും മൊഴിയിലുണ്ട്.
ഒൻപത് മാസങ്ങൾക്ക് മുൻപാണ് ഭർത്താവ് മെർക്കുറി കുത്തിവെച്ചതെന്നാണ് വിദ്യയുടെ ആരോപണം. ഇതിന് പിന്നാലെയാണ് തന്റെ ആരോഗ്യനില മോശമായതെന്നും അവർ മൊഴിയിൽ പറയുന്നു.
മെർക്കുറിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു
ബി. ബാസവരാജു എന്നയാൾക്കെതിരെയാണ് യുവതി ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇവർക്ക് നാല് വയസ്സുള്ള ഒരു കുട്ടിയുണ്ട്.ഫെബ്രുവരി 26-നാണ് വിദ്യ അബോധാവസ്ഥയിലായത്. ബോധം വീണ്ടെടുത്ത ശേഷം വലത് തുടയിലെ രൂക്ഷമായ വേദനയെക്കുറിച്ച് യുവതി പരാതിപ്പെട്ടു. ഇത് ഭർത്താവ് മെർക്കുറി കുത്തിവെച്ചതു കാരണമാണെന്ന് വിദ്യ ആരോപിച്ചിരുന്നു. മാർച്ച് 7-ന് അട്ടിബെലെയിലെ സർക്കാർ ആശുപത്രിയിലും തുടർന്ന് ഓക്സ്ഫോർഡ് ആശുപത്രിയിലും പ്രവേശിപ്പിക്കപ്പെട്ടു.
ചികിത്സയ്ക്കിടെ യുവതിയുടെ രക്തത്തിൽ മെർക്കുറിയുടെ സാന്നിധ്യം ഡോക്ടർമാർ സ്ഥിരീകരിച്ചു. ഞായറാഴ്ചയോടെ ആരോഗ്യനില അതീവ ഗുരുതരമായ സാഹചര്യത്തിലാണ് വിദ്യ മരണമൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്.
ഭർത്താവിനെതിരെ കൊലപാതക ശ്രമത്തിന് കേസ്
വിദ്യയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ അട്ടിബെലെ പൊലിസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കൊലപാതക ശ്രമത്തിനാണ് നിലവിൽ കേസ് എടുത്തിരിക്കുന്നത്.
സ്ത്രീധന പീഡനം, ഗാർഹിക പീഡനം എന്നിവ അടക്കമുള്ള എല്ലാ വശങ്ങളും വിശദമായി അന്വേഷിക്കുമെന്ന് പൊലിസ് അറിയിച്ചു. നേരത്തെ വിദ്യ ഭർത്താവിനെതിരെ എന്തെങ്കിലും പരാതി നൽകിയിരുന്നോ എന്നതടക്കമുള്ള വിവരങ്ങൾ പരിശോധിക്കും. നിലവിൽ വിദ്യയുടെ ഭർത്താവിനെതിരെയാണ് സംശയമുള്ളതെന്നും പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."