വില കുത്തനെ ഇടിഞ്ഞു; സവാളയ്ക്ക് 'അന്ത്യയാത്രയും,ശവസംസ്കാരവും' നടത്തി കർഷകർ
മന്ദ്‌സൗർ: സവാളയുടെ വില കുത്തനെ ഇടിഞ്ഞതിനെ തുടർന്ന്, ഉൽപാദനച്ചെലവും ഗതാഗതച്ചെലവും പോലും തിരിച്ചുപിടിക്കാൻ കഴിയാതെ വന്ന മധ്യപ്രദേശിലെ കർഷകർ പ്രതിഷേധ സൂചകമായി സവാളയ്ക്ക് 'ശവസംസ്കാരം' നടത്തി.
രാജ്യത്തെ ഏറ്റവും വലിയ ഉള്ളി ഉൽപ്പാദന മേഖലകളിലൊന്നായ മാൽവ-നിമാർ ബെൽറ്റിലെ കർഷകരാണ് മന്ദ്‌സൗർ ജില്ലയിലെ ധംനാർ ഗ്രാമത്തിൽ ഈ പ്രതീകാത്മക പ്രതിഷേധം നടത്തിയത്. ഗ്രാമത്തിലെ ശ്മശാനത്തിൽ ശവപ്പെട്ടി ഉൾപ്പെടെ ഒരുക്കിയാണ് സവാളയ്ക്ക് അന്ത്യകർമ്മങ്ങൾ നടത്തിയത്.
ഒരു രൂപ മുതൽ 10 രൂപ വരെ മാത്രം
കിലോഗ്രാമിന് ഒരു രൂപ മുതൽ 10 രൂപ വരെ മാത്രമാണ് തങ്ങൾക്ക് ലഭിക്കുന്നതെന്ന് കർഷകർ പറയുന്നു. ഈ അവസ്ഥയിൽ കൃഷി മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് കർഷകർ പറയുന്നു.
"സവാള ഞങ്ങൾക്ക് കുട്ടികളെപ്പോലെയാണ്, ഞങ്ങളുടെ കുടുംബത്തിലെ ഒരംഗമാണ്. അമിതമായ മഴ കാരണം രണ്ടാം വിള നശിച്ചു. അതിനാൽ ഞങ്ങൾ അവയുടെ അന്ത്യകർമ്മങ്ങൾ നടത്തി. ഞങ്ങളുടെ ചെലവുകൾ പോലും വഹിക്കാനുള്ള വില സർക്കാർ നൽകുന്നില്ല," കർഷകനായ ദേവി ലാൽ വിശ്വകർമ്മ വിവരിച്ചു.
"ന്യായമായ വില ലഭിക്കാത്തതിനാലാണ് ഇങ്ങനെ നടത്തിയത്. സർക്കാർ ഉണർന്നില്ലെങ്കിൽ എന്തുചെയ്യാൻ കഴിയും? നമ്മുടെ ചെലവുകൾ തിരിച്ചുപിടിക്കാൻ കഴിയുന്നില്ലെങ്കിൽ എന്തുചെയ്യും?" കർഷകനായ ബദ്രി ലാൽ ധാക്കഡ് ചോദിച്ചു.
കയറ്റുമതി തീരുവ എടുത്തുമാറ്റണം
ദീർഘകാലമായി സവാളയുടെ മേൽ ഏർപ്പെടുത്തിയിട്ടുള്ള 25 ശതമാനം കയറ്റുമതി തീരുവയാണ് വിദേശത്തുള്ള ആവശ്യം കുറച്ചതെന്നും, ഇത് സ്റ്റോക്ക് രാജ്യത്ത് കുന്നുകൂടാൻ കാരണമായെന്നുമാണ് കർഷകരുടെ പ്രധാന പരാതി. ഇതുമൂലം കർഷകർക്ക് ലഭിക്കുന്ന വില കുത്തനെ ഇടിഞ്ഞു.
ഈ 'ശവസംസ്കാര ഘോഷയാത്ര' ഒരു തുടക്കം മാത്രമാണെന്ന് മന്ദ്‌സൗറിലെ കർഷകർ മുന്നറിയിപ്പ് നൽകി. കയറ്റുമതി തീരുവ ഉടൻ എടുത്തുമാറ്റുകയും ന്യായമായ വില ഉറപ്പാക്കുകയും ചെയ്തില്ലെങ്കിൽ മേഖലയിലുടനീളം പ്രക്ഷോഭം ശക്തമാക്കുമെന്നും അവർ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."