എസ്.ഐ.ആർ; നിലവിലെ രീതിയിൽ തെരഞ്ഞെടുപ്പു കമ്മിഷന് നടപ്പാക്കാൻ അധികാരമില്ലെന്ന് ഹരജിക്കാർ
ന്യൂഡൽഹി: 1950ലെ ജനപ്രാതിനിധ്യ നിയമപ്രകാരം നിലവിലെ രീതിയിൽ വോട്ടർപട്ടിക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) നടപ്പാക്കാൻ തെരഞ്ഞെടുപ്പു കമ്മിഷന് അധികാരമില്ലെന്ന് ഹരജിക്കാർ സുപ്രിംകോടതിയിൽ. ബിഹാർ എസ്.ഐ.ആർ ചോദ്യംചെയ്തുള്ള കേസിൽ വാദത്തിനിടെ ഹരജിക്കാരുടെ അഭിഭാഷകരായ കപിൽ സിബൽ, അഭിഷേക് സിങ് വി എന്നിവരാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെ ഈ വാദമുന്നയിച്ചത്.
പാർലമെന്ററി നിയമം നിലവിൽ വന്നാൽ തെരഞ്ഞെടുപ്പ് കമ്മിഷൻ അതിനനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. എസ്.ഐ.ആർ എണ്ണൽ ഫോമുകൾക്ക് നിയമപരമായ അംഗീകാരമില്ല. ജനപ്രാതിനിധ്യ നിയമവും ചട്ടങ്ങളും എണ്ണൽ ഫോമിനെ അംഗീകരിക്കുന്നില്ല.
എസ്.ഐ.ആർ. നടപടിക്രമം പ്രായോഗികമായി യുക്തിരഹിതമാണ്. അത് വോട്ടർ തന്റെ മാതാപിതാക്കളിൽ ആരെങ്കിലും ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കാൻ ജനന സർട്ടിഫിക്കറ്റോ മറ്റ് രേഖകളോ ഹാജരാക്കണമെന്ന നിബന്ധന വയ്ക്കുന്നു. വോട്ടറുടെ പൗരത്വം തീരുമാനിക്കുന്നത് ബി.എൽ.ഒയുടെ അധികാരപരിധിയിൽ വരുന്നതല്ല. ബി.എൽ.ഒ ആ തസ്തികയിലേക്ക് നിയോഗിക്കപ്പെട്ട സ്‌കൂൾ അധ്യാപകൻ മാത്രമാണ്. അയാൾക്ക് എങ്ങനെ പൗരത്വരേഖകൾ ആവശ്യപ്പെടാനാകുമെന്നും സിബൽ വാദിച്ചു. ജനപ്രാതിനിധ്യ നിയമം, ഭരണഘടന, പൗരത്വ നിയമം മറ്റ് അനുബന്ധ നിയമങ്ങൾ എന്നിവ പ്രകാരം തെരഞ്ഞെടുപ്പ് കമ്മിഷന്റെ എസ്.ഐ.ആർ അധികാരങ്ങൾ പൊരുത്തപ്പെടുന്നുണ്ടോയെന്ന് തങ്ങൾക്ക് അറിയാൻ ആഗ്രഹമുണ്ടെന്ന് ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."