ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് 'ഡിറ്റ് വാ': 50-ന് മുകളിൽ മരണം, 25 പേരെ കാണാതായി; ഇന്ത്യൻ തീരങ്ങളിൽ അതീവജാഗ്രത
കൊളംബോ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിശക്തമായ 'ഡിറ്റ് വാ' ചുഴലിക്കാറ്റ് ശ്രീലങ്കയിൽ വൻനാശനഷ്ടം വിതച്ചു. രാജ്യത്തെ നടുക്കി മരണം 50 കടന്നു, 25 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. റെക്കോർഡ് മഴയും കിഴക്കൻ കാറ്റും ലങ്കയുടെ താളം തെറ്റിച്ചു.
ശ്രീലങ്ക: പ്രകൃതിയുടെ സംഹാരതാണ്ഡവം
എല്ലാ പ്രധാന നദികളിലും ജലനിരപ്പ് ഉയർന്നു. റോഡുകൾ തകർന്നു, പലയിടത്തും വൈദ്യുതി ബന്ധം പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടു. ആയിരക്കണക്കിന് ആളുകൾക്ക് വീട് നഷ്ടമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടി വന്നു.
ചുഴലിക്കാറ്റ് ശക്തിപ്പെടുന്ന സാഹചര്യത്തിൽ ശ്രീലങ്കൻ സർക്കാർ ഇന്ന് എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും പൊതു അവധി പ്രഖ്യാപിച്ചു. ട്രെയിൻ സർവീസുകൾ പൂർണ്ണമായി നിർത്തിവെച്ചു.
വിമാനങ്ങൾ വഴിതിരിച്ചുവിടും:
കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ ഇറക്കാൻ കഴിയാത്തതിനാൽ, അവ ഇന്ത്യയിലെ തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ തിരിച്ചുവിടുമെന്ന് അധികൃതർ അറിയിച്ചു.സൈന്യവും പൊലിസും ചേർന്ന് റിലീഫ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ദേശീയോദ്യാനങ്ങൾ അടച്ചു, സുരക്ഷ ഉറപ്പാക്കി.
ഇന്ത്യൻ തീരം: ഭീഷണി മുന്നിൽ
'ഡിറ്റ് വാ' ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് ഇന്ത്യൻ തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തിൽ തമിഴ്നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി തീരങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു.കാലാവസ്ഥാ നിരീക്ഷണ വകുപ്പ് (IMD) ശക്തമായ മഴയും കാറ്റും മുന്നറിയിപ്പ് നൽകി. തമിഴ്നാട്ടിലെ 4 ജില്ലകളിൽ റെഡ് അലർട്ടും 6 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തീരദേശ മേഖലകളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചു.ചെന്നൈയിലെ റെഡ് ഹിൽസ്, പൂണ്ടി, ചെമ്പരമ്പാക്കം ജലസംഭരണികളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുൻകരുതലെന്ന നിലയിൽ സെക്കൻഡിൽ 200 ഘനയടി വെള്ളം തുറന്നുവിട്ടു. ഇത് തീരദേശത്തെ വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കാൻ ഇടയുണ്ട്.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ദുരന്തനിവാരണ അതോറിറ്റി ആസ്ഥാനത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തീരദേശവാസികളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാൻ നിർദേശം നൽകി.'ഡിറ്റ് വാ' അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിച്ച് ഇന്ത്യൻ തീരത്തേക്ക് എത്തുമെന്നാണ് IMD-യുടെ മുന്നറിയിപ്പ്. ദുരന്തസാഹചര്യം നേരിടാൻ സംസ്ഥാന സർക്കാരുകൾ ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."